Categories: Kerala

വംശഹത്യയുടെ നാട്ടിൽ; മായ്ച്ചിട്ടും മായാതെ ഉയിര്‍ത്തെണീക്കുന്ന ഓര്‍മ്മകള്‍… പൂര്‍വികരുടെ നിണം വാര്‍ന്ന മണ്ണ് തേടിയുള്ള യാത്ര

തൃപ്പൂണിത്തുറ ആര്‍ഷവിദ്യാ സമാജത്തിലെ അംഗമായ രുദ്ര തുവ്വൂരിലേക്ക് നടത്തിയ യാത്രയുടെ അനുഭവങ്ങളിലൂടെ

Published by

1921ല്‍ ഏറനാട് കേന്ദ്രീകരിച്ച് നടന്ന ഹിന്ദു വംശഹത്യയെ ക്രൂരന്മാരായ ജന്മിമാരുടെ ഭരണത്തില്‍ മനംനൊന്ത് പ്രതികരിക്കേണ്ടി വന്ന ഒരു പറ്റം മാപ്പിളക്കര്‍ഷകരുടെ അതിജീവനത്തിന്റെ കഥയായി ടീച്ചര്‍ പഠിപ്പിച്ചത് ഇന്നും ഓര്‍ക്കുന്നു. അങ്ങനെ എന്റെ പൂര്‍വികരെ വംശഹത്യ ചെയ്ത അക്രമികളെപ്പോലും വീരനായകന്മാരായി വാഴ്‌ത്തേണ്ടി വന്ന ഹതഭാഗ്യരില്‍ ഒരാള്‍.  

ക്രൂരമായ വംശഹത്യ നടന്നത് എന്റെ നാട്ടില്‍ ആണെന്നറിഞ്ഞപ്പോള്‍ വിഷമം തോന്നി. കേട്ടറിഞ്ഞ ചരിത്ര സത്യങ്ങളെക്കുറിച്ച് നേരിട്ടറിയാന്‍ ഞാന്‍ ആഗ്രഹിച്ചു. ഹിന്ദുക്കളെ ചങ്കു വെട്ടിക്കൊന്ന ‘ചങ്കുവെട്ടി’യും മൃതശരീരങ്ങള്‍  നിറഞ്ഞ ‘തുവ്വൂര്‍ കിണറും’ ഇസ്ലാമിക മതമൗലികവാദികള്‍ ഹൈന്ദവ ജനതയ്‌ക്ക് മേല്‍ അടയാളപ്പെടുത്തിയ ചോര മണക്കുന്ന തറവാട്ടുമുറ്റങ്ങളും കാലം മായ്‌ക്കാത്ത കലാപത്തിന്റെ കാലടിപ്പാടുകളായി അവശേഷിക്കുന്നുണ്ടെന്ന് ഞാനറിഞ്ഞു. കേട്ടറിഞ്ഞ വിവരങ്ങളെ അടിസ്ഥാനമാക്കി തുവ്വൂര്‍ കിണര്‍ കാണാന്‍ ഏകയായി ഞാന്‍ പുറപ്പെട്ടു.  

 അവര്‍ ഭയപ്പെട്ടിരുന്നു

എവിടെയാണ് ഈ കിണര്‍ എന്ന് കണ്ടുപിടിക്കുന്നതായിരുന്നു പ്രതിസന്ധി. തുവ്വൂരെത്തിയ ഞാന്‍ കാണുന്ന വഴിയിലൂടെയെല്ലാം നടന്നു. പലരോടും ചോദിച്ചു, ആര്‍ക്കും ഒരറിവും ഇല്ലായിരുന്നു. തുവ്വൂരില്‍ എനിക്ക് പരിചയമുള്ള നാലുപേര്‍ ചെറിയ ചില വിവരങ്ങള്‍ തന്നു. എന്നാല്‍ നാലുപേരും പറഞ്ഞത് നാലിടങ്ങളിലായിരുന്നു. പലര്‍ക്കും പല അഭിപ്രായങ്ങള്‍. വഴിയില്‍ ഒരു മുത്തച്ഛനെ കണ്ടു കാര്യമന്വേഷിച്ചു, അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം തുവ്വൂരില്‍ നിന്നും അരമണിക്കൂര്‍ യാത്ര ചെയ്ത് ഐലാശ്ശേരി എന്ന സ്ഥലത്തെത്തി. ഒരു ഓട്ടോക്കാരനോട് ഖിലാഫത്ത് കലാപവുമായി ബന്ധപ്പെട്ട കിണറിനെക്കുറിച്ച് തിരക്കി. അദ്ദേഹത്തിന്റെ സഹായത്തോടെ ഐലാശ്ശേരിയില്‍ നിന്നും കുറച്ചകലെ മാമ്പുഴ റോഡില്‍ ‘പുത്തമണ്ണംകാട്’ എന്നറിയപ്പെടുന്ന സ്ഥലത്താണ് ഈ കിണര്‍ എന്ന് കണ്ടുപിടിച്ചു. അവിടെ പല വീടുകളിലും കയറി അന്വേഷിച്ചു. ആര്‍ക്കും അതിനെക്കുറിച്ച് സംസാരിക്കാനോ പറയാനോ താല്‍പ്പര്യം ഇല്ലായിരുന്നു. എല്ലാവരും ആരെയോ ഭയക്കുന്നതുപോലെ ഒഴിഞ്ഞു മാറുന്നതായി തോന്നി.  

ചുറ്റും കാടാല്‍ മൂടപ്പെട്ട പ്രദേശമായിരുന്നു അത്. അതുകൊണ്ടുതന്നെ ചെറിയ പേടിയും തോന്നിത്തുടങ്ങിയിരുന്നു. പഠനാവശ്യം എന്ന വ്യാജേന ഇക്കാര്യം അന്വേഷിച്ച് ഒരു വീട്ടില്‍ ചെന്നു. അവരാരും അങ്ങനെ ഒരു കിണര്‍ അവിടെങ്ങും കണ്ടിട്ടില്ല എന്ന് പറഞ്ഞു. പക്ഷേ മടങ്ങാന്‍ എനിക്ക് തോന്നിയില്ല. എന്റെ പൂര്‍വ്വികരെ നിഷ്‌ക്കരുണം വെട്ടി കൊലപ്പെടുത്തിയ സംഭവങ്ങള്‍ അരങ്ങേറിയ അവിടം ചോര മണക്കുന്നതായി തോന്നി. ഗര്‍ഭിണിയായ സ്ത്രീകളുടെ നിറവയര്‍ വെട്ടിപ്പിളര്‍ന്ന് ജിഹാദികള്‍ ആര്‍ത്ത് അട്ടഹസിച്ച ദിവസങ്ങള്‍… അമ്മമാരെയും പെണ്‍മക്കളെയും അവരുടെ അച്ഛന്റേയും ഭര്‍ത്താക്കന്മാരുടെയും മുന്നിലിട്ട് ബലാത്സംഗം ചെയ്ത എത്രയോ സംഭവങ്ങള്‍…!  

ഉടുതുണിക്ക് മറുതുണിയില്ലാതെ പാവപ്പെട്ട ഹിന്ദുക്കള്‍ പ്രാണനും കൊണ്ട് ഓടിയ ദിവസങ്ങള്‍… ഉറ്റവരുടെ ശവശരീരങ്ങള്‍ക്ക് മുന്നില്‍ വിറങ്ങലിച്ചു നിന്ന പാവങ്ങളെ കഴുത്തില്‍ വാള്‍ വച്ച് മതം മാറ്റിയ ദിവസങ്ങള്‍… എല്ലാം ഞാന്‍ അനുഭവിക്കുന്നതായി എനിക്ക് തോന്നി.

ഏറെ നിരാശയായി ഇനി എന്തു ചെയ്യും? എന്ന് ചിന്തിച്ചു നില്‌ക്കെ  അവിടെ തന്നെയുള്ള ഒരു ആര്‍എസ്എസ് പ്രവര്‍ത്തകനെ പരിചയപ്പെട്ടു. അദ്ദേഹത്തില്‍ നിന്നും എന്നെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ച ആളുടെ വീടിന്റെ അടുത്ത് നിന്നും അര കിലോമീറ്റര്‍ അകലെയായിട്ടാണ് തുവ്വൂര്‍ കിണര്‍ സ്ഥിതി ചെയ്യുന്നതെന്ന് അറിഞ്ഞു.  

 മണ്ണിട്ട് മൂടിയ സത്യം

അങ്ങനെ തുവ്വൂര്‍ കിണര്‍ സ്ഥിതി ചെയ്യുന്നിടത്തേക്ക് തിരിച്ചു. ചെമ്പ്രശ്ശേരി തങ്ങളുടെ നേതൃത്വത്തില്‍ പാവപ്പെട്ട ഹിന്ദുക്കളെ വിളിച്ചു കൊണ്ടുപോയി മതം മാറാന്‍ ആവശ്യപ്പെട്ടിരുന്ന വിചാരണപ്പാറയും ആവശ്യം നിരസിക്കുന്നവരെ കഴുത്തറുത്ത് തള്ളിയ കിണറും അഞ്ച് വര്‍ഷത്തിനു മുമ്പ് നാമാവശേഷമായി അഥവാ ഇല്ലാതാക്കി എന്നു ഞാന്‍ തിരിച്ചറിഞ്ഞു. ചരിത്ര ബോധമുള്ള ഹിന്ദു എന്നെങ്കിലുമൊരിക്കല്‍ പ്രതികരിക്കും എന്ന് ഭയന്നിട്ടാകാം ഷൊര്‍ണ്ണൂരുള്ള പോപ്പുലര്‍ ഫ്രണ്ടിന്റെ മുതിര്‍ന്ന ഒരു  നേതാവ് ഈ സ്ഥലം വാങ്ങുകയും ആ കിണര്‍ മണ്ണിട്ട് നികത്തുകയും ചെയ്തു.  അതിനുള്ള പ്രധാന കാരണമായി മനസ്സിലാക്കിയത് 6-7 വര്‍ഷങ്ങള്‍ക്കു മുന്‍പ് ശശികല ടീച്ചറുടെ ഒരു പ്രഭാഷണത്തില്‍ ടീച്ചര്‍ തുവ്വൂര്‍ കിണറിനെ കുറിച്ച് പറയുകയും അതിനെത്തുടര്‍ന്ന് ചിലര്‍ ഈ കിണര്‍ കാണാനെത്തുകയും ചെയ്തിരുന്നു. 

കേരള ചരിത്രത്തിലെ ഒരിക്കലും മങ്ങാത്ത കൊടും ക്രൂരത നടമാടിയ വംശഹത്യയുടെ ശേഷിപ്പുകള്‍ ബാക്കി വയ്‌ക്കേണ്ടതില്ല എന്ന ചിലരുടെ നിക്ഷിപ്ത താല്‍പ്പര്യത്താലാവണം തുവ്വൂര്‍ കിണറിനെ പൂര്‍ണമായും അവര്‍ ഇല്ലാതാക്കിയത്.  

1921ലെ ലക്ഷണമൊത്ത ഇസ്ലാമിക ജിഹാദ് അതിവിദഗ്ധമായി ജന്മിവിരുദ്ധപ്പോരാട്ടമായും സ്വാതന്ത്ര്യ സമരമായും വിശുദ്ധീകരിക്കപ്പെട്ടു. വോട്ടു ബാങ്ക് രാഷ്‌ട്രീയം ലക്ഷ്യമിട്ട് എഴുതിയ ചരിത്രത്തില്‍ ഈ കൊടും ക്രൂരതയ്‌ക്ക് നേതൃത്വം കൊടുത്ത വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ചെമ്പ്രശ്ശേരി തങ്ങളും ദിവ്യന്മാരായി മാറി. ചരിത്രം തിരുത്താന്‍ കൂലിക്ക് എഴുത്തുകാര്‍ ഉള്ളപ്പോള്‍ ഏതു ചോരപ്പാടും മായ്‌ക്കാനാവും എന്നത് വേദനിപ്പിക്കുന്ന ഒരു നേരാണ്.

ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്ത ചരിത്രമുറങ്ങുന്ന ആ മണ്ണില്‍ ഹിന്ദുവായതിന്റെ പേരില്‍ മുസ്ലീങ്ങളുടെ പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നവരേയും അച്ഛനെ കൊണ്ടു പോയി കൊല്ലുന്നതിന് സാക്ഷ്യം വഹിച്ചവരുടെ പിന്‍തലമുറക്കാരേയും ഞാന്‍ പരിചയപ്പെട്ടു. അവരുടെ വേദനയില്‍ എന്റെ കണ്ണുകളും ഈറനായി.. ഹിന്ദുവായി ജനിച്ചതിന്റെ പേരില്‍ ക്രൂരമായി കൊല്ലപ്പെട്ടവരോട്, മാനഭംഗത്തിന് ഇരയായ അമ്മമാരോട് സഹോദരിമാരോട്, കത്തികൊണ്ട് വയര്‍ കുത്തിപ്പിളര്‍ക്കപ്പെട്ട ഗര്‍ഭിണികളോട്, പിടഞ്ഞു മരിച്ച ചോരക്കുഞ്ഞുങ്ങളോട് മാപ്പിളലഹള എന്ന വര്‍ഗ്ഗീയ കലാപത്തിന്റെ  കെടുതികളില്‍ ജീവന്‍ പൊലിഞ്ഞു പോയവരെ കുറിച്ചോര്‍ത്ത് ഒരു നിമിഷം ഞാന്‍ മൗനിയായി. മടങ്ങുമ്പോള്‍ ഹൃദയം വല്ലാതെ വിങ്ങുന്നുണ്ടായിരുന്നു. 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by