Categories: Kerala

ആര്‍എസ്എസിന്റെ സാംസ്‌കാരിക മുന്നേറ്റം തടയാന്‍ ഇടതുപക്ഷത്തിനാകില്ല;ഇനി വേണ്ടത് ഷഹീന്‍ബാഗ് മോഡല്‍;ഇസ്ലാമിസ്റ്റ് മുഖം തുറന്നുകാട്ടി കെഇഎന്‍ കുഞ്ഞഹമ്മദ്

ഷഹിന്‍ബാഗുപോലുള്ള ചെറുത്തു നില്‍പുകളാണ് വരാനിരിക്കുന്നത്. ഇപ്പോള്‍ നമ്മള്‍ കാണുന്ന നിരാശ ജന്മം കൊടുക്കുന്നത് ഇത്തരം സമരമുറകള്‍ക്കായിരിക്കുമെന്നും ഇതിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ഫാസിസത്തിനാവില്ലെന്നും തന്നെയാണ് ഒരു ഇടതുപക്ഷ സാംസ്‌കാരിക പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഞാന്‍ വിശ്വസിക്കുന്നതെന്ന് അഭിമുഖത്തില്‍ കുഞ്ഞഹമ്മദ് പറയുന്നു.

Published by

തിരുവനന്തപുരം: എഴുത്തുകാരനും ഇടതു ചിന്തകനെന്നും വിശേഷിപ്പിക്കുന്ന കെ.ഇ.എന്‍. കുഞ്ഞഹമ്മദിന്റെ ഇസ്ലാമിസ്റ്റ് മുഖം പുറത്ത്. അയോധ്യയിലെ തര്‍ക്ക മന്ദിരവുമായി ബന്ധപ്പെട്ടുണ്ട വിധിയുടെ പശ്ചാത്തലത്തില്‍ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് രാജ്യവിരുദ്ധ സമരങ്ങളിലാണ് ഇനി തന്റെ പ്രതീക്ഷയെന്ന് കെഇഎന്‍ വ്യക്തമാക്കിയത്.  

ആര്‍.എസ്.എസിനെ രാഷ്‌ട്രീയമായി നേരിടുന്നതില്‍ ഇടതുപക്ഷം ഗംഭീര മാതൃകയാണെങ്കിലും സംഘപരിവാറിന്റെ സാംസ്‌കാരികമായ മുന്നേറ്റം ചെറുക്കുന്നതില്‍ ഇടതുപക്ഷത്തിന് കാര്യമായി വിജയിക്കാനായിട്ടില്ലെന്ന് കെഇഎന്‍ പറയുന്നു. നിരാശയാണെങ്കിലും ഷഹീന്‍ബാഗ് പോലുള്ള സമരങ്ങള്‍ പ്രതീക്ഷ നല്‍കുന്നുണ്ട്. ഇനി അത്തരം നീക്കങ്ങളിലാണ് പ്രതീക്ഷ.  

ഷഹിന്‍ബാഗുപോലുള്ള ചെറുത്തു നില്‍പുകളാണ് വരാനിരിക്കുന്നത്. ഇപ്പോള്‍ നമ്മള്‍ കാണുന്ന നിരാശ ജന്മം കൊടുക്കുന്നത് ഇത്തരം സമരമുറകള്‍ക്കായിരിക്കുമെന്നും ഇതിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ഫാസിസത്തിനാവില്ലെന്നും തന്നെയാണ് ഒരു ഇടതുപക്ഷ സാംസ്‌കാരിക പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഞാന്‍ വിശ്വസിക്കുന്നതെന്ന് അഭിമുഖത്തില്‍ കുഞ്ഞഹമ്മദ് പറയുന്നു.  

അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍-  

ഇവിടെ നമ്മള്‍ മനസ്സിലാക്കുകയും സമ്മതിക്കുകയും ചെയ്യേണ്ട ഒരു കാര്യം ആര്‍.എസ്.എസിന്റെ സാംസ്‌കാരിക മുന്നേറ്റം തടയുന്നതില്‍ ഇടതുപക്ഷമുള്‍പ്പൈടയുള്ള പുരോഗമന ശക്തികള്‍ക്ക് വീഴ്ച വന്നിട്ടുണ്ടെന്നു തന്നെയാണ്. സംഘപരിവാറിനെ രാഷ്‌ട്രീയമായി നേരിടുന്നതില്‍ ഇടതുപക്ഷം ഗംഭീര മാതൃകയാണെന്നതില്‍ സംശയമില്ല. പക്ഷേ, അവരുടെ സാംസ്‌കാരിക മേല്‍ക്കോയ്മ ചെറുക്കുന്നതില്‍ പരാജയമുണ്ടായിട്ടുണ്ടെന്ന് തിരിച്ചറിയുക തന്നെ വേണം. ഇത് ഇന്ത്യയിലെ ഇടതുപക്ഷത്തിനുണ്ടായ പരിമിതി തന്നെയാണ്. ഇന്ത്യയില്‍ സ്വാതന്ത്ര്യത്തിനു മുമ്പും ജാതിമേല്‍ക്കോയ്മയുടെ ഭരണകൂടമുണ്ടായിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷവും ജാതിമേല്‍ക്കോയ്മയുടെ സ്വാധീനം അദൃശ്യമായി തുടര്‍ന്നു.

ഇന്ത്യയില്‍ ആരും പഠിപ്പിക്കാതെ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഒരു സ്ഥാപനം ജാതിയാണ്. അതാരും ആര്‍ക്കും പ്രത്യേകമായി പഠിപ്പിച്ചുകൊടുക്കേണ്ട കാര്യമില്ല. ജാതിമേല്‍ക്കോയ്മയുടെ വിജയമാണിത്. ഒരു പ്രത്യയശസാസ്ത്രം എത്രകണ്ട് അദൃശ്യമാവുന്നോ അത്ര കണ്ട് അജയ്യമായിരിക്കും എന്ന് ഗ്രാംഷി പറഞ്ഞത് ജാതിമേല്‍ക്കേിയ്മയുടെ കാര്യത്തില്‍ അച്ചട്ടാണ്. ഇതിനെതിരെയുള്ള ചെറുത്തുനില്‍പില്‍ ഇടതുപക്ഷത്തിന് കാര്യമായി വിജയിക്കാനാവാതെ പോയി.

ജാതി മേല്‍ക്കോയ്മയുടെ തലച്ചോറും ഹൃദയവും തകര്‍ത്തയാളാണ് അംബദ്കര്‍. ലോകം കണ്ട ഏറ്റവും നാടകീയമായ മതപരിവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ആളാണ് അംബദ്കര്‍. മൂന്നര ലക്ഷത്തോളം പേരാണ് 1956-ല്‍ അംബദ്കറുടെ നേതൃത്വത്തില്‍ ബുദ്ധമതത്തലേക്ക് മാറിയത്. മനുസ്മൃതി ചുട്ടുകരിക്കുകയും ഹിന്ദു മതശാസ്ത്രങ്ങള്‍ ബ്രാഹമ്ണ്യത്തിന്റെ സൃഷ്ടികളാണെന്ന് വിമര്‍ശിക്കുകയും ചെയ്ത അംബദ്കറെ ഏറ്റെടുക്കുന്നതിനും ആര്‍.എസ്.എസിന് മടിയുണ്ടായില്ല. അംബദ്കര്‍ ആര്‍.എസ്.എസ്. ആശയങ്ങളോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്നുവെന്നാണ് മോഹന്‍ ഭാഗവത് പറഞ്ഞത്. ഗാന്ധിവധത്തിനെ തുടര്‍ന്ന് ആര്‍.എസ്.എസിനെയും ഹിന്ദു മഹാസഭയെയും നിശിതമായി വിമര്‍ശിച്ച ആളായിരുന്നു പട്ടേല്‍. ഈ പട്ടേലിനെ പ്രതിമയാക്കി ഏറ്റെടുക്കാന്‍ ആര്‍.എസ്.എസിനായി.

ഞാന്‍ അവസാനമെഴുതിയ പുസ്തകത്തിന്റെ പേര് ‘നിരാശയെങ്കിലും തോന്നാത്തവരെ സൂക്ഷിക്കുക’ എന്നാണ്. ഈ ഘട്ടത്തില്‍ നമുക്ക് നിരാശയെങ്കിലും തോന്നണം. ഇന്ന് നിരാശരാവുക എന്ന് പറഞ്ഞാല്‍ ജനാധിപത്യ വിശ്വാസികളാവുക എന്നതിന്റെ ചുരുക്കമാണ്. ഇത്തരമൊരു നിരാശ നീറിപ്പടരുമ്പോഴാണ് പുതിയൊരു പ്രതിരോധം ഉയരുക. നമ്മുടെ പല പ്രത്യാശകളും പൊള്ളയാണ്. ഇപ്പോള്‍ പേടിക്കേണ്ടത് കാര്യങ്ങള്‍ ഇത്രമേല്‍ തല കീഴായി മറിഞ്ഞിട്ടും ഒരു പ്രശ്‌നവുമില്ലാതെ ശുഭപ്രതീക്ഷ വെച്ചു പുലര്‍ത്തുന്നവരെയാണ്. ശത്രുവിന്റെ ശക്തി തിരിച്ചറിയാത്ത പ്രത്യാശയേക്കാള്‍ നല്ലത് ശത്രുവിനെ കൃത്യമായി തിരിച്ചറിയുന്ന നിരാശയാണ്. ഷഹിന്‍ബാഗ് സമരമാണ് ഇതിനുള്ള ഏറ്റവും നല്ല ഉദാഹരണം.

നേരത്തേയും അന്ധമായ ആര്‍എസ്എസ് വിരോധത്താല്‍ രാജ്യവിരുദ്ധ സംഘടനകളെ പരോക്ഷായി പല തവണ പിന്തുണച്ച വ്യക്തിയാണ് കുഞ്ഞഹമ്മദ്.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by