Categories: India

ഒരു രാജ്യം, ഒരേ വില; വൈദ്യുതിനിരക്ക് ഏകീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍; ജനങ്ങള്‍ക്ക് ആശ്വാസമായി വൈദ്യുതി വില ഗണ്യമായി കുറയും

Published by

തിരുവനന്തപുരം: രാജ്യത്ത് ഒരേ വൈദ്യുതിവിലയിലേക്കു മാറാന്‍ പദ്ധതി തയാറാക്കി കേന്ദ്രസര്‍ക്കാര്‍. രാജ്യം മുഴുവന്‍ വൈദ്യുതിനിരക്ക് ഏകീകരിക്കാനുള്ള കരട് പദ്ധതി കേന്ദ്ര ഊര്‍ജമന്ത്രാലയം തയ്യാറാക്കിയതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. മൊബൈല്‍ ഫോണ്‍ കോള്‍, ഡേറ്റാ നിരക്കുകള്‍ മത്സരാധിഷ്ഠിതമാക്കിയതിനു സമാനമായ പദ്ധതിയാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.

വൈദ്യുതിക്ക് യൂണിറ്റിന് ശരാശരി മൂന്നുരൂപയാണ് വില. ദീര്‍ഘകാല കരാറുകളിലൂടെ ലഭിക്കുന്ന വൈദ്യുതിക്ക് ആറുരൂപവരെ നല്‍കണം. കേരളത്തില്‍ ഒരു യൂണിറ്റ് വൈദ്യുതി ഉപഭോക്താക്കളിലേക്ക് എത്തുമ്പോള്‍ യൂണിറ്റിന് 6.05 രൂപയാണ് ചെലവ്. പുതിയ സംവിധാനം വരുമ്പോള്‍ ചുരുങ്ങിയത് യൂണിറ്റിന് ഒരു രൂപയുടെയെങ്കിലും കുറവുവരും.  ദീര്‍ഘകാല കരാറുകള്‍ക്ക് അവസാനമാകും രാജ്യം മുഴുവന്‍ ഒരേവില എന്ന ആശയം നടപ്പാക്കണമെങ്കില്‍ സംസ്ഥാനങ്ങള്‍ പുറമേനിന്നു വാങ്ങുന്ന വൈദ്യുതിക്ക് ഏര്‍പ്പെട്ട ദീര്‍ഘകാല കരാറുകള്‍ റദ്ദാക്കേണ്ടിവരും.

വിഷയത്തില്‍ അഭിപ്രായമറിയിക്കാനാവശ്യപ്പെട്ട് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് പദ്ധതിരേഖ നല്‍കി. രാജ്യത്തെ അഞ്ച് ഗ്രിഡുകളെ സംയോജിപ്പിച്ച് ‘നാഷണല്‍ ഗ്രിഡ്’ ആയി കമ്മിഷന്‍ ചെയ്തത് 2013-ലാണ്. ഇതിനു സമാനമായാണ് ഒരേ വിലയിലേക്കുകൂടി രാജ്യത്തെ എത്തിക്കുന്നത്. നിലവില്‍ ഓരോ സംസ്ഥാനത്തും വൈദ്യുതിവില നിശ്ചയിക്കുന്നത് വൈദ്യുതി ഉത്പാദക കമ്പനികളില്‍നിന്നു വാങ്ങുന്ന വൈദ്യുതിയുടെയും അതത് സംസ്ഥാനങ്ങള്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ ചെലവും കണക്കാക്കിയാണ്.

ഒരേ വില പദ്ധതി നടപ്പാകുമ്പോള്‍ വൈദ്യുതി ഉത്പാദക കമ്പനികള്‍ സംസ്ഥാനങ്ങളുമായുള്ള കരാര്‍ അവസാനിപ്പിച്ച് പവര്‍ എക്‌സ്ചേഞ്ചുകളിലൂടെ മാത്രം വില്‍ക്കാന്‍ നിര്‍ബന്ധിതരാകും. ഓഹരിക്കമ്പോളത്തിനു സമാനമായി പവര്‍ എക്‌സ്ചേഞ്ചുകള്‍ മാറും. രാജ്യത്തെ ലഭ്യമായ വൈദ്യുതിമുഴുവന്‍ പവര്‍ എക്‌സ്ചേഞ്ചില്‍ രേഖപ്പെടുത്തും. ഓരോ സംസ്ഥാനത്തിനും ആവശ്യമുള്ള വൈദ്യുതി ഒരു ദിവസംമുമ്പ് ഷെഡ്യൂള്‍ ചെയ്ത് വാങ്ങാം. പരമാവധി വില കേന്ദ്രം നിശ്ചയിക്കും. യൂണിറ്റിന് ഏറ്റവും കുറവ് ഏതു കമ്പനിയാണോ രേഖപ്പെടുത്തുന്നത് ആവശ്യക്കാര്‍ക്ക് അവിടേക്കു മാറാം. ഇതോടെ ബാക്കി കമ്പനികള്‍ക്കും വില താഴ്‌ത്തേണ്ടിവരുമെന്നതടക്കം പൊതുജനങ്ങള്‍ക്ക് ഏറെ ആശ്വാസമായ രീതിയിലാണ് പദ്ധതി കേന്ദ്രസര്‍ക്കാര്‍ തയാറാക്കിയിരിക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by