തൊടുപുഴ: ഡിസംബര്‍ എട്ടിന് നടക്കുന്ന തദ്ദേശ ഭരണസ്ഥാപന തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രികകള്‍ അനുബന്ധ ഫോറങ്ങള്‍, രജിസ്റ്ററുകള്‍ എന്നിവയുടെ വിതരണം ഇടുക്കി കളക്ടറേറ്റില്‍ ആരംഭിച്ചു. ഓരോ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍മാരുമാണ് ഇവ ഏറ്റെടുക്കുന്നത്.
12ന് വരണാധികാരികള്‍ ഓരോ തദ്ദേശ സ്ഥാപനത്തിനും ഓരോ വാര്‍ഡിനുമുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. തുടര്‍ന്ന് സ്ഥാനാര്‍ത്ഥികള്‍ക്ക് പത്രികകള്‍ സമര്‍പ്പിക്കാം. സ്ഥാനാര്‍ത്ഥികള്‍ക്ക് വരണാധികാരി മുന്‍പാകെയൊ അധികാരപ്പെടുത്തിയിട്ടുള്ള സഹ വരണാധികാരി മുന്‍പാകെയൊ പത്രിക നല്‍കാം. തിരക്ക് ഒഴിവാക്കുന്നതിനായി സമയം മുന്‍കൂട്ടി ബുക്ക് ചെയ്യാനും സൗകര്യമുണ്ട്. രാവിലെ 11 മുതല്‍ വൈകിട്ട് 3 വരെയാണ് പത്രികകള്‍ സ്വീകരിക്കുന്നത്.
19 ആണ് പത്രികകള്‍ സ്വീകരിക്കുന്ന അവസാന തീയതി. 20ന് പത്രികകളുടെ സൂക്ഷ്മ പരിശോധന നടത്തും. ബന്ധപ്പെട്ട വരണാധികാരിയുടെ ഓഫീസില്‍ കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സൂക്ഷ്മ പരിശോധന. ഈ വേളയില്‍ ഓരോ വാര്‍ഡിലെയും സ്ഥാനാര്‍ത്ഥികള്‍ക്കും നിര്‍ദ്ദേശകര്‍ക്കും ഏജന്റുമാര്‍ക്കും മാത്രമേ പ്രവേശനം അനുവദിക്കൂ. പരമാവധി 30 പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. സാമൂഹ്യ അകലം പാലിച്ചായിരിക്കും ഇരിപ്പിടങ്ങള്‍ ക്രമീകരിക്കുന്നത്. വോട്ടെണ്ണല്‍ ഡിസംബര്‍ 16ന് രാവിലെ 8 മണിക്ക് ആരംഭിക്കും.
മാനദണ്ഡങ്ങള്‍ പാലിച്ച് തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തീകരിക്കണം
തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയുംബ്ലോക്ക് റിട്ടേണിംഗ് ഓഫീസര്‍മാരുടെയും യോഗം ചേര്‍ന്നു. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിന്ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ എച്ച്. ദിനേശന് അധ്യക്ഷനായി. കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ച് തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തീകരിക്കാന്‍ എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്ന് കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.
ഒന്നാം ഘട്ടമായ ഡിസം. 8നാണ് ജില്ലയിലെ വോട്ടെടുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. 12 മുതല്‍ 19 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. 14, 15 തീയതികള്‍ പൊതു അവധി ആയതിനാല്‍ ആ ദിവസങ്ങളില്‍ പത്രികകള്‍ സ്വീകരിക്കുന്നതല്ല. ഒരു സ്ഥാനാര്‍ത്ഥിക്ക് പരമാവധി മൂന്ന് സെറ്റ് നോമിനേഷന് സമര്‍പ്പിക്കാവുന്നതാണ്.
സ്ഥാനാര്‍ത്ഥിയെ നിര്‍ദ്ദേശിക്കുന്ന വ്യക്തി നിര്‍ദ്ദിഷ്ട വാര്‍ഡില്‍ ഉള്‍പ്പെട്ടയാള്‍ ആയിരിക്കണം. കൊറോണയുടെ പശ്ചാത്തലത്തില്‍ കൊട്ടിക്കലാശം, ജാഥ തുടങ്ങിയവ ഒഴിവാക്കേണ്ടതാണ്. റോഡ് ഷോ / വാഹനറാലി എന്നിവയ്ക്ക് പരമാവധി മൂന്ന് വാഹനം മാത്രമേ പാടുള്ളൂ. പൊതുയോഗങ്ങള്‍ നടത്തുന്നതിന് പോലീസിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണം. തെരഞ്ഞെടുപ്പ് പ്രചരണത്തിന് നോട്ടീസ് / ലഘുലേഖകള്‍ പരിമിതപ്പെടുത്തി പരമാവധി സോഷ്യല്‍ മീഡിയ പ്രയോജനപ്പെടുത്തണം.
വോട്ടിംഗ് സ്ലിപ്പ് വീടുകളില്‍ കയറി നല്കുന്നവര്ക്കായി ആന്റിജന്‍ പരിശോധന നടത്തുന്നതിന്റെ സാധ്യത പരിശോധിക്കും. കളക്ട്രേറ്റില്‍ ഇലക്ഷന് കണ്ട്രോള് റൂം ഉടന്‍ തുറക്കുമെന്നും ജില്ലാ കളക്ടര്‍ യോഗത്തില്‍ പറഞ്ഞു. ഗതാഗത തടസമുണ്ടാക്കുന്ന വിധത്തില്‍ പ്രചരണ പ്രവര്‍ത്തനങ്ങള്‍ പാടില്ല എന്നും തെരഞ്ഞെടുപ്പിനായി പാസ് വാങ്ങുന്ന വാഹനങ്ങള്‍ നിര്‍ദ്ദിഷ്ട ആവശ്യത്തിന് മാത്രമേ ഉപയോഗിക്കാവൂ എന്നും പാസിന്റെ ഒരു കോപ്പി വാഹനത്തില്‍ പതിപ്പിക്കേണ്ടതാണെന്നും യോഗത്തില്‍ പങ്കെടുത്ത ജില്ലാ പോലീസ് മേധാവി ആര്. കറുപ്പസ്വാമി പറഞ്ഞു.
സബ് കളക്ടര്‍ പ്രേം കൃഷ്ണ, എഡിഎം ആന്റണി സ്കറിയ, ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ സാജന് വി. കുര്യാക്കോസ്, എഡിസി ജനറല്‍ സി. ശ്രീലേഖ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി. കുര്യാക്കോസ്, ഡിഎംഒ ഡോ. എന്‍. പ്രിയ, ബ്ലോക്ക് വരണാധികാരികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
രാഷ്ട്രീയ പ്രതിനിധികളുടെ യോഗം ഇന്ന്
തെരഞ്ഞെടുപ്പിന് മുന്നോടിയായി ബ്ലോക്ക് പഞ്ചായത്ത്/ നഗരസഭ തലത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും ബ്ലോക്ക് പരിധിയിലുള്ള പഞ്ചായത്ത് വരണാധികാരികളുടെയും യോഗം ചേരും. ജില്ലയിലെ എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലും രാവിലെ 11 മണിക്കാണ് ബ്ലോക്ക് തല വരണാധികാരിയുടെ അധ്യക്ഷതയില്‍ അതത് ആസ്ഥാനങ്ങളില്‍ യോഗം ചേരുന്നത്.
12ന് രാവിലെ 11 മണിക്ക് പഞ്ചായത്ത് തലത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം അതത് പഞ്ചായത്തുകളില്‍ ഗ്രാമ പഞ്ചായത്ത് വരണാധികാരിയുടെ അധ്യക്ഷതയില്‍ ചേരും.
സ്ഥാനാര്‍ത്ഥികള്‍ കെട്ടിവയ്ക്കേണ്ട തുക
ഗ്രാമ പഞ്ചായത്ത്- 1000 രൂപ
ബ്ലോക്ക് പഞ്ചായത്ത്/ നഗരസഭ 2000 രൂപ
ജില്ലാ പഞ്ചായത്ത്- 3000 രൂപ
പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തിന് 50% തുക അടച്ചാല്‍ മതി. സംവരണാനുകൂല്യമുള്ളവര്‍ തഹസീല്‍ദാറില്‍ നിന്നും ആറ് മാസത്തിനുള്ളില്‍ വാങ്ങിയ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.
പരമാവധി ചെലവഴിക്കാവുന്ന തുക
ഗ്രാമപഞ്ചായത്ത്- 25,000 രൂപ
ബ്ലോക്ക് പഞ്ചായത്ത്/ നഗരസഭ -75,000,
ജില്ലാ പഞ്ചായത്ത്- ഒന്നര ലക്ഷം
പത്രികാ സമര്‍പ്പണം എങ്ങനെ?
കൊറോണ പശ്ചാത്തലത്തില്‍ സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണ സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു
1. നാമനിര്‍ദ്ദേശ പത്രികയും 2എ ഫോറവും പൂരിപ്പിച്ച് നല്‍കണം.
2. ഒരു സമയം ഒരു സ്ഥാനാര്‍ത്ഥിയുടെ ആളുകള്‍ക്ക് മാത്രമേ പത്രിക സമര്‍പ്പിക്കുന്ന ഹാളില്‍ പ്രവേശനം അനുവദിക്കൂ.
3. പത്രിക സമര്‍പ്പിക്കുന്നതിന് സ്ഥാനാര്‍ത്ഥിയുള്‍പ്പെടെ 3 പേരില്‍ കൂടാന്‍ പാടില്ല, സാമൂഹ്യഅകലം പാലിക്കണം.
4. ഹാളില്‍ പ്രവേശിക്കുന്നതിനു മുമ്പ് കൈ സോപ്പ് ഉപയോഗിച്ച് കഴുകുകയോ സാനിറ്റൈസര്‍ ഉപയോഗിക്കുകയോ വേണം.
5. ആവശ്യമെങ്കില്‍ പത്രിക സമര്‍പ്പിക്കുന്നതിന് സ്ഥാനാര്‍ത്ഥികള്‍ക്ക് മുന്‍കൂറായി സമയം അനുവദിക്കും.
6. പത്രിക സമര്‍പ്പിക്കാന്‍ വരുന്ന ഒരു സ്ഥാനാര്‍ത്ഥിക്ക് ഒരു വാഹനം മാത്രം, ആള്‍ക്കൂട്ടമോ ജാഥയോ വാഹനവ്യൂഹമോ പാടില്ല.
7. കണ്ടെയ്ന്മെന്റ് സോണുകളിലുള്ളവരോ ക്വാറന്റൈനിലുള്ളവരോ മുന്‍കൂട്ടി അറിയിച്ച് വേണം ഹാജരാകേണ്ടത്.
8. സ്ഥാനാര്‍ത്ഥി കൊറോണ പോസിറ്റീവ് ആണെങ്കിലോ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശാനുസരണം ക്വാറന്റൈനില്‍ ആണെങ്കിലോ പത്രിക നിര്‍ദ്ദേശകന്‍ മുഖാന്തിരം സമര്‍പ്പിക്കേണ്ടതും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന് മുന്‍പാകെ സ്ഥാനാര്‍ത്ഥിക്ക് സത്യപ്രതിജ്ഞ ചെയ്ത് ഒപ്പ് രേഖപ്പെടുത്താവുന്നതും പ്രസ്തുത സത്യപ്രതിജ്ഞാ രേഖ വരണാധികാരി മുന്‍പാകെ ഹാജരാക്കേണ്ടതുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: