ലണ്ടന്‍: ബ്രിട്ടണില്‍ ഒമിക്രോണ്‍ വ്യാപനം അതിരൂക്ഷം. ഒറ്റ ദിവസം സ്ഥിരീകരിച്ചത് പതിനായിരത്തിലധികം പേര്‍ക്ക്. ഇതാദ്യമായാണ് ഒരു ദിവസം പതിനായിരം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച 3,201 പേര്‍ക്കാണ് ഒമിക്രോണ്‍ കണ്ടെത്തിയത്. ഇതിന്റെ മൂന്നിരട്ടി അധികം പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.
ഇതിനിടെ ഒമിക്രോണ്‍ മൂലമുള്ള മരണസംഖ്യയും ഉയര്‍ന്നു. ഇന്നലെ ആറ് പേരാണ് യുകെയില്‍ മരിച്ചത്. ഇതോടെ ആകെ മരണം ഏഴായി. നേരത്തെ ഒരാള്‍ മരിച്ചിരുന്നു. ഇവര്‍ വാക്സിന് സ്വീകരിച്ചിരുന്നോയെന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല. ഇതോടെ ബ്രിട്ടനില്‍ ആകെ രോഗികളുടെ എണ്ണം 24,968 ആയി. കൊവിഡ് രോഗികളുടെ എണ്ണത്തിലും വന്‍ വര്‍ധനയാണ്. ദിവസവും 90,000 മുകളിലാണ് രോഗികള്‍. വാക്സിനുകളും ബൂസ്റ്റര്‍ ഡോസുകളും പരമാവധി പൗരന്മാരിലെത്തിക്കുകയാണ് ഭരണകൂടം.
ഒമിക്രോണ്‍ ലക്ഷണങ്ങളും ബ്രിട്ടനിലെ ആരോഗ്യ വിദഗ്ധര്‍ പുറത്തുവിട്ടു. ഡെല്‍റ്റ ലക്ഷണങ്ങള്‍ക്ക് വിപരീതമായി കടുത്ത പനിയോ, രുചി, മണം എന്നിവ നഷ്ടമാകുന്ന സ്ഥിതിയോ ഉണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. ചുമ, തൊണ്ടവേദന, തലവേദന എന്നിവയാണ് സാധാരണ ഒമിക്രോണ്‍ ബാധിതരില്‍ കാണുന്നതെന്നും വാക്സിന് സ്വീകരിച്ചവരില്‍ ലക്ഷണങ്ങള്‍ കാണിക്കുന്നത് കുറവാണെന്നും ആരോഗ്യ വിദഗ്ധര്‍ അറിയിച്ചു.
ഇറാനില്‍ ആദ്യ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. വിദേശത്തുനിന്നെത്തിയ ആള്‍ക്കാണ് രോഗബാധ. ഓസ്ട്രേലിയയില്‍ കൊവിഡ് രോഗികള്‍ വര്‍ധിക്കുകയാണ്. ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ വ്യാപിക്കുന്നുണ്ടെങ്കിലും ഗുരുതര സ്ഥിതിയില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: