Categories: Kerala

അര്‍ജുന്‍ ആയങ്കി ഒളിവില്‍ കഴിഞ്ഞത് ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫിക്കൊപ്പം; ഷാഫിയുടെ വീട്ടില്‍ കസ്റ്റംസ് പരിശോധന

സ്വര്‍ണക്കടത്തില്‍ ഷാഫി തന്നെ സഹായിച്ചിരുന്നെന്ന് അര്‍ജുന്‍ മൊഴി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഷാഫിയുടെ വീട്ടില്‍ കസ്റ്റംസ് എത്തിയത്.

Published by

കൊച്ചി: സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് ടിപി വധക്കേസ് പ്രതി മുഹമമ്ദ് ഷാഫിയുടെ വീട്ടില്‍ കസ്റ്റംസ് പരിശോധന. അര്‍ജുന്‍ ആയങ്കി ഷാഫിക്കൊപ്പമാണ് ഒളിവില്‍ കഴിഞ്ഞതെന്നാണ് അന്വേഷണ സംഘത്തിന് ലഭിക്കുന്ന വിവരം. സ്വര്‍ണക്കടത്തില്‍ ഷാഫി തന്നെ സഹായിച്ചിരുന്നെന്ന് അര്‍ജുന്‍ മൊഴി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഷാഫിയുടെ വീട്ടില്‍ കസ്റ്റംസ് എത്തിയത്.  

അതേസമയം, കേസിലെ പ്രതിയായ അര്‍ജുന്‍ ആയങ്കിയുടെ ഭാര്യയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസിന്റെ നിര്‍ദ്ദേശം നല്‍കി. കൊച്ചിയിലെ ഓഫീസില്‍ തിങ്കളാഴ്ച എത്താനാണ് നിര്‍ദ്ദേശം.  

കേസുമായി ബന്ധപ്പെട്ട് അര്‍ജുന്റെ വീട്ടില്‍ അന്വേഷണ സംഘം തെരച്ചില്‍ നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാനുള്ള തീരുമാനം. സ്വര്‍ണ്ണക്കടത്ത് സംഘവുമായി അര്‍ജുന് ബന്ധമുള്ളതായി തെളിയിക്കുന്ന രേഖകളും ഡിജിറ്റല്‍ തെളിവുകളും കസ്റ്റംസിന് ലഭിച്ചതായും സൂചനയുണ്ട്.  

സ്വര്‍ണ്ണക്കടത്ത് സംഘത്തില്‍ നിന്നും സ്വര്‍ണ്ണം കടത്തിയിട്ടുണ്ടെന്ന് അര്‍ജുന്‍ ആയങ്കി അന്വേഷണ സംഘം മുമ്പാകെ സമ്മതിച്ചിട്ടുണ്ട്. ടിപി വധക്കേസ് പ്രതികളുടെ സഹായത്താലാണ് ഇത്. സ്വര്‍ണ്ണത്തില്‍ ഒരു പങ്ക് ടിപികേസ് പ്രതികള്‍ക്കും നല്‍കിയിരുന്നു. എന്നാല്‍ കരിപ്പൂരിലെ ഏറ്റവും ഒടുവിലത്തെ കേസുമായി തനിക്ക് ബന്ധമില്ലെന്നും കടമായി നല്‍കിയ പണം തിരിച്ചുവാങ്ങുന്നതിനാണ് താന്‍ എത്തിയതെന്നും അര്‍ജുന്‍ ആവര്‍ത്തിച്ചു. എന്നാല്‍ ഇത് കേസില്‍ നിന്നും രക്ഷപ്പെടാനുള്ള അര്‍ജുന്റെ നീക്കമാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. തെളിവില്ലാത്ത കാര്യങ്ങളില്‍ തന്റെ പങ്ക് സമ്മതിച്ച് കേസില്‍ നിന്ന് രക്ഷപ്പെടാനാണ് അര്‍ജുന്‍ ശ്രമിക്കുന്നതെന്നാണ് കസ്റ്റംസിന്റെ സംശയം.  

അതിനിടെ കസ്റ്റംസിന് മുമ്പാകെ അര്‍ജുന്‍ നല്‍കിയ മൊഴി തിരുത്തി. തെളിവെടുപ്പിനായി അഴീക്കോട് എത്തിച്ചപ്പോള്‍ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടെന്നാണ് മൊഴി തിരുത്തിയത്. ചോദ്യം ചെയ്യലിന് ആദ്യം ഹാജരായപ്പോള്‍ തന്നെ അര്‍ജുന്‍ മൊബൈലും പാസ്പോര്‍ട്ട് ഉള്‍പ്പടെയുള്ള രേഖകളൊന്നും ഹാജരാക്കിയിരുന്നില്ല. ആളൊഴിഞ്ഞ പറമ്പില്‍ വെ്ച്ച് കാറ് മാറ്റുന്നതിനിടെ ഫോണ്‍ നഷ്ടപ്പെട്ടു എന്നായിരുന്നു ആദ്യമൊഴി. ഫോണ്‍ നഷ്ടപ്പെട്ടതല്ല തൊട്ടടുത്ത വളപട്ടണം പുഴയിലേക്ക് ഫോണ്‍ വലിച്ചെറിഞ്ഞു എന്നാണ് പുതിയ മൊഴി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക