കാസര്‍കോട്: കോടികള്‍ വിലമതിക്കുന്ന വഖഫ് ഭൂമി മഞ്ചേശ്വരം എംഎല്‍എ എം.സി. ഖമറുദ്ദീന് ചെയര്‍മാനായ ട്രസ്റ്റിന് നിയമവിരുദ്ധമായി വിറ്റതായി പരാതി. ഭൂമി കൈമാറ്റം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇകെ വിഭാഗം സമസ്ത യുവജന നേതാവ് അടക്കം വഖഫ് ബോര്‍ഡിന് പരാതി നല്കി. വാങ്ങിയത് വഖഫ് ഭൂമിയല്ലെന്നാണ് എംഎല്‍എയുടെ വാദം.
വഖഫ് നിയമപ്രകാരം വഖഫ് ഭൂമി കൈമറണമെങ്കില് സംസ്ഥാന വഖഫ് ബോര്‍ഡിന്റെ അനുമതി വേണം. പരസ്യലേലവും നടത്തണം. 1997ല്‍ വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത ജാമിയ സഅദിയ ഇസ്ലാമിയ എന്ന സംഘടന രണ്ട് ഏക്കറോളം ഭൂമി ഖമറുദ്ദീന് ചെയര്‍മാനായ തൃക്കരിപ്പൂര്‍ എഡ്യൂക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന് അനധികൃതമായി വിറ്റതായാണ് പരാതി. ഇതേ സംഘടനയുടെ വൈസ് പ്രസിഡന്റും എസ്കെഎസ്എസ്എഫ് സംസ്ഥാന വര്‍ക്കിങ് സെക്രട്ടറിയുമായ താജുദ്ദീന് ദാരിമിയും അഡ്വ. സി. ഷുക്കൂറുമാണ് പരാതിക്കാര്‍.
1993ലാണ് ജാമിഅ സഅദിയ്യ ഇസ്ലാമിയ്യ രൂപീകരിച്ചത്. 1997ല്‍ വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തു. 2005ല്‍ ഈ കമ്മിറ്റി ഒന്‍പത് ആധാര പ്രകാരം 2.3 ഏക്കല്‍ ഭൂമി വാങ്ങിയിരുന്നു. 2012ല്‍ 16,000 ചതുരശ്ര അടിയില്‍ ഇരുനിലക്കെട്ടിടം പണിതു. ഇതില്‍ എല്‍കെജി മുതല്‍ ഏഴാംതരം വരെയുള്ള ജംസ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. നിലവില്‍ ജാമിഅ സഅദിയ്യ ഇസ്ലാമിയ്യ അനാഥ അഗതി മന്ദിരത്തിന്റെ പ്രസിഡന്റ് ഏകപക്ഷീയമായ തീരുമാനത്തിലൂടെ മറ്റൊരു ട്രസ്റ്റിന് വില്ക്കാന് തീരുമാനിച്ചുവെന്നാണ് ആരോപണം.
വഖഫ് ബോര്‍ഡിന്റെ അനുമതിക്കായി കമ്മിറ്റി യോഗം ചേര്‍ന്നില്ലെന്ന് താജുദീന് ദാരിമി പറയുന്നു. യോഗത്തിന്റെ മിനിറ്റ്സും വില്‍പ്പന നടത്തിയ 30 ലക്ഷം രൂപയുടെ ചെക്കിന്റെ വിവരവും ആധാരത്തില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും പരാതിക്കാരനായ സി. ഷുക്കൂര്‍ പറഞ്ഞു.
കൈമാറിയ രണ്ടേക്കര്‍ ഭൂമിയില്‍ പതിനാറായിരം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ രണ്ടുനില സ്കൂള്‍ കെട്ടിടവും നിസ്കാരപ്പള്ളിയുമുണ്ട്. അന്വേഷണം തുടങ്ങിയെന്നും വഖഫ് ഭൂമിയാണെങ്കില് തിരിച്ചുപിടിക്കുമെന്നും സംസ്ഥാന വഖഫ് ബോര്‍ഡ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: