ഇടുക്കി: പാലക്കാട് ആലത്തൂര്‍ സ്വദേശിയായ ടിപ്പര്‍ ഡ്രൈവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചപ്പോള്‍ വന്നത് പാലക്കാട് ജില്ലയുടെ കണക്കില്‍. രോഗം മാറിയപ്പോള്‍ വന്നത് ഇടുക്കിയുടെ കണക്കിലും. ഇന്നലെ വൈകിട്ട് വന്ന ലിസ്റ്റിലും കക്ഷി രണ്ട് ജില്ലകളുടേയും ഔദ്യോഗിക കണക്കിലില്ല. അതായത് രോഗികളുടെ ഔദ്യോഗിക എണ്ണത്തില്‍ ഇദ്ദേഹം ഇല്ല. സര്‍ക്കാര്‍ കണക്കില്‍ സംശയമുണ്ടെന്ന ജന്മഭൂമി വാര്‍ത്ത ശരിവെക്കുന്നതാണ് ഇക്കാര്യം.
ദേശീയപാത നിര്‍മ്മാണത്തിന്റെ ഭാഗമായി ഇടുക്കിയിലെത്തിയ ഡ്രൈവര്‍ക്ക് കൊറോണ പോസിറ്റീവായത് ശാന്തമ്പാറയില്‍ കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലിരിക്കെയാണ്. മുഖ്യമന്ത്രിയുടെ പതിവ് വാര്‍ത്താ സമ്മേളത്തില്‍ 27ന് ഇക്കാര്യം അറിയിച്ചിരുന്നു. പാലക്കാട്ട് ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചുവെന്നാണ് മുഖ്യമന്ത്രി അന്നുപറഞ്ഞത്. ഇടുക്കിയില്‍ അന്ന് നാല് പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. നിലവില്‍ ഇടുക്കിയില്‍ ആയതിനാല്‍ പാലക്കാടുകാരനും ഇവിടെ തന്നെ ചികിത്സയില്‍ തുടര്‍ന്നു. ഔദ്യോഗിക കണക്കില്‍ പാലക്കാടാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
തുടര്‍ന്ന് തിങ്കളാഴ്ച ഇടുക്കിയില്‍ 11 പേര് രോഗമുക്തരായതായി മുഖ്യമന്ത്രി പത്ര സമ്മേളനത്തില്‍ അറിയിച്ചു. ഈ ലിസ്റ്റില്‍ ഇടുക്കിയിലെ കണക്കില്‍ ഇല്ലാത്ത പാലക്കാടുകാര
നും കയറി കൂടി. വണ്ടന്മേട് സ്വദേശിയായ ഒരാളെ മഞ്ഞപ്പിത്ത രോഗ ലക്ഷണം കണ്ടതോടെ ഇടക്ക് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക്് മാറ്റിയിരുന്നു. ഇയാളും ഏലപ്പാറയിലെ ആശപ്രവര്ത്തകയുമാണ് ഇപ്പോഴും ഇടുക്കിയില്‍ ചികിത്സയിലുണ്ട്. രണ്ടാം ഘട്ടത്തില്‍ ആകെ രോഗം സ്ഥിരീകരിച്ച 14 പേരില്‍ രണ്ട് ഘട്ടത്തിലായി 12 പേരും രോഗമുക്തി നേടി വീട്ടിലേക്ക് മടങ്ങി.
പാലക്കാട് ഡിഎംഒ ആലത്തൂരുകാരന് ഇടുക്കിയിലെ കണക്കിലാണ് വരുന്നതെന്നാണ് ഇന്നലെയും അറിയിച്ചത്. എന്നാല്‍ ഇടുക്കിയില്‍ കളക്ടറും ഡിഎംഒയും ആദ്യമുതല്‍ തന്നെ ഇയാള്‍ പാലക്കാട് കണക്കിലാണ് വരുന്നതെന്നാണ് പറഞ്ഞത്. ഇന്നലെയും രണ്ട് ജില്ലകളിലും ഇയാള്‍ കണക്കില്‍ വന്നതുമില്ല. രണ്ട് ജില്ലകളിലേയും ഉദ്യോഗസ്ഥര്‍ പരസ്പരം കൈയൊഴിയുകയാണ്. ഇതുവരെ കേരളത്തിലെവിടെ വെച്ച് മലയാളികള്‍ക്ക് രോഗം കണ്ടെത്തിയാലും അവരെ സ്വന്തം ജില്ലയുടെ കണക്കിലാണ് ഉള്‍പ്പെടുത്തിയിരുന്നത്. പക്ഷേ ഇതും ഇവിടെ തെറ്റി.
എന്നിരുന്നാലും രോഗ വിമുക്തനായ ഇയാള്‍ ഇന്നലെ വൈകിട്ട് ആശുപത്രി വിട്ടു. ഇടുക്കിയിലെ കണക്കിലാണ് ഇയാള്‍ വരുന്നതെങ്കില്‍ ജില്ലയിലാകെ ഇതുവരെ രോഗം ബാധിച്ചവര്‍ 25 ആകും. മറിച്ച് പാലക്കാടാണെങ്കില്‍ 14 ആണ് ശരി. അപ്പോള്‍ ഇടുക്കിയില്‍ 24 തന്നെ തുടരും. ഇക്കാര്യം സര്‍ക്കാര്‍ വ്യക്തമാക്കിയെങ്കില്‍ മാത്രമേ അവ്യക്തതയ്ക്ക് വിരാമം ആകൂ…
എല്ലാവരും ആശുപത്രി വിട്ടു
ഇടുക്കിയില്‍ കഴിഞ്ഞ ദിവസം പരിശോധന ഫലം നെഗറ്റീവായ 10 പേരും പാലക്കാട് സ്വദേശിയും ആശുപത്രി വിട്ടു. തെക്കുംഭാഗം സ്വദേശി തിങ്കളാഴ്ച രാത്രി 9 മണിയോടെ തന്നെ മടങ്ങിയിരുന്നു. മറ്റുള്ളവര്‍ ഇന്നലെ രാവിലേയും വൈകിട്ടുമായാണ് മടങ്ങിയത്. 108 ആംബുലന്‍സിലാണ് പാലക്കാട് സ്വദേശി വൈകിട്ട് ആശുപത്രി വിട്ടത്. നിലവില്‍ ആശുപത്രി തുടരുന്ന രണ്ട് രോഗികള്‍ക്കും ഉടന്‍ ആശുപത്രി വിടനാകുമെന്നാണ് അധികൃതര്‍ നല്കുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: