Categories: Alappuzha

നാഫ്ത ഉപയോഗിച്ച് തീര്‍ക്കാന്‍ നടപടി; വൈദ്യുതോല്പാദനത്തിന് താപനിലയം ഒരുങ്ങി

Published by

ആലപ്പുഴ: താപനിലയത്തില്‍ 2015 മുതല്‍ സൂക്ഷിക്കുന്ന നാഫ്ത ഉപയോഗിച്ചുതീര്‍ക്കുന്നതിനായി വൈദ്യുതി ഉത്പാദനം തുടങ്ങാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. മാര്‍ച്ച് ഒന്നു മുതല്‍  തീരുമാനം വൈദ്യുതി ഉല്‍പ്പാദനം നടത്താനാണ് ലക്ഷ്യമിടുന്നത്. നാഫ്ത്ത എത്തിക്കാനും നിലയം പ്രവര്‍ത്തിപ്പിക്കുന്നതിനും മറ്റുമുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ് ഈ കാലതാമസം. 2015-ലെ നാഫ്തയുടെ അന്താരാഷ്‌ട്ര വിലയനുസരിച്ച് കായംകുളത്ത് ഇപ്പോള്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് യൂണിറ്റിന് 6.75 രൂപവരെ വിലയാകും.  

എന്നാല്‍, എന്‍ടിപിസിയുടെ കര്‍ണാടകത്തിലെ കുടുഗി താപനിലയത്തിലെ വൈദ്യുതിയുടെ വിലയ്‌ക്ക് കായംകുളത്തേതും കൈമാറ്റം ചെയ്യാനാണു കോര്‍പ്പറേഷനും കെഎസ്ഇബിയും ധാരണയായിരിക്കുന്നത്.അവിടത്തെ വൈദ്യുതിവില ഇപ്പോള്‍ 3.25-നും മൂന്നരയ്‌ക്കും ഇടയിലാണ്. 18,000 ടണ്‍ നാഫ്തയാണു കായംകുളത്ത് വൈദ്യുതി ഉത്പാദിപ്പിക്കാനായി ശേഖരിച്ചുവെച്ചിരിക്കുന്നത്. 2014-15 സാമ്പത്തിക വര്‍ഷത്തിനുശേഷം നിലയത്തില്‍ വളരെക്കുറച്ചുദിവസം മാത്രമാണു വൈദ്യുതി ഉത്പാദനം നടന്നിട്ടുള്ളത്. 150 മെഗാവാട്ട് വീതം ഒരുമാസം തുടര്‍ച്ചയായി ഉത്പാദിപ്പിക്കും. വൈദ്യുതിവില യൂണിറ്റിന് മൂന്നേകാല്‍ മൂന്നര രൂപയാകുമെന്നാണു പ്രതീക്ഷിക്കുന്നത്.

ഇതു വാങ്ങുന്നതുസംബന്ധിച്ച് എന്‍ടിപിസിയും കെഎസ്ഇബിയും ധാരണയായിട്ടുണ്ട്. ഇതോടെ കായംകുളം താപനിലയത്തില്‍നിന്നുള്ള വൈദ്യുതി ഉത്പാദനം അവസാനിച്ചേക്കുമെന്നാണു സൂചന. പകരം ഇവിടെ നിര്‍മാണം പുരോഗിക്കുന്ന 92 മെഗാവാട്ട് സൗരവൈദ്യുതി നിലയമായിരിക്കും ഉപയോഗപ്പെടുത്തുക. നാഫ്ത ഉപയോഗിച്ചുതീര്‍ക്കുന്നതോടെ അടിയന്തരഘട്ടങ്ങളില്‍ കായംകുളംവൈദ്യുതി ലഭിക്കാനുള്ള സാഹചര്യം ഇല്ലാതാകും. ഇനി 45 ദിവസം മുന്‍കൂട്ടി അറിയിച്ചാല്‍ മാത്രമേ കായംകുളത്ത് ഉത്പാദനംനടത്താന്‍ കഴിയുകയുള്ളൂവെന്നാണു ബന്ധപ്പെട്ടര്‍ കെഎസ്ഇബിയെ അറിയിച്ചിരിക്കുന്നത്.  

നിലയം പ്രവര്‍ത്തിക്കുന്നില്ലെങ്കിലും ഇന്ധനമായ നാഫ്ത സൂക്ഷിച്ചുവെക്കേണ്ടിവരുന്നത് എന്‍.ടിപിസിക്ക് ഭാരിച്ച ചെലവു വരുത്തുന്നുണ്ടായിരുന്നു. അതിനാനുപാതികമായി കെഎസ്ഇബി, കോര്‍പ്പറേഷനു സ്ഥിരവില ഇനത്തില്‍ എല്ലാമാസവും നല്‍കേണ്ടതുകയും ഉയരുമായിരുന്നു. സ്ഥിരവില പ്രതിവര്‍ഷം 200 കോടിയില്‍നിന്ന് 100 കോടി രൂപയായി അടുത്തിടെ നിജപ്പെടുത്തിയിരുന്നു. അതോടെ ഇന്ധനം സൂക്ഷിക്കുന്നതിന്റെയും കൈകാര്യം ചെയ്യുന്നതിന്റെയും ഉള്‍പ്പെടെയുള്ള ചെലവുകളില്‍ കുറവുവരുത്താന്‍ ഇരുകൂട്ടരും തയ്യാറായി. ഇതോടെയാണു നാഫ്ത്ത ഉപയോഗിച്ചുതീര്‍ക്കാന്‍ വഴിതെളിഞ്ഞത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by