ഐസക് ന്യൂട്ടന് എന്ന ആചാര്യനാണ് പതിനേഴാം നൂറ്റാണ്ടില്‍ ആധുനികശാസ്ത്രത്തിന്റെ പരീക്ഷണശാലയുടെ അടിസ്ഥാനമാതൃക നിശ്ചയിച്ചത്. ആ പരീക്ഷണശാല പഞ്ചഭൂതാത്മകമായ പ്രപഞ്ചത്തിലാണ് നിലനില്‍ക്കുന്നത്.
ആകാശം യൂക്ലിഡിന്റെ ത്രിമാനസ്പേസ്. നമ്മുടെ ഭൂതാകാശം തന്നെ. വായു, ജലം, ഭൂമി എന്നിവ വാതകദ്രാവകഖരാവസ്ഥകളിലുള്ള ദ്രവ്യം. അവിടെ വൈശേഷികന്റെ കണങ്ങളോ ഗ്രീക്ക് ആറ്റങ്ങളോ ഇല്ലെന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അവ രസതന്ത്രത്തില്‍ നിന്ന് പീന്നീടുവന്ന സാങ്കല്പിക കല്പനകളാണ്. അഗ്നി ബലപ്രയോഗത്തിനാവശ്യമായ ഊര്‍ജ്ജം. ന്യൂട്ടന് ബലമാണ് പ്രാഥമികം, ഊര്‍ജ്ജമല്ല.
ന്യൂട്ടന്റെ പ്രപഞ്ചപ്രതിഭാസങ്ങള്‍ ദ്രവ്യപിണ്ഡങ്ങളുടെ ചലനങ്ങളാണ്. ചലനങ്ങളും ചലനമാറ്റങ്ങളും നടക്കുന്നത് സാംഖ്യന്റെ കാലത്തില്‍. ന്യായദര്‍ശനത്തിലെ നൂതനസൃഷ്ടി നടക്കുന്നത് ഒരിക്കല്‍മാത്രം. തീര്‍ത്തും ഏകദൈവവിശ്വാസിയായിരുന്ന ന്യൂട്ടന്റെ സ്രഷ്ടാവ് ഭൗതികപ്രപഞ്ചത്തെയും പ്രകൃതിനിയമങ്ങളെയും ഒറ്റത്തവണയായി സൃഷ്ടിച്ച് തീര്‍പ്പാക്കി. തുടര്‍ന്നെല്ലാം സാംഖ്യന്റെ മാറ്റങ്ങളാണ്.
ഒന്നാംകിട ദൈവശാസ്ത്രജ്ഞന് കൂടിയായിരുന്ന ന്യൂട്ടന് മനുഷ്യനുള്‍പ്പെടെയുള്ള ജീവികളേയും, സ്രഷ്ടാവായ ദൈവത്തെയും, അവര്‍ തമ്മിലുള്ള ആദ്ധ്യാത്മികബന്ധത്തെയും തന്റെ ഭൗതികശാസ്ത്രത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ ശ്രദ്ധിച്ചു. സാംഖ്യന്റെ പ്രകൃതിപുരുഷവിവേകം പാലിക്കാന്‍ അദ്ദേഹത്തിന് ഒരു പരിധിവരെ സാധിക്കുകയും ചെയ്തു.
പാശ്ചാത്യചിന്തയിലും ശാസ്ത്രങ്ങളിലും വിവേകത്തിന്റെ ഏകപ്രതിനിധിയായി ന്യൂട്ടന് കാണപ്പെടുന്നു. ന്യൂട്ടന്റെ കാലികപ്രസക്തി ഇന്നും നഷ്ടപ്പെട്ടിട്ടില്ല. പരീക്ഷണശാലകളെ കൃത്യമായി വിവരിക്കാനും, അളവുകള്‍കൊണ്ട് സംഖ്യാപരമായി നിശ്ചയിക്കാനും ഇന്നും ന്യൂട്ടന്റെ സമ്പ്രദായം തന്നെ വേണം.
എന്നാല്‍ ന്യൂട്ടന് തന്റെ പരീക്ഷണശാലകളില്‍ നിന്ന് നിരീക്ഷകനെയോ പേശിബലം ഉപയോഗിച്ച് ഇടപെടുന്ന പരീക്ഷകനെയോ ഒഴിവാക്കാന്‍ സാധിച്ചില്ല. ഈ കാര്യങ്ങളില്‍ അദ്ദേഹം മൗനം പാലിക്കുകയാണ് ചെയ്തത്.
എന്നിരുന്നാലും തന്റെ ദ്രവ്യങ്ങളുടെ ജഡത്വം (സ്വാഭാവികമായ ചലനസ്ഥിരത) എന്ന സങ്കല്പവും, ചലനമാറ്റങ്ങള്‍ക്കു കാരണമായ ബലം എന്ന സങ്കല്പവും ഉപയോഗിച്ച് വിവരണങ്ങളില്‍ നിന്ന് വ്യക്തിയെ ഒഴിവാക്കിക്കൊണ്ടുള്ള ഒരു വിഷയനിഷ്ഠ അവതരണം അദ്ദേഹം സാധ്യമാക്കി, അതുമാത്രം. ചൈതന്യത്തെ ഒഴിവാക്കാന്‍ ന്യൂട്ടനുപോലും പറ്റില്ലല്ലോ!
ന്യൂട്ടന്റെ പരീക്ഷണശാലയില്‍ മനുഷ്യനുണ്ട്. പിന്നീടുവന്ന ഡാര്‍വിന്റെ ജീവശാസ്ത്രത്തിലും ദൈവത്തിന്റെയും മനുഷ്യന്റെയും ഇടപെടലുകള്‍ ഒളിഞ്ഞുകിടക്കുന്നു. സാംഖ്യത്തിന്റെയും ന്യായത്തിന്റെയും വേദാന്തത്തിന്റെയും അംശങ്ങള്‍ കൂടിക്കുഴഞ്ഞുകിടക്കുന്നുണ്ട്. ന്യൂട്ടനും, ഡാര്‍വിനും, പാശ്ചാത്യസയന്‍സ് പൊതുവെയും ‘പ്രകൃതി’ എന്ന പേരില്‍ അവരുടെ ‘പരിസ്ഥിതി’ ആണ് കൈകാര്യം ചെയ്യുന്നത്. അവിവേകത്തിന്റെ കൂലിയാണ് ഭ്രമം. ഭ്രമമുള്ളത് ആധുനികശാസ്ത്രത്തിനാണ്, അദൈ്വതിക്കല്ല.
ന്യൂട്ടന്റെയും ഡാര്‍വിന്റെയും സമ്പ്രദായങ്ങള്‍ ഭാരതീയന്റെ സിദ്ധാന്തതലത്തിലെത്തിയിട്ടില്ല. ന്യൂട്ടനില്‍ ദ്രവ്യത്തിന്റെ അളവായ ദ്രവ്യമാനവും ബലവും പരസ്പരം ആശ്രയിച്ച് ചാക്രികദോഷത്തോടെ നില്ക്കുന്നു. ഡാര്വിന് ജീവിശാസ്ത്രത്തെ, ശാരീരികമായി ഒരു ജീവികൂടിയായ മനുഷ്യന്റെ കാഴ്ചപ്പാടില്‍ക്കൂടിയാണ് അവതരിപ്പിക്കുന്നത്. അതിനാല്‍ ജീവികളുടെ പരസ്പര സഹവര്‍ത്തിത്വത്തിന് പകരം മത്സരങ്ങളെയും ഹിംസയേയുമാണ് അദ്ദേഹം പ്രമാണമാക്കുന്നത്. പാശ്ചാത്യശാസ്ത്രം ഭാരതീയന്റെ ഏകാത്മഭാവത്തില്‍ നിന്ന് ഏറെ അകലെയാണ്. എന്നാല്‍ ന്യൂട്ടന്റെ സമ്പ്രദായത്തെ പരീക്ഷണശാലയുടെ ആധികാരികമായ വിവരണമായി ഇന്നും നമ്മള്‍ക്കു സ്വീകരിക്കാം. നമ്മുടെ വിവരങ്ങളെ അവിടെത്തന്നെ പരിശോധിച്ച് ശുദ്ധി വരുത്തുകയുമാവാം. ഇന്ദ്രിയാനുഭവങ്ങളുടെ സംഭാവ്യത അവിടെയാണല്ലോ എണ്ണി അളക്കേണ്ടത്.
എണ്ണി അളക്കലാണ് ഇന്നലത്തെ ന്യൂട്ടന്റെ ഭൗതികശാസ്ത്രത്തെയും, 20-ാം നൂറ്റാണ്ടിലെ ന്യൂട്ടനുശേഷമുള്ള ഭൗതികശാസ്ത്രത്തെയും വേര്‍തിരിക്കുന്നത്. എന്നാല്‍ ഇന്നത്തെ ക്വാണ്ടം ഭൗതികവും റിലേറ്റിവിറ്റിയും ഒരു ശാസ്ത്രസമ്പ്രദായത്തിനുവേണ്ട കെട്ടുറപ്പ് ആര്‍ജ്ജിച്ചിട്ടില്ല. അവര്‍ക്ക് ന്യൂട്ടന്റെ സമ്പ്രദായം വഴിയല്ലാതെ പരീക്ഷണശാലയുമായി ബന്ധപ്പെടാനാകുന്നില്ല. പരികല്പനകളില് ന്യൂട്ടന്റെ സമ്പ്രദായത്തെ പൂര്‍ണമായും നിഷേധിക്കുകയും ചെയ്യുന്നു.
രണ്ടു തോണികളില്‍ ഓരോ കാലിട്ട അവസ്ഥയിലാണ് ഇന്ന് പാശ്ചാത്യശാസ്ത്രം. അവരുടെ മരണവെപ്രാളങ്ങളെ പാണ്ഡിത്യത്തിന്റെ ഉത്തുംഗശൃംഗമായി നാം കൊണ്ടാടുകയും ചെയ്യുന്നു! പരസ്പരബന്ധങ്ങളില്ലാത്ത അസംഖ്യം മാതൃകകളെ കൂട്ടിക്കലര്‍ത്തി ഒരുമിച്ചു കൈകാര്യം ചെയ്യാനാണ് അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
അതുകൊണ്ട് ന്യൂട്ടന്റെ പരീക്ഷണശാലയുടെ വിവരണത്തെ അദൈ്വതിയുടെ ഇന്ദ്രിയപ്രത്യക്ഷവിവര്‍ത്തതലമായും, കണക്കുകള്‍ കൂട്ടാന്‍ കമ്പ്യൂട്ടര്‍ യന്ത്രങ്ങളായും മാത്രം സ്വീകരിച്ച് ഇന്നത്തെ പാശ്ചാത്യശാസ്ത്രത്തിലെ മറ്റെല്ലാം മാറ്റി നിര്‍ത്തുന്നതാണ് ഉചിതമായി കാണുന്നത്.
ഉമാസഹിതമഹേശ്വരന്‍ തന്നെ വിവേകം തന്ന് അനുഗ്രഹിക്കുമാറാകട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: