മഴ കനക്കുന്നതോടെ കേരള – കര്‍ണാടക സംസ്ഥാനങ്ങളിലെ ഡാമുകള്‍ തുറന്നു വിടാനുള്ള സാധ്യത വര്‍ധിക്കുകയാണ്. 2018 ഇല്‍ സംഭവിച്ചത് പോലെ വീണ്ടും കൊവിഡ് കാലത്ത് കേരളത്തില്‍ ഡാമുകള്‍ തുറന്നു വിട്ട് ഒരു പ്രളയം താങ്ങാനാവുന്നതില്‍ ഏറെയാണ്. വെള്ളപ്പൊക്കം ഒഴിവാക്കുവാനും ദുരിതം കുറയ്‌ക്കുവാനും ടൈഡ് ചാര്‍ട്ട് അഥവാ കടലിലെ തിരമാലകളുടെ ഏറ്റ – ഇറക്കം കണക്കിലെടുത്തു മാത്രമേ ഡാമുകള്‍ തുറന്നു വിടാവൂ. കാലവര്‍ഷം പടിവാതില്‍ക്കല്‍ എത്തി നില്‍ക്കേ വെള്ളം തുറന്നു കളഞ്ഞതുകൊണ്ട് ഒന്നും സംഭവിക്കാനില്ല. ശാസ്ത്രീയമായി മഴയുടെ ഏറ്റക്കുറച്ചില്‍ നോക്കി വിവിധ ജില്ലകളില്‍ ഡാമുകള്‍ തുറക്കണം. ഇതിനായി ശാസ്ത്ര സമൂഹത്തിന്റെ വിശകലനങ്ങള്‍ സര്‍ക്കാര്‍ മുഖവിലക്കെടുക്കണം. ഡാം സുരക്ഷാ രംഗത്തെയും, കാലാവസ്ഥാ രംഗത്തെയും, ഹൈഡ്രളജി വിഭാഗത്തിന്റെയും ഭൗമ ശാസ്ത്രരംഗത്തെയും ശാസ്ത്രജ്ഞരുടെ യോഗം വിളിച്ച് പെട്ടെന്ന് തീരുമാനങ്ങളെടുക്കണം. ഇതിനായി ദേശീയ – അന്തര്‍ദേശീയ തലത്തില്‍ പ്രവര്‍ത്തിച്ചവരോടും പ്രവര്‍ത്തിക്കുന്നവരോടും അഭിപ്രായങ്ങള്‍ ആരഞ്ഞ് യുദ്ധകാലാടിസ്ഥാനത്തില്‍ ഡാം തുറക്കുന്ന കാര്യങ്ങള്‍ തീരുമാനിക്കണം.
ഏതെല്ലാം ഡാമുകള്‍, എത്ര അളവില്‍, ഏത് സമയത്ത്, എത്ര ദിവസം, തുറക്കണമെന്ന് അതിവേഗം തീരുമാനിക്കുക. ഇതിന് പതിവ് പോലെ ഡാം തുറക്കുന്നതു സംബന്ധിച്ചു തീരുമാനം എടുക്കുന്നതിനു സര്‍ക്കാര്‍ ജീവനക്കാരെ ആശ്രയിക്കുന്നത് ആത്മഹത്യാപരമാണ്. ഓര്‍ക്കുക ഇത് കൊവിഡ് കാലമാണ്. ഡാം തുറന്നതിനു ശേഷമല്ല ജനം അറിയേണ്ടത്. സര്‍ക്കാര്‍ അലര്‍ട്ടുകള്‍ കൊടുത്താല്‍ മാത്രം പോരാ ഓരോ അലര്‍ട്ടിലും എന്ത് ചെയ്യണമെന്നും, സര്‍ക്കാര്‍ എന്തെല്ലാം ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ജനങ്ങളെ അറിയിക്കണം. ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിക്കുവാനുള്ള നടപടിയും ഉണ്ടാകണം. ഇനിയും ഡാമുകള്‍ തുറന്നുള്ള പ്രളയം കേരളത്തില്‍ ഉണ്ടാകരുത്.
ഡോ. സി. എം. ജോയി
(കേരള നേച്ചര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റുകൂടിയാണ് ലേഖകന്‍)
















