Categories: Kerala

യുഡിഎഫ് ജിഹാദികളുടെ വലയത്തില്‍; തെരഞ്ഞെടുപ്പില്‍ ആരുടെ പിന്തുണയും സ്വീകരിക്കും പൂഞ്ഞാറില്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് പി.സി ജോര്‍ജ്

Published by

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിന് തീയതി പ്രഖ്യാപിച്ചതിനു പിന്നാലേ, ആദ്യ സ്ഥാനാര്‍ഥി പൂഞ്ഞാറില്‍ നിന്ന്. കേരള ജനപക്ഷം സെക്കുലര്‍ സ്ഥാനാര്‍ഥിയായി പി.സി. ജോര്‍ജിനെ പാര്‍ട്ടി നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചു. പാര്‍ട്ടിയുടെ രാഷ്‌ട്രീയ തീരുമാനം മാര്‍ച്ച് ഒന്നിന് കോട്ടയത്ത് ചേരുന്ന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം ഔദ്യോഗികമായി പ്രഖ്യാപിക്കും.  

ജനപക്ഷം ചെയര്‍മാന്‍ ഇ.കെ. ഹസന്‍കുട്ടിയാണ് പി.സി. ജോര്‍ജ്ജിനെ സ്ഥാനാര്‍ഥിയാണെന്ന് അറിയിച്ചത്.  യുഡിഎഫ് ഘടകകക്ഷിയായി മത്സരിക്കാന്‍ ജോര്‍ജ് നടത്തിയ നീക്കങ്ങള്‍ പരാജയപ്പെട്ടതോടെയാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതിക്ക് ചുക്കാന്‍ പിടിക്കുന്ന ഉമ്മന്‍ചാണ്ടിയുടെ കടുത്ത എതിര്‍പ്പാണ് ജോര്‍ജിന്റെ മോഹങ്ങള്‍ക്ക് വിലങ്ങുതടിയായത്. സ്വതന്ത്രനായി മത്സരിച്ചാല്‍ പിന്തുണയ്‌ക്കാമെന്ന വാഗ്ദാനം യുഡിഎഫിന്റെ ഭാഗത്തുനിന്ന് ഉണ്ടായെങ്കിലും ജോര്‍ജ് അത് തള്ളി.

 പാലാ, കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലങ്ങളില്‍ ജനപക്ഷത്തിന് സ്വാധീനമുണ്ടെന്നും, യുഡിഎഫ് നിലപാട് അവര്‍ക്കു തന്നെ വിനയാകുമെന്നുമാണ് പി. സി. ജോര്‍ജ് അവകാശപ്പെടുന്നത്. ഇതിനിടെ ആരുടെ പിന്തുണയും സ്വീകരിക്കുമെന്നും ജിഹാദികളുടെ വലയത്തിലായ യുഡിഎഫുമായി ഇനി ചര്‍ച്ചയ്‌ക്കില്ലെന്നും ജോര്‍ജ് പറഞ്ഞു. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനൊപ്പം പി.സി. ജോര്‍ജിന്റെ ചുവരെഴുത്തുകളും മണ്ഡലത്തില്‍ ആരംഭിച്ചു കഴിഞ്ഞു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by