Categories: Article

ശ്രീനാരായണ ഗുരുവും കുമാരനാശാനും

ശ്രീനാരായണഗുരുവുമായുള്ള ബന്ധം ആശാന്റെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ക്കിടയാക്കി. ശൃംഗാരരസകാവ്യരചനകളില്‍ നിന്നു വിരമിച്ച കുമാരു ആധ്യാത്മിക പുസ്തകങ്ങള്‍ വായിക്കുന്നതിലും, സംന്യാസ ജീവിതത്തിലേക്കും മെല്ലെ നീങ്ങി. ഗുരുദേവനിലെ വൈശിഷ്ട്യം തിരിച്ചറിയുന്ന സന്ദര്‍ഭമാണിത്. അരുവിപ്പുറത്തെത്തിയ കുമാരുവിനെ ഉന്നത സംസ്‌കൃതവിദ്യാഭ്യാസത്തിനു മൈസൂരിലേക്കു അയക്കുകയായിരുന്നു ഗുരു.

ന്നു മഹാകവി കുമാരനാശാന്റെ 148-ാമത് ജന്മദിനം. മഹാകാവ്യങ്ങള്‍ എഴുതിയില്ലെങ്കിലും എഴുതിയതെല്ലാം മഹത്തരമായിരുന്നു. ആ കാലഘട്ടത്തിന്റെ സവിശേഷതയാകാം വിഷാദം കലര്‍ന്ന രചനകളായിരുന്നു ആശാന്റെ മാസ്റ്റര്‍പീസുകള്‍. മലയാള സാഹിത്യത്തിലുണ്ടായ ആദ്യത്തെ ശ്രദ്ധേയങ്ങളായ പ്രേമദുരന്തകാവ്യങ്ങളാണ് ആശാന്റെ നളിനിയും ലീലയും. ദുരവസ്ഥ മലയാളക്കരയുടെ ദുരന്തപൂര്‍ണ്ണമായ ഒരു കാലഘട്ടത്തിന്റെ ചരിത്രം പഠിപ്പിക്കുന്ന കാവ്യവും. മലയാള കവിതയില്‍ നവീന സാഹിത്യ സങ്കേതങ്ങളെ ആവിഷ്‌കരിച്ച ‘ആശാന്‍ ആശയഗംഭീരന്‍’ തന്നെയായിരുന്നു. മഹാകാവ്യങ്ങളെഴുതി മഹാകവി പട്ടം കരസ്ഥമാക്കുവാന്‍ കിണഞ്ഞു പരിശ്രമിച്ചിരുന്നവരുടെ ഇടയിലൂടെ തന്റെ നിഗമനങ്ങളില്‍ ഉറച്ചുനിന്നു ജനകീയാംഗീകാരം നേടാന്‍ ആശാനായി.    

ശ്രീനാരായണഗുരുവുമായുള്ള ബന്ധം ആശാന്റെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ക്കിടയാക്കി. ശൃംഗാരരസകാവ്യരചനകളില്‍ നിന്നു വിരമിച്ച കുമാരു ആധ്യാത്മിക പുസ്തകങ്ങള്‍ വായിക്കുന്നതിലും, സന്യാസ ജീവിതത്തിലേക്കും മെല്ലെ നീങ്ങി. ഗുരുദേവനിലെ വൈശിഷ്ട്യം തിരിച്ചറിയുന്ന സന്ദര്‍ഭമാണിത്. അരുവിപ്പുറത്തെത്തിയ കുമാരുവിനെ ഉന്നത സംസ്‌കൃതവിദ്യാഭ്യാസത്തിനു മൈസൂരിലേക്കു അയക്കുകയായിരുന്നു ഗുരു. മൈസൂര്‍ സര്‍വ്വീസിലായിരുന്ന ഡോ.പല്‍പ്പുവിന്റെ സഹായത്തോടെ ബാംഗ്ലൂര്‍ സംസ്‌കൃതപാഠശാലയില്‍ ഉപരിപഠനം നടത്തിയതോടൊപ്പം കുമാരു  ഇംഗ്ലീഷിലും പ്രാവീണ്യം നേടി. 1898ല്‍ അക്കാലത്തെ വിപ്ലവപ്രസ്ഥാനങ്ങളുടെ കളിത്തൊട്ടിലായ കല്‍ക്കത്തയ്‌ക്കു തിരിച്ചു. ടാഗോറിന്റെ കൃതികളെ അടുത്തു പരിചയപ്പെടാനും ദേശീയ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെടാനും ഇതൊരവസരമായി.  

1900ല്‍ പടര്‍ന്നു പിടിച്ച പ്ലേഗ് മൂലം കല്‍ക്കത്തയിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. ഇന്നു ലോകത്തു പടര്‍ന്നു പിടിച്ച കൊറോണയ്‌ക്ക് സമാനമായിരുന്നു അന്നത്തെ പ്ലേഗിന്റെ വ്യാപനം. ശ്രീനാരായണഗുരുവിന്റെ നിര്‍ദ്ദേശാനുസരണം ആശാന്‍ അരുവിപ്പുറത്തേക്കു മടങ്ങി. ഇക്കാലത്താണ് ‘വിചിത്രവിജയം നാടകം, ശിവസ്‌തോത്രമാല’ തുടങ്ങിയ കൃതികള്‍ രചിക്കുന്നത്. സാമൂഹ്യ സേവനരംഗത്തേയ്‌ക്കുള്ള ആശാന്റെ ചുവടുവെപ്പ്  ഇവിടെ ആരംഭിക്കുന്നു. 1904ലെ ശ്രീനാരായണ ധര്‍മ്മപരിപാലനയോഗത്തിന്റെ സ്ഥാപക ജനറല്‍ സെക്രട്ടറി ആകുന്നതും യോഗത്തിന്റെ് മുഖപത്രമായ ‘വിവേകോദയം മാസിക’ ആരംഭിക്കുന്നതും ഇക്കാലത്താണ്. ‘വീണപൂവ്’ എന്ന പ്രശസ്തമായ കാവ്യത്തിന്റെ സൃഷ്ടിയും ഇക്കാലത്താണ്.  

1918 ല്‍ തന്റെ നാല്‍പ്പത്തിയഞ്ചാമത്തെ വയസ്സിലാണ് ആശാന്‍ ഡോ. പല്‍പ്പുവിന്റെ പിതൃസഹോദരനായ കുമാരുറൈറ്ററുടെ മകള്‍ ഭാനുമതിയെ വിവാഹം കഴിക്കുന്നത്. വിവാഹാനന്തരമാണ് ആശാന്‍ പ്രശസ്തങ്ങളായ  ബുദ്ധചരിതം, ചിന്താവിഷ്ടയായ സീത, ചണ്ഡാലഭിക്ഷുകി, കരുണ, ദുരവസ്ഥ എന്നീ കൃതികള്‍ രചിക്കുന്നത്.

ആശാന്റെ കവിതകളെ ഡോ.അമ്പലപ്പുഴ ഗോപകുമാര്‍ വിലയിരുത്തുന്നത് ഇങ്ങനെ:- ‘തികച്ചും പ്രാദേശികമായ നാലതിരുകള്‍ക്കുള്ളില്‍ ഒതുങ്ങി നില്‍ക്കാതെ ദേശീയമായ ഒരു ദര്‍ശനം  ഭാരതീയ ദര്‍ശനം- അദൈ്വത ദര്‍ശനം തന്നെ- തന്റെ ദര്‍ശനമാക്കി തീര്‍ക്കുവാനും ആ ദര്‍ശനത്തിന്റെ  ദിവ്യപ്രകാശത്തില്‍ തനിക്കു അനുഭവവേദ്യമായ ജീവിതത്തെ പുന:പ്രകാശിപ്പിക്കുവാനും സ്വകാര്യ ദുഃഖങ്ങളുടെ ഭ്രഷ്ടഭൂമികളില്‍ കഴിഞ്ഞിരുന്ന തന്റെ സാഹിത്യ ജീവിതത്തിന്റെ പ്രഭാതങ്ങളില്‍ തന്നെ ആശാന് കഴിഞ്ഞിരുന്നു.’

തന്റെ  രചനകള്‍ കാലഘട്ടത്തിന്റെ തിരിച്ചറിവാകണമെന്നു ആശാന്‍ എന്നും ആഗ്രഹിച്ചിരുന്നു എന്നു വ്യക്തം. കരുണ നല്‍കുന്ന സന്ദേശം എത്രയോ മഹത്തരമാണ്. അഭയം പ്രാപിക്കുന്നവരെ സഹായിക്കുന്നവര്‍ മാത്രമല്ല ബുദ്ധഭിക്ഷുക്കള്‍. ആവശ്യം അറിഞ്ഞു പ്രവര്‍ത്തിക്കുന്നവരാണ്. മരണത്തോടു മല്ലടിച്ചു കൊണ്ടിരിക്കുന്ന വാസവദത്തയുടെ സമീപത്തേക്ക് ആരാലും ക്ഷണിക്കപ്പെടാതെ കടന്നു ചെല്ലുന്ന ഉപഗുപ്തന്‍  അവള്‍ക്കു  ഹൃദയശോഭയും അതുവഴി നിര്‍വ്വാണ പ്രാപ്തിയുമേകുന്നു. ബുദ്ധദര്‍ശനത്തിന്റെ സ്‌നേഹവും കാരുണ്യവും ഇവിടെ പ്രകടമാകുകയാണ്.

ദുരവസ്ഥയിലേക്കു വരുമ്പോള്‍ ചിത്രം മാറുകയാണ്. 1921ല്‍ അരങ്ങേറിയ അതിക്രൂരമായ നരനായാട്ടിനെ മറയില്ലാതെ അവതരിപ്പിക്കുകയാണ് ഇവിടെ. മറ്റൊരു കവിയോ ചരിത്രകാരനോ എഴുതാന്‍ ധൈര്യമില്ലാത്ത കാര്യങ്ങള്‍ നിര്‍ഭയം നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുന്നു. മാപ്പിള ലഹളയിലൂടെ ഒരു വിഭാഗത്തിന്റെ് മേല്‍ക്കോയ്മയും ഭൂരിപക്ഷം എന്നറിയപ്പെടുന്ന അസംഘടിത വിഭാഗത്തിന്റെ് ദയനീയവുമായ ചിത്രം ശക്തമായ ഭാഷയില്‍ കവി അവതരിപ്പിക്കുന്നു.  

‘മാപ്പിളമാരെന്ന ശബ്ദവും കൈക്കുന്നു  

വേപ്പിലയേക്കാള്‍ ചെവിക്കു തന്നെ.’

‘അമ്മമാരില്ലേ, സഹോദരിമാരില്ലേ,-

യിമ്മൂര്‍ഖര്‍ക്കീശ്വര ചിന്തയില്ലേ!’

ഇത്ര വസ്തുനിഷ്ഠമായി മലബാറിലെ മാപ്പിള ലഹളയെ കുറിച്ചിട്ട ഒരു സാഹിത്യ കൃതിയില്ല എന്നു നിസ്സംശയം പറയാം. ഇതു വായിച്ചിട്ടാണ് ആശാന്‍ ബ്രിട്ടീഷ് ഭരണാധികാരികളുടെ ‘പട്ടും വളയും വാങ്ങിച്ച കവിയാണെന്നു’ കമ്മ്യൂണിസ്റ്റ് ആചാര്യന്‍ ഇ.എം.ശങ്കരന്‍ നമ്പൂതിരിപ്പാട് ആക്ഷേപിച്ചത്. ഇതേ ശങ്കരന്‍നമ്പൂതിരിപ്പാട് മാപ്പിളമാരുടെ അക്രമത്തില്‍ ഭയന്ന്  ഏലംകുളംമനയില്‍ നിന്നു അമ്മയുടെ കയ്യുംപിടിച്ചു ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ വരെ ഓടിയ കഥ അദ്ദേഹത്തിന്റെ ജീവചരിത്രത്തില്‍ പറയുന്നു: ‘ലഹള കുറയുന്നതിനു പകരം പരക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ വരാന്‍ തുടങ്ങി. ഈ സാഹചര്യത്തില്‍ എത്ര കാവലുണ്ടായാലും സ്ത്രീകളും കുട്ടികളും കുറച്ചു ദിവസം മാറി താമസിക്കുന്നതാണ് നല്ലതെന്നു തീരുമാനിച്ചു. അഞ്ചാറു മാസങ്ങള്‍ക്കു  ശേഷം ഏലംകുളംമനയിലേക്ക് തിരിച്ചു വന്നു.’ (ആത്മകഥ, ഇ.എം.എസ്. പേജ്.51) ഇ.എം.എസ് മുഖ്യമന്ത്രി ആയപ്പോള്‍ മാപ്പിളലഹള കര്‍ഷകലഹളയായി പ്രഖ്യാപിച്ചു. അക്രമികള്‍ക്ക്  പെന്‍ഷനും നല്‍കി. അക്കാലത്തുണ്ടായിരുന്ന വെണ്മണിസാഹിത്യം വിരോധ ഭക്തിരസപ്രധാനമായ നിരവധി ശ്ലോകങ്ങള്‍ രചിച്ചിട്ടുണ്ട്. ഇത്തരം ഒരു വിരോധഭക്തി(ഭയഭക്തി)യാകാം  നമ്പൂതിരിപ്പാടിനെ പിടികൂടിയതെന്നു വ്യക്തം.

ദുരവസ്ഥയ്‌ക്കു ശേഷം ആശാന്‍ അധികകാലം ജീവിച്ചിരുന്നില്ല. 1873 ഏപ്രില്‍ 12ന് ചിറയിന്‍കീഴ് കായിക്കരയില്‍ ജനിച്ച ആശാന്‍ 1924 ജനുവരി 16നു അദ്ദേഹത്തിന്റെ 51-ാം വയസ്സില്‍ വെളുപ്പിനു മൂന്നു മണിക്ക് പല്ലനയാറ്റില്‍ ‘റെഡിമര്‍’ എന്ന ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചു.  

പലരും പറയാനും എഴുതാനും മടിച്ച കാര്യങ്ങള്‍ തുറന്നെഴുതുന്നവര്‍ ഒറ്റപ്പെടുമെന്ന് വ്യക്തം. എന്നാല്‍ ഒറ്റപ്പെടുത്താന്‍ വരുന്നവരിലും ഉയരെയാണ് ആശാന്റെ  സ്ഥാനം എന്നതുകൊണ്ടാകാം ഒന്നര നൂറ്റാണ്ടിലേക്ക് കടക്കുമ്പോഴും ആശാന്‍ ജനമനസ്സുകളില്‍ ജീവിക്കുന്നു.  

ഇ.എന്‍. നന്ദകുമാര്‍

(മെമ്പര്‍, നാഷണല്‍ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യ)

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക