Categories: Entertainment

ഭാരതീയ നാട്യപദ്ധതിയിലുള്ള അപാരജ്ഞാനം നെടുമുടി അഭിനയത്തില്‍ പ്രതിഫലിച്ചു; ആത്മാവിന് മുക്തിനേരുന്നു; അനുശോചിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

അറിവും അസാമാന്യ താളബോധവും കൊണ്ട് സിനിമയിലും അരങ്ങിലും സോപാന സംഗീതാലാപനത്തിലും തിളങ്ങിയ നെടുമുടിയുടെ ജീവിതം കലയ്ക്ക് സമര്‍പ്പിതമായിരുന്നു. ഈ വിയോഗത്തില്‍ അഗാധമായ ദു:ഖം അറിയിക്കുന്നു. ആത്മാവിന് മുക്തിനേരുന്നുവെന്നും ഗവര്‍ണര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Published by

തിരുവനന്തപുരം: മലയാളത്തിലെയും ഇന്‍ഡ്യന്‍ സിനിമയിലെതന്നെയും ഏറ്റവും മികച്ച നടന്‍മാരിലൊരാളായ നെടുമുടി വേണുവിന്റെ നിര്യാണം അതീവ ദുഃഖകരമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.   പരമ്പരാഗത കലകളിലും ഭാരതീയ നാട്യപദ്ധതിയിലുമുള്ള അപാരജ്ഞാനം അദ്ദേഹത്തിന്റെ അഭിനയത്തില്‍ പ്രതിഫലിച്ചു.  ഈ അറിവും അസാമാന്യ താളബോധവും കൊണ്ട് സിനിമയിലും അരങ്ങിലും സോപാന സംഗീതാലാപനത്തിലും തിളങ്ങിയ നെടുമുടിയുടെ ജീവിതം കലയ്‌ക്ക് സമര്‍പ്പിതമായിരുന്നു.  ഈ വിയോഗത്തില്‍ അഗാധമായ ദു:ഖം അറിയിക്കുന്നു. ആത്മാവിന് മുക്തിനേരുന്നുവെന്നും  ഗവര്‍ണര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

നെടുമുടി വേണുവിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും അനുശോചിച്ചു. അഭിനയത്തെ ഭാവാത്മകമായ തലത്തില്‍ ഉയര്‍ത്തുന്നതില്‍ ശ്രദ്ധേയമായ പങ്കുവഹിച്ചയാളാണ് നെടുമുടി വേണു. വ്യത്യസ്തതയുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് ആസ്വാദകമനസ്സില്‍ സ്ഥിരസാന്നിധ്യമുറപ്പിച്ച അനുഗൃഹീത നടനാണ് അദ്ദേഹം. നടനായിരിക്കെത്തന്നെ സാഹിത്യാദികാര്യങ്ങളില്‍ വലിയ താത്പര്യമെടുക്കുകയും നാടന്‍പാട്ടുകളുടെ അവതരണം മുതല്‍ പരീക്ഷണ നാടകങ്ങളുടെ അവതരണം വരെ നേതൃപരമായ പങ്കോടെ ഇടപെടുകയും ചെയ്തു.

അദ്ദേഹം ചൊല്ലിയ നാടന്‍പാട്ടുകള്‍ ജനമനസ്സുകളില്‍ വരുംകാലത്തുമുണ്ടാകും. മലയാളത്തിന്റെ മാത്രമല്ല, പല തെന്നിന്ത്യന്‍ ഭാഷകളിലും ആസ്വാദകരുടെ മനസ്സില്‍ ആ ബഹുമുഖ പ്രതിഭ സ്ഥാനംപിടിച്ചു. തമിഴ് സിനിമാസ്വാദകരുടെ പ്രിയപ്പെട്ട പല കഥാപാത്രങ്ങളും അവതരിപ്പിക്കുന്നതിന് അദ്ദേഹത്തിന് അവസരമുണ്ടായി. സാഹിത്യത്തെയും അഭിനയകലയെയും ഒരുപോലെ സ്നേഹിച്ച നെടുമുടി വേണുവിന്റെ നിര്യാണം നമ്മുടെ സാംസ്‌കാരികരംഗത്തിന് അപരിഹാര്യമായ നഷ്ടമാണെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by