Categories: India

ഔറംഗസീബ് ക്ഷേത്രങ്ങള്‍ പുനര്‍നിര്‍മ്മിക്കാന്‍ സാമ്പത്തികസഹായം നല്‍കിയെന്ന് കോണ്‍ഗ്രസ് ഭരണകാലത്തെ എന്‍സിഇആര്‍ടി പുസ്തകം

കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ ഭരണകാലത്താണ് ഈ ചരിത്ര പാഠപുസ്തകം തയ്യാറാക്കിയത്. യുദ്ധകാലത്ത് ഇന്ത്യയില്‍ നശിപ്പി്ച്ച ഹിന്ദുക്ഷേത്രങ്ങള്‍ പുനര്‍നിര്‍മ്മിക്കാനാണ് ഔറംഗസീബ് ചക്രവര്‍ത്തി പണം നല്‍കിയതെന്നാണ് പാഠപുസ്തകത്തിലെ അവകാശവാദം.പക്ഷെ ഔറംഗസീബ് ഒരു മതഭ്രാന്തനായ സുന്നി മുസ്ലീമെന്ന നിലയിലാണ് ചരിത്രത്തില്‍ അറിയപ്പെടുന്നത്.

Published by

ന്യൂദല്‍ഹി: മുഗള്‍കാലത്തെ ചക്രവര്‍ത്തിയായ ഔറംഗസീബ് ഹിന്ദുക്ഷേത്രങ്ങള്‍ പുനര്‍നിര്‍മ്മിക്കാന്‍ പണം നല്‍കിയെന്ന് എന്‍സിഇആര്‍ടി ചരിത്രപുസ്തകത്തില്‍. അതേ സമയം ഈ അവകാശവാദം സ്ഥാപിക്കാന്‍ തെളിവൊന്നുമില്ലെന്നും ഇതേ എന്‍സിഇആര്‍ടി ഒരു വിവരാവകാശ ചോദ്യത്തിന് മറുപടി നല്‍കിക്കൊണ്ട് പറഞ്ഞു.

കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ ഭരണകാലത്താണ് ഈ ചരിത്ര പാഠപുസ്തകം തയ്യാറാക്കിയത്. യുദ്ധകാലത്ത് ഇന്ത്യയില്‍ നശിപ്പി്ച്ച ഹിന്ദുക്ഷേത്രങ്ങള്‍ പുനര്‍നിര്‍മ്മിക്കാനാണ് ഔറംഗസീബ് ചക്രവര്‍ത്തി പണം നല്‍കിയതെന്നാണ് പാഠപുസ്തകത്തിലെ അവകാശവാദം.

‘കോണ്‍ഗ്രസ് ഭരണകാലത്ത് എല്ലാ എന്‍സിഇആര്‍ടി പുസ്തകങ്ങളും ജെഎന്‍യുവിലെ ചരിത്രവകുപ്പാണ് തയ്യാറാക്കിയിരുന്നത്. ഇതിലെല്ലാം ഇടതുപക്ഷ കാഴ്ചപ്പാടുകളാണ്. ഈ പുസ്തകങ്ങളുടെ പ്രസക്തി എന്നേ നഷ്ടപ്പെട്ടിരിക്കുന്നു,’ രാജസ്ഥാന്‍ കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥന്‍ സഞ്ജയ് ദീക്ഷിത് പറഞ്ഞു.

അതേ സമയം മുഗള്‍ രാജാക്കന്മാര്‍ ഹിന്ദുക്ഷേത്രങ്ങളുടെ പുനര്‍നിര്‍മ്മാണത്തിന് സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്ന് ഓള്‍ ഇന്ത്യ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗവും ബാബറി മസ്ജിദ് സമിതി കണ്‍വീനറുമായ സഫര്‍യാബ് ജിലാനി പറഞ്ഞു. അതേ സമയം ഇക്കാര്യത്തില്‍ തെളിവുകളോ റഫറന്‍സുകളോ അത്യാവശ്യമാണെന്ന് നോണ്‍ കോളെജിയേറ്റ് വിമന്‍സ് എജുക്കേഷന്‍ ബോര്‍ഡ് ഡയറക്ടര്‍ ഡോ.ഗീതാ ഭട്ട് പറഞ്ഞു.

എന്‍സിഇആര്‍ടിയിലെ 12ാം ക്ലാസ് ചരിത്രപുസ്തകത്തിലെ വിവാദഭാഗം ഇതാണ്: ‘ആരാധനാലയങ്ങള്‍ നിലനിര്‍ത്തുന്നതിനായുള്ള ചെലവിന് എല്ലാ മുഗള്‍ ചക്രവര്‍ത്തിമാരും സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഷാജഹാന്റെയും ഔറംഗസീബിന്റെയും ഭരണകാലത്ത് നമ്മള്‍ കണ്ടതുപോലെ, യുദ്ധത്തില്‍ ഹിന്ദുക്ഷേത്രങ്ങള്‍ നശിപ്പിക്കപ്പെട്ടപ്പോള്‍ അത് പുതുക്കിപ്പണിയാന്‍ മുഗള്‍ ചക്രവര്‍ത്തിമാര്‍ സംഭാവനകള്‍ നല്‍കി.’

പക്ഷെ ഔറംഗസീബ് ഒരു മതഭ്രാന്തനായ സുന്നി മുസ്ലീമെന്ന നിലയിലാണ് ചരിത്രത്തില്‍ അറിയപ്പെടുന്നത്. അദ്ദേഹം ഭരണകാലത്ത് ഒട്ടേറെ ഹിന്ദുക്ഷേത്രങ്ങള്‍ തകര്‍ക്കാന്‍ ഉത്തരവിട്ടിരുന്നു. ഔറംഗസീബിന്റെ ഭരണകാലത്ത് 1669ല്‍ കാശിവിശ്വനാഥക്ഷേത്രം പൂര്‍ണ്ണമായും നശിപ്പിക്കപ്പെടുകയും അതിന്റെ സ്ഥാനത്ത് ഒരു പള്ളി പണിയുകയും ചെയ്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക