Categories: Health

കൊട്ടാര വൈദ്യരിലെ ആറാം തലമുറക്കാരന്‍ പന്നിയോട് സുകുമാരന്‍ വൈദ്യന്‍ ദാനം നല്‍കിയത് 2.75 ഏക്കര്‍ ; 113 വീടുകള്‍ ഉയരും

അമ്മ ജാനകിയുടെ സ്മരണാര്‍ത്ഥം പന്നിയോട് കുളവുപാറയില്‍ വാങ്ങിയ 2.75 ഏക്കര്‍ ഭൂമി സര്‍ക്കാരിന് ദാനമായി നല്‍കി മാതൃകയാകുന്നു. ഏകദേശം മൂന്ന് കോടി വിലവരുന്ന ഭൂമി സര്‍ക്കാരിന്റെ പാര്‍പ്പിട പദ്ധതിക്കാണ് നല്‍കിയത്

കാട്ടാക്കട: തിരുവിതാംകൂര്‍ കൊട്ടാര വൈദ്യരിലെ ആറാം തലമുറക്കാരന്‍. കൊട്ടാരം വൈദ്യര്‍ കൊച്ചു കൃഷ്ണന്‍ ആശാന്റെ മകന്‍ പന്നിയോട് സുകുമാരന്‍ വൈദ്യര്‍.  പാരമ്പര്യം പകുത്തിട്ട ഈ കൊട്ടാരം വൈദ്യന്റെ 2.75 ഏക്കര്‍ ഭൂമിസര്‍ക്കാരിന്  

കാട്ടാക്കട പേഴുംമൂട്  നിന്നും ഏഴ് കിലോമീറ്റര്‍ പോയാല്‍ പന്നിയോട് എത്താം. 450 വര്‍ഷങ്ങള്‍ക്ക് മുമ്പ് രാജവംശത്തിന് ചികിത്സ നടത്തിയതിന്നുള്ള പാരിതോഷികമായി പതിച്ച് നല്‍കിയ പന്നിയോട്ടെ  പ്രകൃതി രമണീയമായ ഭൂമിയില്‍ പാരമ്പര്യ ചികിത്സയുടെ മഹത്വവും പേറി സുകുമാരന്‍ വൈദ്യര്‍ . അമ്മ ജാനകിയുടെ സ്മരണാര്‍ത്ഥം പന്നിയോട് കുളവുപാറയില്‍ വാങ്ങിയ 2.75 ഏക്കര്‍ ഭൂമിയാണ്  സര്‍ക്കാരിന് ദാനമായി നല്‍കി മാതൃകയാകുന്നത്.  ഏതാണ്ട് മൂന്ന് കോടിയോളം രൂപ ഭൂമിക്ക് വിലവരും.  

പൂവച്ചല്‍ ഗ്രാമപഞ്ചായത്തില്‍ നിലവില്‍ 113 കുടുംബങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് ഭൂരഹിത ഭവനരഹിതരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ക്ക് വീട് വയ്‌ക്കുന്നതിന് പഞ്ചായത്ത് വക 70 സെന്റ് ഭൂമി നേരത്തെ തന്നെ ലൈഫ് മിഷന് കൈമാറിയിരുന്നു.  എന്നാല്‍ ഈ ഭൂമിയില്‍ പൂവച്ചല്‍ ഗ്രാമപഞ്ചായത്തിലെ എല്ലാ ഭൂരഹിത ഭവനരഹിതര്‍ക്കുമുള്ള ഭവന സമുച്ചയ നിര്‍മ്മാണം സാധ്യമല്ലായിരുന്നു. തുടര്‍ന്നാണ് അദ്ദേഹം സ്വന്തം അധ്വാനത്തിലൂടെ വിലയ്‌ക്ക് വാങ്ങിയ 2.75 ഏക്കര്‍ ഭൂമി ലൈഫ് സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതി പ്രകാരം വീട് വച്ചു നല്‍കുന്നതിന് പഞ്ചായത്തിന് സൗജന്യമായി കൈമാറിയത്.രജിസ്റ്റര്‍ ചെയ്ത ഭൂരേഖ കഴിഞ്ഞ ദിവസം അദ്ദേഹം മുഖ്യമന്ത്രിക്ക് കൈമാറി.  

ഹൃദ്രോഗം, കിഡ്‌നി സംബന്ധമായവ, ലുക്കീമിയ, പിസ്റ്റുല്ല, തൈറോയിഡ് തൂടങ്ങിയവയ്‌ക്കെക്കെ സ്വന്തം നിര്‍മ്മിത മരുന്നിനാല്‍ ചികിത്സ നല്‍കി ഭേദപ്പെടുത്തുന്ന ഭിഷഗ്വരനാണ് സുകുമാരന്‍ വൈദ്യര്‍. മരുന്ന്  കഴിക്കുമ്പോള്‍ ചിട്ടവട്ടങ്ങള്‍ പാലിക്കണമെന്ന് മാത്രം. മെഡിക്കല്‍ കോളേജ് മുതല്‍ വന്‍കിട ആതുരാലയങ്ങള്‍ എല്ലാം തന്നെ കയ്യൊഴിഞ്ഞ പല രോഗികളെയും. ജീവിതത്തിലേക്ക് തിരിച്ചു കൈപിടിച്ചു കയറ്റി.

ചികിത്സാരീതി കൈനാഡി ശാസ്ത്രത്തില്‍ നിന്ന് തിരിച്ചറിഞ്ഞ് മാത്രം. നാഡിശാസ്ത്രത്തിലെ 8000 കൈനാഡീശാസ്ത്രവും1600 ശരീര ശാസ്ത്രവും 3 ഗുരുനാഥ ശാസ്ത്രവുമായി 9603 ഉം  മന:പ്പാഠമാക്കി ഒരു വൈദ്യര്‍.നെറ്റിത്തടവും  മുഖവും നോക്കി രക്തസമ്മര്‍ദ്ദവും കൊഴുപ്പിന്റെ അളവും പഞ്ചസാരയുമൊക്കെ വൈദ്യര്‍ അളന്നാല്‍ ‘അണു മണി ‘വ്യത്യാസം കാണില്ല.

പാരമ്പര്യമായി പകര്‍ന്നുകിട്ടിയ അറിവുകളുടെ മാത്രം ബലത്തിലല്ല ഇദ്ദേഹം ആതുരസേവനത്തിന് ഇറങ്ങിയത്. ആത്മീയ സിദ്ധാശ്രമം മഠാധിപതി സ്വാമികളുടെ പ്രചോദനം കൂടിയുണ്ട് . ആയുര്‍വേദ ഔഷധങ്ങളാണ്  ഉപയോഗിക്കുന്നത് എങ്കിലും ഔഷധക്കൂട്ട് പരമ രഹസ്യമാണ്. വര്‍ഷങ്ങളായുള്ള ഗവേഷണ പരീക്ഷണങ്ങളിലൂടെയും ജ്ഞാനത്തിലൂടെയും  സ്വരുക്കൂട്ടിയ എടുത്തതാണ് ഈ ഔഷധക്കൂട്ടുകള്‍.മരുന്ന് നിര്‍മ്മാണ ശാലയില്‍ ജോലിക്കാരുണ്ടെങ്കിലും മരുന്ന് കൂട്ട് വൈദ്യരുടെ ‘കൈത്താളത്തില്‍’ മാത്രം.  

ആലംബഹീനര്‍ക്ക്  ജീവവായു നല്‍കുന്ന ഈ വൈദ്യര്‍ക്ക് രാഷ്‌ട്രപതി ‘ധന്വന്തരം അവാര്‍ഡ് ‘ നല്‍കി ആദരിച്ചിട്ടുണ്ട്. പിന്നെയും നിരവധി പുരസ്‌കാരങ്ങള്‍. എഞ്ചിനീയറിംഗ് ബിരുദധാരിയായ പന്നിയോട് സുകുമാരന്‍ വൈദ്യന്‍ സംസ്ഥാന ജലസേചന വകുപ്പില്‍ ജോലി ചെയ്യുമ്പോള്‍ പിതാവിന്റെ ചികിത്സാ പാരമ്പര്യം കടമെടുത്താണ് കൂടെക്കൂടിയത്.  പിന്നെ ഈ ആയുര്‍വേദപുരയില്‍ അശ്വിനി ദേവനായി.

ലൈഫ് സി.ഇ.ഒ വീട്ടിലെത്തി ഉപഹാരം സമ്മാനിച്ചു

ലൈഫ് മിഷന്റെ പ്രവര്‍ത്തനങ്ങള്‍ കണ്ടറിഞ്ഞ് മനസിലാക്കി, ഭവനരഹിതര്‍ക്ക് പാര്‍പ്പിടമൊരുക്കാന്‍ 2.75 ഏക്കര്‍ ഭൂമി നല്‍കിയ പൂവച്ചല്‍ പന്നിയോട് സുകുമാരന്‍ വൈദ്യര്‍ക്ക് ആദരം. സുകുമാരന്‍ വൈദ്യരുടെ വീട്ടിലെത്തിയ ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി. ജോസ് അദ്ദേഹത്തിന് മെമന്റോ സമ്മാനിക്കുകയും ഭൂമി സന്ദര്‍ശിക്കുകയും ചെയ്തു.

വെറുതേ ഭൂമി നല്‍കുകയല്ല, വിശദമായി അന്വേഷിച്ച് കാര്യങ്ങള്‍ മനസിലാക്കിയശേഷമാണ് ലൈഫ് മിഷന് ഭൂമി നല്‍കാന്‍ സ്വമേധയാ തീരുമാനമെടുത്തതെന്ന് സുകുമാരന്‍ വൈദ്യര്‍ പറഞ്ഞു. തനിക്കിത് എങ്ങനെയെങ്കില്‍ കളയാനുള്ള ഭൂമിയല്ല. ഇത് പാവങ്ങള്‍ക്ക് കിട്ടണം. ഇതിനായി അടിമാലിയിലെ ലൈഫ് മിഷന്റെ ഫഌറ്റ് സമുച്ചയം ഉള്‍പ്പെടെയുള്ള ലൈഫ് പദ്ധതികളും, കടയ്‌ക്കലില്‍ ലൈഫിനു ഭൂമി നല്‍കിയ അബ്ദുള്ളയെയും സന്ദര്‍ശിച്ചു. ഇതിനെല്ലാം ശേഷമാണ് പാവപ്പെട്ടവര്‍ക്ക് ഗുണകരമാകാന്‍ അദ്ദേഹം ലൈഫിന് ഭൂമി കൈമാറുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കിട്ടുന്ന വലിയ അംഗീകാരമാണ് സുകുമാരന്‍ വൈദ്യര്‍ നല്‍കിയ ഭൂമിയെന്ന് യു.വി ജോസ് പറഞ്ഞു. ലൈഫിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയശേഷം ഭൂമി നല്‍കിയതിലൂടെ വൈദ്യര്‍ ലൈഫിന്റെ പ്രവര്‍ത്തനമികവ് തിരിച്ചറിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ലൈഫ് പദ്ധതിക്കായി വ്യക്തിപരമായി ലഭിക്കുന്ന ഏറ്റവും കൂടിയ വിസ്തൃതിയുള്ള ഭൂമിയാണ് പൂവച്ചലിലേത്. ഭൂമിയില്‍ ഭവനസമുച്ചയം യാഥാര്‍ഥ്യമാക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സുകുമാരന്‍ വൈദ്യര്‍ക്കൊപ്പം ലൈഫ് മിഷന്‍ യു.വി. ജോസ് പിന്നീട് കുളവുപാറയിലെ ഭൂമി സന്ദര്‍ശിക്കുകയും ചെയ്തു.

 പന്നിയോട് ജംഗ്ഷനില്‍ ലക്ഷങ്ങള്‍ മുടക്കി കാത്തിരിപ്പ്‌കേന്ദ്രം, വായനശാല, ഗ്രന്ഥശാല എന്നിവയും ട്രസ്റ്റിന്റെ പേരില്‍ നിര്‍മ്മിച്ച് നല്‍കിയിട്ടുണ്ട്. പാരമ്പര്യ ആയുര്‍വേദ വിധിപ്രകാരം ചികിത്സകനാണ് സുകുമാരന്‍ വൈദ്യന്‍

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക