Categories: India

ദൈനിക് ഭാസ്കര്‍ പത്രമോഫീസുകളിലെ ഐടി റെയ്ഡ്:700 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി; 200കോടിയുടെ കണക്കില്‍പ്പെടാത്ത ഇടപാടുകളും

ദൈനിക് ഭാക്സര്‍ വിവിധ പത്രമോഫീസുകളില്‍ കഴിഞ്ഞ രണ്ട് ദിവസമായി ആദായനികുതിവകുപ്പ് നടത്തിയ റെയ്ഡില്‍ 700 കോടിയുടെ നികുതി വെട്ടിപ്പും 200കോടിയുടെ കണക്കിലെ‍പ്പെടാത്ത ഇടപാടുകളും കണ്ടെത്തി.

Published by

ന്യൂഡൽഹി: ദൈനിക് ഭാക്സര്‍ വിവിധ പത്രമോഫീസുകളില്‍ കഴിഞ്ഞ രണ്ട് ദിവസമായി ആദായനികുതിവകുപ്പ് നടത്തിയ റെയ്ഡില്‍ 700 കോടിയുടെ നികുതി വെട്ടിപ്പും 200കോടിയുടെ കണക്കിലെ‍പ്പെടാത്ത ഇടപാടുകളും കണ്ടെത്തി.  

ജൂലായ് 22നാണ് ദൈനിക് ഭാസ്കറിന്റെയും ഭാരത് സമാചാറിന്റെയും വിവിധ ഓഫീസുകളില്‍ ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡുകള്‍ നടത്തിയത്. 6000 കോടി വാര്‍ഷികവിറ്റുവരവുള്ള ദൈനിക് ഭാസ്കര്‍ മാധ്യമം, ഊര്‍ജ്ജം, ടെക്സ്റ്റൈല്‍സ്, റിയല്‍ എസ്റ്റേറ്റ് എന്നീ വിവിധ ബിസിനസുകള്‍ നടത്തിവരുന്നു.  

” മുംബൈ, ദല്‍ഹി, ഭോപാല്‍, ഇന്‍ഡോര്‍, നോയ്ഡ, അഹമ്മദാബാദ് എന്നിവിടങ്ങളിലായി 20 റസിഡന്‍ഷ്യല്‍ കേന്ദ്രങ്ങളിലും 12 ബിസിനസ് കേന്ദ്രങ്ങളിലും റെയ്ഡ് നടത്തി,” ആദായ നികുതിവകുപ്പ് പ്രസ്താവനയില്‍ അറിയിച്ചു. ഈ ഗ്രൂപ്പിന് 100ല്‍ പരം കമ്പനികളുണ്ട്.  

പല കമ്പനികളും പത്രസ്ഥാപനത്തിന്റെ ജീവനക്കാരുടെ പേരിലാണ് നടത്തിപ്പോരുന്നത്. ഈ കമ്പനികള്‍ വ്യാജമായി ചെലവുകള്‍ എഴുതിത്തള്ളാനും ഫണ്ടുകള്‍ കൈമാറാനുമാണ് ഉപയോഗിക്കുന്നത്. പല ജീനവക്കാര്‍ക്കും അവരുടെ പേരുകള്‍ കമ്പനികള്‍ക്കായി ഉപയോഗിക്കുന്നതായി അറിയില്ലെന്ന് പറഞ്ഞതായും ആദായനികുതി വകുപ്പ് പറഞ്ഞു. വിശ്വാസത്തിന്റെ പേരില്‍ ആധാര്‍കാര്‍ഡും ഡിജിറ്റല്‍ സിഗ്നേച്ചറും ഉടമകള്‍ക്ക് നല്‍കിയതെന്നും ഇവര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.  

ഉടമസ്ഥരുടെ ചില ബന്ധുക്കളുടെ പേരിലും പല കമ്പനികളും പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഈ കമ്പനികളില്‍ തങ്ങള്‍ ഓഹരിയുടമകളാണെന്നോ ഡയറക്ടര്‍മാരാണെന്നോ പലര്‍ക്കും അറിയില്ല. ഇത്തരം കമ്പനികള്‍ വഴി ലാഭം വഴിമാറ്റാനും ചെലവുകള്‍ എഴുതിത്തള്ളാനും ഉപയോഗിച്ചിരിക്കുകയാണ്. ഇങ്ങിനെ വഴിമാറ്റപ്പെടുന്ന ഫണ്ട് ഉടമസ്ഥരുടെ മാത്രം നിയന്ത്രണത്തിലുള്ള കമ്പനികളില്‍ നിക്ഷേപിക്കുകയും ചെയ്യുന്നതായും ഏജന്‍സികള്‍ പറഞ്ഞു. കഴിഞ്ഞ ആറ് വര്‍ഷങ്ങളിലായി ഇങ്ങിനെ 700 കോടി രൂപയോളം നികുതി നല്‍കാതെ വെട്ടിച്ചിട്ടുണ്ട്.  

പല നിയമലംഘനങ്ങളും ആദായനികുതിവകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ദൈനിക് ഭാസ്കറും ഭാരത് സമാചാറും കമ്പനി നിയമവും സെബിയുടെ നിയമങ്ങളും ബെനാമി ഇടപാട് നിരോധന മിയമവും ലംഘിച്ചിട്ടുണ്ട്. ഇതും കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കും.  

പരസ്പരം യാതൊരു ബന്ധവുമില്ലാത്ത ബിസിനസ് സ്ഥാപനങ്ങള്‍ക്കിടയില്‍ 2200 കോടിയുടെ ഫണ്ട് കൈമാറ്റം നടന്നതും ശ്രദ്ധയിപ്പെട്ടിട്ടുണ്ട്. ഈ ഗ്രൂപ്പിന്റെ റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തിന് 597 കോടിയുടെ ടേം വായ്പ അനുവദിച്ചുകിട്ടിയിരുന്നു. ഇതില്‍ നിന്നും 408 കോടി രൂപയോളം ഗ്രൂപ്പിന്റെ തന്നെ മറ്റൊരു കമ്പനിയ്‌ക്ക് ഒരു ശതമാനം പലിശയ്‌ക്ക് വായ്പ നല്‍കിയതായും കണ്ടെത്തിയിട്ടുണ്ട്.  

കൊവിഡ് കെടുതികൾ തടയുന്നതിൽ കേന്ദ്രസർക്കാരിന്റെ വീഴ്ചകളെ രൂക്ഷമായി വിമർശിച്ചതിന്റെ പേരിലാണ് ആദായനികുതി വകുപ്പ് രാജ്യത്തെ ഏറ്റവും വലിയ പത്ര​സ്ഥാപനമായ ദൈനിക് ഭാസ്‌കറിന്റെ മുപ്പതിലേറെ ഓഫീസുകളിൽ റെയ്ഡ് നടത്തിയതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാല്‍ ഈ വാദം ആദായനികുതി വകുപ്പ് തള്ളി.   

പത്രത്തിന്റെ ആസ്ഥാനമായ ഭോപ്പാലിൽ ഗ്രൂപ്പിന്റെ പ്രൊമോട്ടർ സുധീർ അഗർവാളിന്റെ വസതിയും റെയ്‌ഡ് ചെയ്‌തു. കൊവിഡ് വ്യാപനത്തിൽ ഉത്തർപ്രദേശ് സർക്കാരിനെ വിമർശിക്കുന്ന പ്രാദേശിക ചാനലായ ഭാരത് സമാചാറിന്റെ ലക്‌നൗ, ഡൽഹി ഓഫീസുകളിലും എഡിറ്റ‌ർ ബ്രജേഷ് മിശ്രയുടെ വസതിയിലും റെയ്‌ഡ് നടന്നു.  

നികുതി വെട്ടിപ്പ് ആരോപിച്ചാണ് റെയ്‌ഡുകൾ. പന്ത്രണ്ട് സംസ്ഥാനങ്ങളിലായി 65 എഡിഷനുകളും 46ലക്ഷം കോപ്പി സർക്കുലേഷനുമുള്ള ദൈനിക് ഭാസ്‌കർ ഇന്ത്യയിലെ ഏറ്റവും വലിയ ഹിന്ദി പത്രമാണ്.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക