പൊതുസ്ഥലം എന്നു പറഞ്ഞാല്‍ എന്താണ് സാധാരണഗതിയില്‍ അര്‍ത്ഥമാക്കുന്നത്? നമ്മുടെ സ്വന്തമല്ല,സര്‍ക്കാരിന്റെയാണ്; ആയതിനാല്‍ എന്തും ചെയ്യാം എന്നല്ലേ? ഇക്കാര്യത്തില്‍ വ്യത്യസ്ത നിലപാടുണ്ടാവും എന്നത് അവിടെ നില്ക്കട്ടെ. ആകെ മൊത്തം ടോട്ടല്‍(ഒരു നാട്ടു പ്രയോഗത്തിനെ കൂട്ടുപിടിച്ചതാണേ) നേരത്തെ സൂചിപ്പിച്ചപോലെയാണ്. ഇത് സാധാരണക്കാരുടെ കാര്യമാണ്.
എന്നാല്‍ ജനാധിപത്യ സംവിധാനത്തിലെ രാഷ്ട്രീയകക്ഷികളുടെ കാര്യം അങ്ങനെയല്ല.അവരുടെ സ്വന്തം വകയാണ് മേപ്പടി പൊതുസ്ഥലങ്ങള്‍ എന്ന് കണക്കുകൂട്ടുന്നു.അത് അടിച്ചുറപ്പിക്കാന്‍ പാര്ട്ടിചിഹ്നങ്ങളെ അവിടെ വാഴിക്കുന്നു.ഇനി ഭരണത്തിലുള്ള കക്ഷിയാണെങ്കില്‍ ഇതിന് ശക്തി കൂടുകയും എല്ലായിടവും’പൊതുസ്ഥല’മായി പ്രഖ്യാപിക്കുകയും ചെയ്യും.ഭരണം കിട്ടുംവരെയുള്ള ആചാരമര്യാദകളായിരിക്കില്ല പിന്നീടുണ്ടാവുക എന്നര്‍ത്ഥം.അതിന്റെ കാര്യം എന്താണെന്നുവച്ചാല്‍’ഞങ്ങളുടെ കൈയിലാണ് നാട്. ആയതിനാല്‍ ഞങ്ങളുടെ കൈക്കരുത്തിനെ അംഗീകരിക്കണം’ എന്നാണ് രീതി.
ഇതിനെയാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി നിര്‍ത്തിപ്പൊരിച്ചത്. പൊതുസ്ഥലങ്ങളില്‍ കൊടിതോരണങ്ങള്‍ ഉള്‍പ്പെടെയുള്ളവ കെട്ടിയും ഒട്ടിച്ചും വികൃതമാക്കാന്‍ എന്താണ് അവകാശമെന്ന് കോടതി വാക്കാല്‍ നിരീക്ഷിച്ചു. കൊച്ചിയില്‍ അടുത്തിടെ നടന്ന ഭരണകക്ഷിമാമാങ്കത്തിന്റെ ഉടയാടകളാല്‍ നഗരം വികൃതമായിരുന്നു.പാര്‍ട്ടിയുടെ ശക്തിയും ഹുങ്കും കാണിക്കാനുള്ള വഴിയായി ഇത്തരം ‘കലാപ്രകടനങ്ങള്‍ ‘മാറുന്നില്ലേ എന്നാണ് കോടതി ആരാഞ്ഞത്. ആരാണ് ഇതിനൊക്കെ അനുമതി നല്‍കുന്നതെന്നും ചോദിച്ചു.തങ്ങളുടെ അധികാരാതിര്‍ത്തിയിലുള്ള പ്രദേശമെന്ന നിശ്ശബ്ദ ഭീഷണിയാണല്ലോ ഒരു തരത്തില്‍ നോക്കിയാല്‍ അതിന്റെ പിന്നാമ്പുറത്തുള്ളത്.’നടപ്പാതകളിലും പാതയോരങ്ങളിലും ആരാണ് കൊടിവച്ചതെന്നല്ല, നിയമവിരുദ്ധമായി കൊടി തോരണങ്ങള്‍ വയ്ക്കുന്നതാണ് വിഷയമെന്ന് ‘കോടതി ചൂണ്ടിക്കാട്ടി.എന്നുവച്ചാല്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയോടും കോടതിക്ക് വിദ്വേഷമോ പ്രതിപത്തിയോ ഇല്ലെന്നും.നേരത്തെ ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെയും തന്റെയും നീരസം മുഖ്യമന്ത്രി പരസ്യമാക്കിയിരുന്നു.അതില്‍ കൃത്യമായ താക്കീതും ഓര്‍മപ്പെടുത്തലുമുണ്ടായിരുന്നു.’ഞങ്ങള്‍ ഭരിക്കും,ഞങ്ങള്‍ മേയും,ആരുണ്ടിവിടെ ചോദിക്കാന്‍ സ്റ്റൈലിലായിരുന്നു മുഖ്യമന്ത്രി ഉവാച.’ഒരു പാര്‍ട്ടിയുടെയും പേര് ഉത്തരവില്‍ പറഞ്ഞിരുന്നില്ലെന്നും നിയമത്തിന്റെ മുന്നില്‍ എല്ലാവരും തുല്യരാണെന്നും’ കോടതി പറഞ്ഞു.
രാഷ്ട്രീയ മുഷ്കിന്റെ പേശീബലത്തില്‍ മാത്രം വിശ്വസിച്ച് മുന്നേറുന്ന കേരളത്തിലെ ഭരണകക്ഷിയെ സംബന്ധിച്ച് അലോസരപ്പെടുത്തുന്ന നിരീക്ഷണമാണ് കോടതിയില്‍ നിന്നുണ്ടായത്.നേരത്തെ മുഖ്യമന്ത്രി തന്നെ പരോക്ഷമായി എതിര്‍ത്തിട്ടും’പിന്നെയും ചാടുന്നോ’എന്ന ലൈനിലാണ് സിപിഎം.വിധി പറഞ്ഞ ന്യായാധിപനെ പ്രതീകാത്മകമായി നാടുകടത്തിയ കക്ഷിക്ക് ‘പൂ പോലെ കൈകാര്യം ചെയ്യാന്‍ അറിയാം ‘എന്നതും കോടതിയെ ഉള്ളിലൂടെ അറിയിച്ചിട്ടുണ്ട്.
കൊടികള്‍ കെട്ടിയതുകൊണ്ട് ആര്‍ക്കും ബുദ്ധിമുട്ടുണ്ടായിട്ടില്ല എന്ന കൊച്ചി കോര്‍പറേഷന്റെ’അതിവിനയ’ നിലപാടിനെയും കോടതി യുക്തമായ രീതിയില്‍ വിമര്‍ശിച്ചു.’നിങ്ങള്‍ക്കു ഭയമുണ്ട്.കോടതി ഇതു സംബന്ധിച്ച് എത്ര ഉത്തരവിടുന്നു.നിങ്ങള്‍ക്ക് സാധാരണക്കാരന്റെ മേല്‍ മെക്കിട്ടു കയറാനെ അറിയുകയുള്ളൂ.അതു ശരിയല്ല.’സാധാരണക്കാരന്റെ വികാരമായി കോടതി മാറുന്ന സുന്ദരമായ ഒരു അവസ്ഥയാണ് ഇതിലൂടെ വെളിവാകുന്നത്. അസഹിഷ്ണുതയുടെ കൊടിയടയാളവുമായി പൊതു സമൂഹത്തെ ചവിട്ടിമെതിച്ചു കുതിയ്ക്കുന്ന കക്ഷികള്‍ക്കു മുമ്പില്‍ കോടതികള്‍ കൂടി ഇല്ലായിരുന്നെങ്കില്‍ എന്താവുമായിരുന്നു.പൊ
തുസ്ഥലം ഒരോ പൗരന്റെയും കൈയൊപ്പു പതിഞ്ഞവയാണെന്ന് കരുതി സംരക്ഷിക്കാനും പൗരന് സൗകര്യവും സ്വാതന്ത്ര്യവും നല്കുന്ന ഇടങ്ങളായി മാറ്റാനും രാഷ്ട്രീയ കക്ഷികള്‍ക്ക് കഴിയുന്നിടത്താണ് ജനാധിപത്യം പുഷ്പിച്ച് വസന്തമാവുക.ഇല്ലെങ്കില്‍ നരക ഗഹ്വരത്തിലേക്ക് എടുത്തെറിയുന്ന സ്ഥിതിയാവും. ജനാധിപത്യത്തിന്റെ ബോധാബോധ തലങ്ങള്‍ കോടതി തന്നെ ഓര്‍മിപ്പിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുമ്പോള്‍ അത് രാഷ്ട്രീയ കക്ഷികളുടെ പരാജയമല്ലേ?പേശീഭാഷയുടെ ദേഹമുപേക്ഷിച്ച് മാനവിക ഭാഷയിലേയ്ക്ക് എന്നുവരും ഇത്തരം കക്ഷികള്‍?
*നേര്‍മുറി*
പ്രാദേശിക സര്‍ക്കാര്‍ ജനങ്ങളെ
സേവിക്കാനുള്ളത് : മന്ത്രി ഗോവിന്ദന്
നോവിക്കാന്‍ സംസ്ഥാന സര്‍ക്കാരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: