മോസ്കോ: ഉക്രൈനെതിരെ പട നയിക്കുമ്പോള്‍ വഌദിമീര്‍ പുടിന്റെ ഏറ്റവും വിശ്വസ്തര്‍ ആരൊക്കെ? ഉക്രൈനിലെ നീക്കത്തെക്കുറിച്ച് ഓരോ നിര്‍ണായക നീക്കങ്ങള്ക്കുമുമ്പും പുടിന് ആരോടൊക്കെ ആലോചിക്കുന്നു? റഷ്യന്‍ പ്രസിഡന്റിന്റെ വാര് റൂമിനെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവം.
പുടിന്റെ ദീര്‍ഘകാല വിശ്വസ്തന് ആര്? ഈ ചോദ്യത്തിന് ഒരൊറ്റ ഉത്തരം. സെര്‍ജി ഷൊയിഗു. പുടിന്റെ പ്രതിരോധ മന്ത്രി. ഉക്രൈനെ നിരായുധീകരിക്കാനുള്ള പുടിന്റെ തീരുമാനത്തിന്റെ ഏറ്റവും കരുത്തുറ്റ ചാലക ശക്തി എന്ന് റഷ്യന്‍ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത് സെര്ജിയെയാണ്. സൈബീരിയയിലെ ഒഴിവുകാല ആഘോഷങ്ങളില്‍ പുടിന്റെ വേട്ടയാടല്‍ വിനോദങ്ങളിലും കൂട്ടുകാരനാണ് സെര്‍ജി. 2014ല്‍ സൈനിക നടപടിയിലൂടെ ക്രിമിയ റഷ്യ പിടിച്ചെടുത്തപ്പോള്‍ ആ നീക്കത്തിന്റെ നേതൃത്വം സെര്ജിക്കായിരുന്നു. റഷ്യക്കെതിരായി പ്രവര്‍ത്തിച്ച ചാരന്മാരെ വധിക്കാന്‍ 2018ല്‍ ബ്രിട്ടനിലെ സാലിസ്ബെറിയില്‍ വിഷവസ്തു കുത്തിവെച്ചതും പുടിന്റെ പ്രധാന എതിരാളിയും പ്രതിപക്ഷ നേതാവുമായ അലക്സി നവല്‍നിക്കെതിരെ 2020ല്‍ നടത്തിയ ആക്രമണവും സെര്‍ജിയുടെ ആസൂത്രണങ്ങള്‍ എന്നാണ് പാശ്ചാത്യ മാധ്യമങ്ങളുടെ ആരോപണം.
ഉക്രൈന് യുദ്ധം തുടങ്ങിയതിനു ശേഷമുള്ള ഒരു ചിത്രം മറ്റൊരു ചോദ്യമാണ് ഉന്നയിച്ചത്. ഇത്രയും അടുപ്പക്കാരനായ സെര്‍ജി എന്തിനാണ് വളരെ നീളമുള്ള ഒരു മേശയുടെ അങ്ങേത്തലയ്ക്കല്‍, പുടിനില്‍ നിന്ന് വളരെ അകന്ന് ഇരുന്നത്? എത്ര ദൂരെയിരുന്നാലും പുടിന്റെ ഓരോ വാക്കും സെര്‍ജിക്കു മനസ്സിലാവും എന്നാണ് ആരാധകര്‍ ഉത്തരം നല്‍കിയത്. പ്രതിരോധത്തിന്റെ മാത്രമല്ല പുടിന് അനുകൂലമായ പ്രചാരണങ്ങളുടേയും ചുക്കാന്‍ പിടിക്കുന്നത് സെര്ജിയാണെന്നാണ് റഷ്യന്‍ സുരക്ഷാകാര്യ വിദഗ്ധനും എഴുത്തുകാരനുമായ ആന്ദ്രെ സോള്‍ഡറ്റോവ് പറയുന്നത്.
സെര്‍ജി ഷൊയിഗു കഴിഞ്ഞാല്‍ റഷ്യന്‍ സൈന്യത്തിന്റെ ചീഫ് ഓഫ് ജനറല്‍ വലേറി ജെറാസിമോവ്, സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി നിക്കോളായി പട്രുഷെവ്, പഴയ കെജിബിയുടെ റഷ്യന്‍ പതിപ്പായ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് മേധാവി അലക്സാണ്ടര്‍ ബോര്‍ട്ട്നിക്കോവ്, ഫോറിന് ഇന്റലിജന്‍സ് സര്‍വീസ് മേധാവി സെര്‍ജി നരിഷ്കിന്‍, വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവ്, നാഷണല്‍ ഗാര്‍ഡിന്റെ ഡയറക്ടര്‍ വിക്ടര്‍ സെലോറ്റോവ് എന്നിവരാണ് പുടിന്റെ ഏറ്റവും അടുത്ത മറ്റു വിശ്വസ്തര്‍. പിന്നെ പുടിന്റെ വാര് റൂമിലെ ഒരേയൊരു സ്ത്രീ സാന്നിധ്യം. ഫെഡറേഷന് കൗണ്‍സിലിന്റെ ചെയര്‍വുമണ്‍ വാലന്റീന മറ്റ്വിയെങ്കോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: