Categories: Kerala

വണ്ടിപ്പെരിയാര്‍ കൊലകേസ്: ആറു വയസുകാരിയെ പീഡിപ്പിച്ചു കെട്ടിത്തൂക്കി ഡിവൈഎഫ്ഐ നേതാവിന് നാട്ടുകാരുടെ മര്‍ദനം; പോലീസ് വലയം ഭേദിച്ച് ജനരോഷം

അര്‍ജുനെ തെളിവെടുപ്പിന് കൊണ്ടുവരുമെന്നറിഞ്ഞ് രാവിലെ മുതല്‍ ചുരക്കുളം എസ്റ്റേറ്റില്‍ നാട്ടുകാര്‍ തടിച്ചുകൂടിയിരുന്നു. സ്ത്രീകളടങ്ങിയ സംഘം അര്‍ജുനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. ഏറെ പണിപ്പെട്ടാണ് പ്രതിയെ കൊല നടന്ന ലയത്തിനകത്ത് കയറ്റാനായത്.

വണ്ടിപ്പെരിയാര്‍: ആറു വയസുകാരിയെ പീഡിപ്പിച്ചു കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് നാട്ടുകാരുടെ മര്‍ദനം. ഡിവൈഎഫ്ഐ നേതാവായ പ്രതി അര്‍ജുനെ അവസാനവട്ട തെളിവെടുപ്പിനായി വണ്ടിപ്പെരിയാറിലെ എസ്റ്റേറ്റ് ലയത്തിലെത്തിച്ചപ്പോഴായിരുന്നു പെണ്‍കുട്ടിയുടെ അച്ഛനടക്കം നാട്ടുകാര്‍ ആക്രോശവുമായി പാഞ്ഞടുത്തത്. പരിസരവാസികളിലൊരാള്‍ പോലീസ് വലയം ഭേദിച്ച് പ്രതിയുടെ മുഖത്തടിച്ചു. മറ്റൊരാള്‍ വെട്ടുകത്തിക്ക് ആക്രമിക്കാനും ശ്രമിച്ചു.

അര്‍ജുനെ തെളിവെടുപ്പിന് കൊണ്ടുവരുമെന്നറിഞ്ഞ് രാവിലെ മുതല്‍ ചുരക്കുളം എസ്റ്റേറ്റില്‍ നാട്ടുകാര്‍ തടിച്ചുകൂടിയിരുന്നു. സ്ത്രീകളടങ്ങിയ സംഘം അര്‍ജുനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. ഏറെ പണിപ്പെട്ടാണ് പ്രതിയെ കൊല നടന്ന ലയത്തിനകത്ത് കയറ്റാനായത്.

ശാസ്ത്രീയ തെളിവെടുപ്പിലൂടെ അര്‍ജുനെതിരെ പരമാവധി വകുപ്പുകള്‍ ചുമത്തുകയാണ് പോലീസിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് രണ്ടാം തവണയും തെളിവെടുപ്പിന് എസ്റ്റേറ്റിലെത്തിയത്. ആറു വയസ്സുകാരിയെ കൊലപ്പെടുത്തിയ രീതി അര്‍ജുന്‍ പോലീസിനു മുന്നില്‍ പുനരാവിഷ്‌കരിച്ചു. ഡമ്മിയടക്കം ഉപയോഗിച്ചുള്ള വിശദമായ തെളിവെടുപ്പാണ് ഇന്നലെ സംഭവ സ്ഥലത്ത് നടത്തിയത്. കുട്ടിയെ കെട്ടിത്തൂക്കിയതും ജനലിലൂടെ പ്രതി രക്ഷപ്പെട്ടതും പുനരാവിഷ്‌കരിച്ചു. കൊലയ്‌ക്ക് ശേഷം പ്രതി പോയ സ്ഥലങ്ങളിലും തെളിവെടുപ്പ് നടത്തി.

കുട്ടിയെ കൊലപ്പെടുത്തിയതിന് ശേഷം അഴിയില്ലാത്ത ജനല്‍ വഴി പ്രതി പുറത്തേക്ക് ഇറങ്ങിയത് രണ്ടാം തവണയും പോലീസ് പരിശോധിച്ചുറപ്പിച്ചു. അതേസമയം പ്രതി ഇപ്പോള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പോലീസ് പറഞ്ഞു. കേസില്‍ ശാസ്ത്രീയ തെളിവുകള്‍ ഇനിയും ശേഖരിക്കേണ്ടതുണ്ടെന്ന് വണ്ടിപ്പെരിയാര്‍ സിഐ ടി.ഡി. സുനില്‍കുമാര്‍ പറഞ്ഞു. അര്‍ജുന്റെ കസ്റ്റഡി കാലാവധി നാളെ തീരും.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക