തിരുവനന്തപുരം: പ്ലസ് വണ്ണിന് സീറ്റുകള്‍ കുറവാണെന്ന് ഒടുവില്‍ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയുടെ കുറ്റസമ്മതം. ആദ്യമൊക്കെ ആവശ്യത്തിന് സീറ്റുകളുണ്ടെന്നും സീറ്റ് കിട്ടാത്തവര്‍ക്ക് രണ്ടാമത്തെയോ മൂന്നാമത്രെയോ അലോട്ട്മെന്റില്‍ സീറ്റുകിട്ടുമെന്നും ഉള്ള നിലപാടിലായിരുന്നു വിദ്യാഭ്യാസമന്ത്രി.
എന്നാല്‍ എ പ്ലസുകാരുടെ എണ്ണം കൂടിയതിനാല്‍ പ്ലസ് വണ്ണില്‍ സീറ്റുകളുടെ എണ്ണം കുറവാണെന്ന് വിദ്യാഭ്യാസമന്ത്രി തിങ്കളാഴ്ചയാണ് നിയമസഭയില്‍ കുറ്റസമ്മതം നടത്തിയത്. പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ സബ്മിഷന് മറുപടിയായാണ് വി.ശിവന്‍കുട്ടിയുടെ ഈ തുറന്നുപറച്ചില്‍. എ പ്ലസ് നേടിവരുടെ എണ്ണം കൂടിയതിനാലാണ് പ്ലസ് വണ്ണില്‍ ആഗ്രഹിക്കുന്ന സീറ്റോ വീടിനടുത്തുള്ള സ്കൂളില്‍ പ്രവേശനമോ ലഭിക്കാത്തതെന്നും മന്ത്രി പറഞ്ഞു. അതുവരെ എല്ലാ എ പ്ലസുകാര്‍ക്കും ആഗ്രഹിക്കുന്ന വിഷയത്തില്‍ സീറ്റുകിട്ടുമെന്ന നിലപാടിലായിരുന്നു ശിവന്‍കുട്ടി.
പ്ലസ് വണ്‍ രണ്ടാം അലോട്ട്മെന്റ് ഒക്ടോബര്‍ 23ന് ആരംഭിക്കുകയാണ്. ഇനി 85,314 പേര്‍ക്ക് പ്രവേശനം ലഭിക്കാനുണ്ട്. എന്നാല്‍ ആകെ ഒഴിവുള്ളത് 12,384 സീറ്റുകളാണ്. ഇക്കാര്യത്തില്‍ മുന്‍ ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ വരെ നിയമസഭയില്‍ പ്രതിപക്ഷത്തിനൊപ്പം വിദ്യാഭ്യാസമന്ത്രിയ്ക്കെതിരെ നിലയുറപ്പിച്ചിരുന്നു.
പല രീതിയിലും വിദ്യാഭ്യാസമന്ത്രി രണ്ടാം പിണറായി സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുന്നുവെന്ന വിമര്‍ശനം പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്. ശിവന്‍കുട്ടിയുടെ തന്നെ ഫേസ്ബുക്കില്‍ ഇടതുമുന്നണിയില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ സീറ്റ് ക്ഷാമത്തിന്റെ പേരില്‍ ശക്തമായ വിമര്‍ശനമാണ് ഉന്നയിക്കുന്നത്. കഴിഞ്ഞ ദിവസം ഇന്ത്യയില്‍ 35 സംസ്ഥാനങ്ങളുണ്ടെന്ന നാക്കുപഴിയുടെ പേരില്‍ വിദ്യാഭ്യാസമന്ത്രിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍ ശക്തമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: