ന്യൂദല്‍ഹി: കേരളത്തിലെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കേന്ദ്രമന്ത്രി വി. മുരളീധരന് നിര്‍ദേശം നല്കി പ്രധാനമന്ത്രി. കരിപ്പൂര്‍ വിമാത്താവളത്തിലെ അപകടത്തിന്റെ രക്ഷാപ്രവര്‍ത്തനങ്ങളും മറ്റും ഏകോപിക്കാന്‍ ദല്‍ഹിയില്‍ നിന്ന് എത്തിയ കേന്ദ്രമന്ത്രി കേരളത്തില്‍ തങ്ങും. മൂന്നാറിലെ രാജമലയില്‍ മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങള്‍ നാളെ ഉച്ചയ്ക്ക് വി മുരളീധരന് സന്ദര്‍ശിക്കും. കരിപ്പൂരിലെയും കോഴിക്കോട്ടെയും സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം ഇന്നു രാത്രിയോടെയാണ് അദ്ദേഹം ഇടുക്കിക്ക് തിരിക്കും.
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും കേന്ദ്രമന്ത്രിയോടൊപ്പം രാജമല പെട്ടിമുടിയിലെത്തും. ദുരന്തസ്ഥലവും അപകടത്തില്‍ പരിക്ക് പറ്റി ആശുപത്രിയില്‍ കഴിയുന്നവരെയും ഇരുവരും സന്ദര്‍ശിക്കും. ദുരന്തത്തില്‍ ജീവന് നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നതായി വി.മുരളീധരനും കെ.സുരേന്ദ്രനും അറിയിച്ചു.
ഇന്ന് രാവിലെ പെട്ടിമുടിയിലെത്തിയ മന്ത്രി എംഎം മണിയെ നാട്ടുകാര്‍ തടഞ്ഞിരുന്നു. മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമായല്ല നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പെട്ടിമുടി രക്ഷാപ്രവര്‍ത്തനത്തില്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നില്ലെന്നു പറഞ്ഞാണ് നാട്ടുകാര്‍ മന്ത്രിയെ തടഞ്ഞത്. തുടര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ മന്ത്രിമാര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിക്കുമെന്ന ഉറപ്പ് നല്‍കിയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
വലിയ പാറകള്‍ വീണതിനാല്‍ ദുരന്തഭൂമിയില്‍ രക്ഷാപ്രവര്‍ത്തനം വഴിമുട്ടിയിരിക്കുകയാണ്. ആറ് മണ്ണ് മാന്തി യന്ത്രങ്ങളാണ് നിലവില്‍ തിരച്ചില്‍ നടത്തുന്നത്. മണ്ണിനടിയിലുള്ള ജീവനുകളെ കണ്ടെത്താന്‍ ഗ്രൗണ്ട് പെനിട്രേറ്റിങ് റഡാറുകള്‍ ഉപയോഗിക്കാനാണ് എന്‍ഡിആര്‍എഫ് തീരുമാനം എടുത്തിരിക്കുന്നത്. ദുരന്തം നടന്ന് രണ്ട് ദിവസം ആകുമ്പോഴും 23 പേരെ മാത്രമാണ് ഇതുവരെ കണ്ടെത്താനായത്. എന്‍ഡിആര്‍എഫിന്റെ 58 അംഗ സംഘത്തിന്റെ നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തുന്നത്. കൂടുതല്‍ എന്‍ഡിആര്‍എഫ് സംഘം തിരുവനന്തപുരത്തുനിന്ന് ഇടുക്കിയിലേക്ക് തിരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: