Categories: India

വീണ്ടും ആര്യന്‍ഖാനെ രക്ഷിക്കാന്‍ നവാബ് മാലിക്; ആര്യന്‍ഖാനെ തട്ടിക്കൊണ്ട് പോയി പണം പിടുങ്ങാനുള്ള പദ്ധതി തയ്യാറാക്കിയത് ബിജെപി നേതാവെന്ന്

ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാനെ രക്ഷിക്കാന്‍ വീണ്ടും പുത്തന്‍ആരോപണങ്ങളുമായി മഹാരാഷ്ട്രമന്ത്രി നവാബ് മാലിക്ക്."ആര്യന്‍ഖാനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടലായിരുന്നു യഥാര്‍ത്ഥ ഉദ്ദേശ്യമെന്നും ബിജെപി നേതാവ് മോഹിത് കാംബോജാണ് ഈ പദ്ധതി തയ്യാറാക്കിയതെന്നുമാണ് നവാബ് മാലിക് ആരോപിച്ചിരിക്കുന്നത്.

Published by

മുംബൈ: ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ രക്ഷിക്കാന്‍ വീണ്ടും പുത്തന്‍ആരോപണങ്ങളുമായി മഹാരാഷ്‌ട്രമന്ത്രി നവാബ് മാലിക്ക്.

“ആര്യന്‍ഖാനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടലായിരുന്നു യഥാര്‍ത്ഥ ഉദ്ദേശ്യമെന്നും  ബിജെപി നേതാവ് മോഹിത് കാംബോജാണ് ഈ പദ്ധതി തയ്യാറാക്കിയതെന്നും നവാബ് മാലിക് ആരോപിച്ചു. ആര്യന്‍ഖാനെ ആഡംബരക്കപ്പലിലെ പാര്‍ട്ടിക്ക് കൂട്ടിക്കൊണ്ട് വന്നത് പ്രതിക് ഗാബയും അമിര്‍ ഫര്‍ണീച്ചര്‍വാലയുമാണ്,” നവാബ് മാലിക് പറഞ്ഞു.  

എന്‍സിബി മുംബൈ സോണല്‍ മേധാവി സമീര്‍ വാങ്കഡെയെയും നവാബ് മാലിക് വെറുതെ വിട്ടില്ല. “ബിജെപി നേതാവ് മോഹിത് കാംബോജിന്റെ അടുത്ത സുഹൃത്താണ് സമീര്‍ വാങ്കഡെ. ആര്യന്‍ഖാനെ തട്ടിക്കൊണ്ടുപോയി പണം പിടുങ്ങുകയായിരുന്നു ലക്ഷ്യം”.- നവാബ് മാലിക്ക് പറ‍ഞ്ഞു.  

ഇക്കാര്യങ്ങള്‍ ഷാരൂഖ് ഖാന് ആദ്യ ദിവസം മുതലേ അറിയാം. എന്നാല്‍ അദ്ദേഹം ഒന്നും പുറത്തുപറയുന്നില്ല. അദ്ദേഹത്തിന്റെ സെക്രട്ടറി പൂജ ദഡ് ലാനിയുടെ പേര് ആഡംബരക്കപ്പലിലെ ലഹരിപ്പാര്‍ട്ടിയുമായി ബന്ധപ്പെട്ടുള്ള പണം പിടുങ്ങലുമായി ബന്ധപ്പെട്ട് ഉയര്‍ന്നതിനാല്‍ ഷാരൂഖ് മൗനം പാലിക്കുകയാണ്. എല്ലാക്കാര്യങ്ങളും പുറത്തുപറയാന്‍ ഷാരൂഖ് ഖാന്‍ തയ്യാറാകണമെന്നും നവാബ് മാലിക്ക് പറഞ്ഞു.  

‘കപ്പലിലെ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ ആര്യന്‍ ഖാന്‍ ടിക്കറ്റെടുത്തിരുന്നില്ല. ആര്യന്‍ഖാന് വേണ്ടി ടിക്കറ്റ് വാങ്ങിയത് പ്രതിക് ഗാബയും അമിര്‍ ഫര്‍ണിച്ചര്‍വാലയുമാണ്.’ – നവാബ് മാലിക് ആരോപിക്കുന്നു.

മറ്റൊരു ആരോപണം ഫാഷന്‍ ടിവി ഇന്ത്യ മേധാവി കാഷിഫ് ഖാനെതിരെയാണ്. “കാഷിഫ് ഖാനാണ് മഹാരാഷ്‌ട്ര മന്ത്രി അസ്ലം ഷെയ്ഖിനെ ഈ ആഡംബരക്കപ്പലിലെ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിച്ചത്. മഹാരാഷ്‌ട്രയിലെ വിവിധമന്ത്രിമാരുടെ മക്കളേയും ഈ പാര്‍ട്ടിയില്‍ കൊണ്ടുവരാന്‍ കാഷിഫ് ഖാന്‍ ശ്രമിച്ചിരുന്നു”.- നവാബ് മാലിക് ആരോപിച്ചു.

എന്‍സിബി ഉദ്യോഗസ്ഥന്‍ സമീര്‍വാങ്കഡെആര്യന്‍ഖാന്‍ കേസന്വേഷണടീമില്‍ നിന്നും മാറ്റിയിരിക്കുകയാണ്. ആര്യന്‍ ഖാന്‍ കേസിന്റെ ചുമതല എന്‍സിബിയുടെ ദല്‍ഹി കേന്ദ്രീകരിച്ചുള്ള സംഘത്തിനാണ്. അവര്‍ മുംബൈയിലെത്തിക്കഴിഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ വാങ്കഡെയ്‌ക്കും കുടുംബത്തിനും എതിരായി ചെളിവാരിയെറിഞ്ഞിരുന്ന നവാബ് മാലിക് ഇപ്പോള്‍ വിമര്‍ശനങ്ങള്‍ അല്‍പം മയപ്പെടുത്തിയിട്ടുണ്ട്. സത്യമല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചതിന്റെ പേരില്‍ സമീര്‍ വാങ്കഡെയുടെ ഭാര്യയും സഹോദരിയും കോടതിയെയും മുംബൈ പൊലീസിനെയും സമീപിച്ചിരിക്കുകയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക