Categories: Ernakulam

കൊവിഡ് വ്യാപനം രൂക്ഷം: കുമ്പളങ്ങിക്കായി ഇനി സന്നദ്ധ സേന, ഇവരുടെ സേവനം വരുന്ന അഞ്ചു വര്‍ഷക്കാലവും പഞ്ചായത്തില്‍ ഉണ്ടാകും

രോഗവ്യാപനം തടയാന്‍ പഞ്ചായത്ത് അതിര്‍ത്തികള്‍ അടച്ച് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയെങ്കിലും നിയന്ത്രണം പാലിക്കാന്‍ നാട്ടുകാര്‍ തയാറാകാത്തതും പോലീസിനെ വലച്ചു.

Published by

പള്ളുരുത്തി: കൊവിഡ് വ്യാപനം രൂക്ഷമായ കുമ്പളങ്ങി പഞ്ചായത്തിനെ രക്ഷിക്കാന്‍ ഇനി യുവ സന്നദ്ധ സേനാംഗങ്ങളുടെ കരുതല്‍. രണ്ടാഴ്ചക്കുള്ളില്‍ 400 കവിഞ്ഞ കൊവിഡ് നിരക്ക് കുമ്പളങ്ങിയെ ഭീതിയിലാഴ്‌ത്തി. അനുദിനം രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യവും. ആരോഗ്യ വകുപ്പ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് പഞ്ചായത്തിനെ കണ്ടയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കയായിരുന്നു. 

രോഗവ്യാപനം തടയാന്‍ പഞ്ചായത്ത് അതിര്‍ത്തികള്‍ അടച്ച് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയെങ്കിലും നിയന്ത്രണം പാലിക്കാന്‍  നാട്ടുകാര്‍ തയാറാകാത്തതും പോലീസിനെ വലച്ചു. ഇതേ തുടര്‍ന്നാണ് വിവിധ രാഷ്‌ട്രീയ കക്ഷികളുമായി പഞ്ചായത്ത് അധികൃതര്‍ നടത്തിയ ചര്‍ച്ചയില്‍ യുവജനങ്ങള്‍ ഉള്‍പ്പെടുന്ന നൂറു പേരടങ്ങുന്ന സന്നദ്ധ സേനക്ക് രൂപം നല്‍കിയത്. പോലീസിന്റെ നിര്‍ദ്ദേശമനുസരിച്ച് ഇവര്‍ പ്രവര്‍ത്തിക്കും. പഞ്ചായത്ത് അതിര്‍ത്തിയില്‍ ഇവരുടെ സേവനം ഉണ്ടാകും. ബാരിക്കേഡിന് സമീപം പോലീസിനെ സഹായിക്കും.

പഞ്ചായത്തിലെ ആരോഗ്യ പ്രവര്‍ത്തകരെ സഹായിക്കാനും ഇനി മുതല്‍ സന്നദ്ധ സേനാ വാളണ്ടിയര്‍മാര്‍ രംഗത്തുണ്ടാകും. ഇവരുടെ സേവനം വരുന്ന അഞ്ചു വര്‍ഷക്കാലവും പഞ്ചായത്തില്‍ ഉണ്ടാകുമെന്ന് പഞ്ചായത്ത് വൈസ്. പ്രസിഡന്റ് പി.എ. സഗീര്‍ പറഞ്ഞു. ഇവര്‍ക്കായി യൂണീഫോം ഒരുക്കിയിട്ടുണ്ട്. കൊവിഡിന്റെ സാഹചര്യത്തില്‍ ഇവരുടെ സേവനം കുമ്പളങ്ങിയില്‍ അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇവര്‍ക്ക് പഞ്ചായത്ത് ഐ.ഡി.കാര്‍ഡ് വിതരണം ചെയ്യും. ഇന്നലെ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ നടന്ന ആദ്യ ഘട്ട 50 അംഗ സന്നദ്ധ സേനാംഗ ങ്ങളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ലീജ ബാബു നിര്‍വ്വഹിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക