ബംഗളൂരു: വിദ്യാലയങ്ങളില്‍ ഹിജാബ് അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി കര്‍ണാടക ഹൈക്കോടതി വിശാല ബെഞ്ചിന് വിട്ടു. ഈ വിഷയത്തിന് വിശാല ബെഞ്ചിന്റെ പരിഗണന ആവശ്യമാണെന്ന് താന്‍ കരുതുന്നതായി ജസ്റ്റിസ് കൃഷന്‍ ദീക്ഷിത് നേരത്തെ നിരീക്ഷിച്ചു. മറ്റു ഹൈക്കോടതി വിധികളില്‍ നിന്നുണ്ടായ വിധികള്‍ വിശദമായി പരിഗണിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വിഷയവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ ചേരിതിരഞ്ഞ് തെരുവിലിറങ്ങുന്നത് ഒഴിവാക്കണമെന്ന് ജസ്റ്റിസ് ദീക്ഷിത് വിദ്യാര്‍ത്ഥി സമൂഹത്തോടും പൊതുജനങ്ങളോടും ആവശ്യപ്പെട്ടു. ഉഡുപ്പിയിലെ ഗവണ്‍മെന്റ് പ്രീ-യൂണിവേഴ്സിറ്റി കോളേജ് ഫോര്‍ ഗേള്‍സ് വിദ്യാര്‍ത്ഥികളുടെ ക്ലാസ് മുറികളിലെ ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളാണ് വിശാല ബെഞ്ചിലേക്ക് മാറ്റിയത്.
അതേസമയം, വിദ്യാര്‍ത്ഥികള്‍ കോളേജ് ഡ്രസ് കോഡ് പാലിച്ച് ക്ലാസില്‍ ഹാജരാകണമെന്ന് കര്‍ണാടക സര്‍ക്കാരിന് വേണ്ടി വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ പ്രഭുലിംഗ് നവദഗി ഹൈക്കോടതിയെ അറിയിച്ചു, ഈ ഹര്‍ജി തന്നെ നിലനില്‍ക്കുന്നതില്ല. ഇത്രയും വര്‍ഷമായി അവര്‍ യൂണിഫോം ധരിച്ചു, അതു തുടരട്ടെ, ഹിജാബ് മതപരമായ ഐഡന്റിറ്റി കൊണ്ടുവരും. അതിനെ സര്‍ക്കാര്‍ എതിര്‍ക്കുന്നെന്നും അഡ്വക്കേറ്റ് ജനറല്‍ പറഞ്ഞു.
കോളേജിന്റെ ഡ്രസ് കോഡ് എന്താണെന്ന് കോളേജ് വികസന സമിതിക്ക് (സിഡിസി) തീരുമാനിക്കാമെന്നും അഡ്വക്കേറ്റ് ജനറല്‍ പറഞ്ഞു. ഓരോ സ്ഥാപനത്തിനും സ്വയംഭരണാവകാശം നല്‍കിയിട്ടുണ്ട്. സംസ്ഥാനം തീരുമാനമെടുക്കുന്നില്ലെന്നും എജി വ്യക്തമാക്കി. ഇസ്ലാമിക വിശ്വാസമനുസരിച്ച് ഹിജാബ് ധരിക്കുന്നത് ഉള്‍പ്പെടെയുള്ള അവശ്യ മതപരമായ ആചാരങ്ങള്‍ അനുഷ്ഠിക്കാന്‍ തങ്ങള്‍ക്ക് മൗലികാവകാശമുണ്ടെന്ന്’ ഹൈക്കോടതിയില്‍ നിന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് മുസ്ലീം പെണ്‍കുട്ടികള്‍ ഹര്‍ജി സമര്‍പ്പിച്ചത്.
















