കാബൂള്‍: അഫ്ഗാനിസ്ഥാനിലെ പഞ്ചശീര്‍ താഴ്വരയില് വടക്കന്‍ സഖ്യവും താലിബാനും തമ്മില്‍ കനത്ത യുദ്ധം. വടക്കന്‍ സഖ്യത്തിന്റെ തിരിച്ചടിയില്‍ കുറഞ്ഞത് 350 താലിബാനികളെങ്കിലും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. 40 താലിബാനികളെ തടവിലാക്കിയെന്നും സൂചനയുണ്ട്. താലിബാന് കനത്ത നാശം വിതച്ചതായി ട്വിറ്ററില്‍ വടക്കന്‍ സഖ്യസേന അറിയിച്ചു.
പഞ്ചശീറിലെ ഖവാക്ക്, ജബര്‍ സരാജ്, ബഗ്ലാനിലെ അന്ദരാബ് എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടല്‍ രൂക്ഷമായത്. ചൊവ്വാഴ്ച രാത്രിയിലുടനീളം ഇരുവിഭാഗങ്ങളും തമ്മില്‍ ശക്തമായ വെടിവയ്പ്പുണ്ടായി. പഞ്ചശീര്‍ താഴ്വരയിലേക്കുള്ള പ്രവേശന കവാടമായ ഗുല്‍ബഹര്‍ പ്രദേശത്ത് വടക്കന്‍ സഖ്യസേനയുടെ നേതാവ് അഹമ്മദ് മസൂദ് തന്നെയാണ് താലിബാനെതിരേ വടക്കന്‍ സഖ്യസേനയെ നയിക്കുന്നത്. എന്നാല്‍, പഞ്ചശീര്‍ വളഞ്ഞതായി താലിബാനും അവകാശപ്പെടുന്നു.
വടക്കന്‍ സഖ്യനേതാക്കളുമായി താലിബാന് നടത്തിയ സമാധാന ചര്‍ച്ച പൊളിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെ വടക്കന്‍ സഖ്യം തിരിച്ചടി ശക്തമാക്കിയിട്ടുണ്ട്.
അതിനിടെ, കാബൂള്‍ വിമാനത്താവളം താലിബാന് ഏറ്റെടുത്തതോടെ ഇവിടെ തമ്പടിച്ചിരുന്ന ആയിരങ്ങള്‍ രക്ഷ തേടി അതിര്‍ത്തി വഴി അയല്‍ രാജ്യങ്ങളിലേക്ക് പലായനം തുടങ്ങി. ബാങ്കില്‍ നിന്ന് പരമാവധി പണം പിന്‍വലിച്ച് എങ്ങനെയെങ്കിലും താലിബാന് പിടിയില്‍ നിന്നു രക്ഷപ്പെടുകയാണ് എല്ലാവരുടെയും ലക്ഷ്യം.
അഫ്ഗാന് ഭരണം താലിബാന് പിടിച്ചതോടെ കാബൂളിലെ വനിതാ മാധ്യമപ്രവര്‍ത്തകരുടെ എണ്ണം വന്‍തോതില്‍ കുറഞ്ഞു. താലിബാന്റെ ഭീഷണിയും വിലക്കുമാണ് കാരണം. മുമ്പ് 700 വനിതാ മാധ്യമപ്രവര്‍ത്തകര്‍ വരെയുണ്ടായിരുന്ന സ്ഥലത്ത് ഇവര്‍ നൂറില്‍ താഴെയായി.
വനിതാ മാധ്യമപ്രവര്‍ത്തകര്‍ പുറത്തു പോകുന്നത് തടയുകയും വീട്ടിലിരിക്കാന്‍ ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണ് താലിബാന്. കഴിഞ്ഞ വര്‍ഷം വരെ അഫ്ഗാനിലെ എട്ട് മാധ്യമ സ്ഥാപനങ്ങളിലായി 510 സ്ത്രീകളാണ് ഉണ്ടായിരുന്നത്. താലിബാന് ഭരണം പിടിച്ചതോടെ ഇവര്‍ 76 ആയി. ഇവരില്‍ 39 പേര് ജേണലിസ്റ്റുകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: