ദില്ലി: ഓക്സിജന്‍ വിതരണം ചെയ്യുന്നതില്‍ ഏതെങ്കിലും സംസ്ഥാനങ്ങള്‍ക്ക് നിയന്ത്രണമൊന്നും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ദല്‍ഹി ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ ദല്‍ഹിയിലേക്ക് ഓക്സിജന്‍ വരുന്നത് തടയുന്നുവെന്ന് ദല്‍ഹി സര്‍ക്കാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ ദല്‍ഹി ഹൈക്കോടതിയില്‍ ഈ വിശദീകരണം നല്‍കിയത്.
ഓക്സിജന്റെ കാര്യത്തില്‍ വൈകാരികപ്രകടനം അരുതെന്നും കേന്ദ്രം ദല്‍ഹി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാനങ്ങള്ക്കിടിയില് സ്വതന്ത്രമായി ഓക്സിജന്‍ വിതരണം നടക്കുന്നതിന് വേണ്ട ഉത്തരവ് ഇറക്കിയിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഓക്സിജന്‍ ഉല്പാദിപ്പിക്കുന്ന കമ്പനികളോടും വിതരണക്കാരോടും ഒരു തരത്തിലും ഓക്സിജന്‍ വിതരണത്തില്‍ നിയന്ത്രണം പാലിക്കരുതെന്ന് ഉത്തരവിട്ടിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.
ദുരന്തനിവാരണ നിയമം അനുസരിച്ചാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ചരക്കുകളുടെയും വ്യക്തികളുടെയും അന്തര്‍സംസ്ഥാന, സംസ്ഥാനാന്തര നീക്കത്തില്‍ യാതൊരു നിയന്ത്രണവും പാടില്ലെന്ന് അനുശാസിച്ചിട്ടുള്ളത്.നേരത്തെ കോടതി നിര്‍ദേശിച്ചതുപോലെ ഏപ്രില്‍ 22 മുതല്‍ വ്യാവസായിക ആവശ്യത്തിന് ഓക്സിജന്‍ വിതരണം ചെയ്യുന്നത് നിര്‍ത്തിവെച്ചെന്നും കേന്ദ്രം അറിയിച്ചു. ഓക്സിജന്‍ ക്ഷാമം നേരിടുന്ന ആശുപത്രികളുടെ പട്ടിക ദല്‍ഹി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു.
ആശുപത്രികളില്‍ ഓക്സിജന്‍ പരമാവധി എത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് ദല്‍ഹി സര്‍ക്കാര്‍ അറിയിച്ചു. ഹരിയാന, യുപി എന്നിവിടങ്ങളില്‍ നിന്നും ഓക്സിജന്‍ പരമാവധി എത്തിക്കുന്നുണ്ടെന്നും ഓക്സിജന്‍ ഉല്പാദനം നടക്കുന്ന ബംഗാള്‍, ഒഡിഷ എന്നീ സംസ്ഥാനങ്ങളില്‍ നിന്നും ഓക്സിജന്‍ എത്തിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും ദല്‍ഹി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇത് മൂന്നാം ദിവസമാണ് ദല്‍ഹി ഹൈക്കോടതി ഇത് സംബന്ധിച്ച് വാദം കേള്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: