Categories: Kerala

സംസ്ഥാനത്തെ സ്കൂളുകളിൽ ഇനി ജല മണിയും മുഴങ്ങും, വിദ്യാര്‍ത്ഥികളിലെ നിര്‍ജലീകരണം തടയുക ലക്ഷ്യം

ഒരു ദിവസം വിദ്യാര്‍ത്ഥികള്‍ ശരാശരി രണ്ട് ലിറ്റര്‍വരെ വെളളം കുടിക്കണമെന്നിരിക്കെ സ്‌ക്കൂളുകളിലെത്തിയാല്‍ വെളളം കുടിക്കാന്‍ തയ്യാറാകാത്ത സ്ഥിതിയാണെന്നും ഇതു കാരണം വായയില്‍ ഉണ്ടാകുന്ന രോഗങ്ങള്‍, മൂത്രാശയ രോഗങ്ങള്‍, മലബന്ധം തുടങ്ങിയവ വിദ്യാര്‍ത്ഥികളില്‍ വ്യാപകമാണെന്നും ഇതിന് കാരണം നിര്‍ജ്ജലീകരണമാണെന്നും ഡോ. ഫൈസല്‍ നല്‍കിയ അപേക്ഷയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

കണ്ണൂര്‍: കാലങ്ങളായി സംസ്ഥാനത്തെ സ്‌ക്കൂളുകളില്‍ ക്ലാസുകള്‍ ആരംഭിക്കുമ്പോഴും പിരീഡുകള്‍ അവസാനിക്കുമ്പോഴും സ്‌ക്കൂള്‍ വിടുമ്പോഴും മുഴങ്ങിയ ബെല്ലുകള്‍ക്ക് പുറമേ കോവിഡാനന്തരം സ്‌ക്കൂള്‍ തുറക്കുമ്പോള്‍ മറ്റൊരു ബെല്ലു കൂടി മുഴങ്ങും. നിശ്ചിത ഇടവേളകളില്‍ കുട്ടികളെ വെളളം കുടിക്കാന്‍ ഓര്‍മ്മിപ്പിക്കുന്നതിനായാണ് ബെല്ലുകള്‍ മുഴങ്ങുക. ജല മണിയെന്ന പേരിലാണ് പദ്ധതി സ്‌ക്കൂളുകളില്‍ നടപ്പിലാക്കുക.

 വിദ്യാര്‍ത്ഥികളിലെ നിര്‍ജലീകരണം ഉള്‍പ്പെടെയുളള രോഗങ്ങള്‍ക്ക് പരിഹാരമായി ഇത്തരമൊരു പദ്ധതി ആരംഭിച്ചാല്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കമെന്ന് ചൂണ്ടിക്കാട്ടി കണ്ണൂര്‍ അഞ്ചരക്കണ്ടി  മെഡിക്കല്‍ കോളേജിന്റെ ഭാഗമായ ഡെന്റല്‍ കോളേജിലെ പ്രഫസറായ ഡോ. സി.പി. ഫൈസല്‍ സര്‍ക്കാരിന് കഴിഞ്ഞ ജനുവരി 18ന് നല്‍കിയ  അപേക്ഷയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് ജല മണി പദ്ധതിക്ക് സര്‍ക്കാര്‍ തീരുമാനമെടുത്തത്. 

ഒരു ദിവസം വിദ്യാര്‍ത്ഥികള്‍ ശരാശരി രണ്ട് ലിറ്റര്‍വരെ വെളളം കുടിക്കണമെന്നിരിക്കെ സ്‌ക്കൂളുകളിലെത്തിയാല്‍ വെളളം കുടിക്കാന്‍ തയ്യാറാകാത്ത സ്ഥിതിയാണെന്നും ഇതു കാരണം വായയില്‍ ഉണ്ടാകുന്ന രോഗങ്ങള്‍, മൂത്രാശയ രോഗങ്ങള്‍, മലബന്ധം തുടങ്ങിയവ വിദ്യാര്‍ത്ഥികളില്‍ വ്യാപകമാണെന്നും ഇതിന് കാരണം നിര്‍ജ്ജലീകരണമാണെന്നും ഡോ. ഫൈസല്‍ നല്‍കിയ അപേക്ഷയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. വെളളം ഉപയോഗിക്കാത്തതു കൊണ്ടുതന്നെ പല്ലുകള്‍ക്കിടയില്‍ ഭക്ഷ്യ വസ്തുക്കളും മറ്റും കുടുങ്ങി കിടന്ന് പല്ല് രോഗങ്ങള്‍ വര്‍ദ്ധിക്കുന്നതായും ഡോക്ടര്‍ സൂചിപ്പിച്ചിരുന്നു. 

അപേക്ഷയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ആഴ്ച പദ്ധതി സംബന്ധിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് ഇറക്കുകയായിരുന്നു. ഇതു സംബന്ധിച്ച് ഡോക്ടര്‍ ഫൈസലിനും കഴിഞ്ഞ 13ന് വിദ്യാഭ്യാസ വകുപ്പിന്റെ മറുപടി ലഭിച്ചു. വിദ്യാര്‍ത്ഥികളില്‍ നിര്‍ജലീകരണം വലിയ പ്രശ്‌നമാണെന്ന് ആഗോള പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ടെന്നും സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്നും ഡോ. ഫൈസല്‍ ജന്മഭൂമിയോട് പറഞ്ഞു. ഡേ കെയറുകളിലും സ്‌ക്കൂളുകളിലും കൂടുതല്‍ സമയം ചിലഴിക്കുന്ന ഇന്‍ഡ്യയിലെ വിദ്യാര്‍ത്ഥികള്‍ യുഎന്‍ മാര്‍ഗ്ഗ നിര്‍ദ്ദേശമനുസരിച്ച് ആവശ്യമായ വെളളം കുടിക്കുന്നുവെന്ന് ഉറപ്പു വരുത്തണമെന്നും ഡോക്ടര്‍ പറഞ്ഞു. രാവിലെ 11മണി, ഉച്ചക്ക് 2മണി,  വൈകുന്നേരം 3.30 എന്നീ സമയങ്ങളില്‍ വിദ്യാര്‍ത്ഥികളെ വെളളം കുടിക്കാന്‍ ഓര്‍മ്മിപ്പിക്കാനും ഇതിനായി സമയം അനുവദിക്കണമെന്നുമുളള നിര്‍ദ്ദേശമാണ് ഡോക്ടര്‍ സര്‍ക്കാരിനു മുന്നില്‍ അവതരിപ്പിച്ചിട്ടുളളത്.  

സ്‌ക്കൂളുകള്‍ തുറക്കുന്നതുവരെ വീടുകളിലിരുന്ന് വെളളം ആവശ്യത്തിന് കുടിക്കാനും അതിനുശേഷം സ്‌ക്കൂള്‍ തുറക്കുന്നതോടെ സ്‌ക്കൂളുകളില്‍ പദ്ധതി നടപ്പിലാക്കാനുമാണ് വിദ്യാഭ്യാസ വകുപ്പ് സ്‌ക്കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്കും പ്രിന്‍സിപ്പള്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക