തിരുവനന്തപുരം: രാജമല അടക്കമുള്ള ഉരുള്‍പൊട്ടല്‍ നടന്ന സ്ഥലങ്ങളിലേക്ക് സര്‍വീസ് നടത്തില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വാടകക്ക് എടുത്ത ഹെലികോപ്റ്റര്‍ കമ്പനി. അടിയന്തരഘട്ടങ്ങളിലെ ആവശ്യങ്ങള്‍ക്കായി കോടികള്‍ മുടക്കിയാണ് ഹെലികോപ്റ്റര്‍ വാടകയ്‌ക്ക് എടുത്തത്. മഴയും കാറ്റുമുളളപ്പോള്‍ ഹെലികോപ്റ്റര്‍ പറപ്പിക്കാനാകില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. ഹെലികോപ്റ്റര്‍ കിട്ടില്ലെന്ന് ഉറപ്പായതോടെ മുഖ്യമന്ത്രി വ്യോമസേനയുടെ സഹായം തേടിയിട്ടുണ്ട്.
ഇരുപത് മണിക്കൂര്‍ പറക്കാന്‍ ഒരു കോടി നാല്‍പ്പത് ലക്ഷം രൂപ നിരക്കിലാണ് സംസ്ഥാന സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ വാടകയ്‌ക്ക് എടുത്തിരിക്കുന്നത്. 11 സീറ്റുള്ള ഇരട്ട എഞ്ചിന്‍ കോപ്റ്ററാണ് സര്‍ക്കാര്‍ വാടകയ്‌ക്ക് എടുത്തിരിക്കുന്നത്. ഏത് അടിയന്തര ഘട്ടങ്ങളിലും ഇത് ഉപയോഗിക്കാമെന്നാണ് പിണറായി അന്നു പറഞ്ഞത്. എന്നാല്‍ ഇന്ന്, മുഖ്യമന്ത്രി പറഞ്ഞിട്ടും കമ്പനി ഹെലികോപ്ടര്‍ വിട്ടുകൊടുത്തില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
കേരളം വാടകയ്‌ക്ക് എടുത്ത ഹെലികോപ്റ്റര്‍ ചാക്ക രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമി ഗ്രൗണ്ടിലാണ് ഇപ്പോഴുള്ളത്. മഴയും കാറ്റുമുളളപ്പോള്‍ പറക്കാനുളള ശേഷി ഹെലികോപ്റ്ററിനില്ലെന്നാണ് ഇപ്പോഴത്തെ വിശദീകരണം ഏഷ്യാനെറ്റ് നൂസ് പറയുന്നു. ഒന്നര കോടി മുന്‍കൂറായി നല്‍കിയാണ് ഹെലികോപ്റ്റര്‍ കൊണ്ടുവന്നത്. ആറുകോടിയുടെ ബില്ലാണ് കമ്പനി സര്‍ക്കാറിന് അടുത്തിടെ നല്‍കിയതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
















