Categories: Business

മറയൂര്‍ ചന്ദന വിത്തിന് റെക്കോഡ് വില; വില്‍പ്പന നടക്കുന്നത് 1500 രൂപക്ക്

ഇന്ത്യയില്‍ മറ്റ് സംസ്ഥാനങ്ങളില്‍ ചന്ദന മരങ്ങള്‍ വളരുന്നുണ്ടെങ്കിലും ഏറ്റവും ഉയര്‍ന്ന ഗുണമേന്മയുള്ള ചന്ദനമായി കണക്കാക്കുന്നത് മറയൂരിലേതാണ്. മുന്‍ കാലങ്ങളില്‍ വന സംരക്ഷണ സമിതികള്‍ വഴി ശേഖരിക്കുന്നവ നേരിട്ട് വില്‍പ്പന നടത്തുകയായിരുന്നു പതിവ്.

Published by

മറയൂര്‍: മറയൂര്‍ ചന്ദന വനത്തില്‍ നിന്നും ശേഖരിക്കുന്ന ചന്ദനമര വിത്തിന് കഴിഞ്ഞ വര്‍ഷം ലഭിച്ചതിന്റെ ഇരട്ടിവില. കഴിഞ്ഞ വര്‍ഷം കിലോഗ്രാമിന് ഏറ്റവും ഉയര്‍ന്ന വിലയായി ലഭിച്ചത് 710 രൂപ ആയിരുന്നു. എന്നാല്‍ ഇത്തവണ 1500 രൂപക്കാണ് വില്‍പ്പന നടക്കുന്നത്.  

ഇന്ത്യയില്‍ മറ്റ് സംസ്ഥാനങ്ങളില്‍ ചന്ദന മരങ്ങള്‍ വളരുന്നുണ്ടെങ്കിലും ഏറ്റവും ഉയര്‍ന്ന ഗുണമേന്മയുള്ള ചന്ദനമായി കണക്കാക്കുന്നത് മറയൂരിലേതാണ്. മുന്‍ കാലങ്ങളില്‍ വന സംരക്ഷണ സമിതികള്‍ വഴി ശേഖരിക്കുന്നവ നേരിട്ട് വില്‍പ്പന നടത്തുകയായിരുന്നു പതിവ്. ഇത്തവണ വനം വകുപ്പിന്റെ നേതൃത്വത്തില്‍ ശുദ്ധീകരിച്ച് വൃത്തിയാക്കിയാണ് വില്‍പ്പന നടത്തുന്നത്. ചന്ദനത്തിന്റെ ഗുണമേന്മകാരണം ഉയര്‍ന്ന വില നല്‍കി വാങ്ങാന്‍ നിരവധി പേര്‍ തയ്യാറാകുന്നുണ്ട്.

വനവികസന സമിതിയുടെ നിയന്ത്രണത്തില്‍ വന സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് വിത്ത് ശേഖരിക്കുന്നത്. മറയൂര്‍ റേഞ്ചിന്റെ കീഴില്‍ ഏറ്റവുമധികം ചന്ദനമരങ്ങളുള്ള നാച്ചി വയല്‍ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ നിന്നുമാണ് വിത്തുകള്‍ ശേഖരിക്കുന്നത്. വന സംരക്ഷണ സമിതിയിലെ തെരഞ്ഞെടുത്ത സ്ത്രീകളാണ് വിത്ത് ശേഖരിക്കുന്നത്.  

റേഞ്ച് ഓഫിസര്‍ ഇവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്കി. വനവികസന സമിതിയുടെ പേരില്‍ ആരംഭിച്ച അക്കൗണ്ടില്‍ തുക അടച്ച് അപേക്ഷ നല്‍കിയാല്‍ ആര്‍ക്കും വിത്ത് ലഭിക്കും. ബാംഗ്ലൂര്‍ ഐഡബ്ല യുയുഎസ്റ്റി, കെഎഫ്ആര്‍ഐ, കര്‍ണ്ണാടക, തമിഴ്‌നാട്, മഹാരാഷ്‌ട്രാ വനം വകുപ്പുകള്‍ എന്ന സ്ഥാപനങ്ങളാണ് ചന്ദന വിത്തിനായി മറയൂരില്‍ ഇപ്പോള്‍ എത്തുന്നത്. ഗുജറാത്തിലെ നിതിന്‍ പട്ടേല്‍ എന്ന സ്വകാര്യ വ്യക്തി മറയൂരില്‍ നിന്ന് ചന്ദന വിത്ത് സംഭരിച്ച് ചന്ദന ഫാമായി നടത്തി വരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by