ന്യൂദല്‍ഹി: തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരിലും അവരുമായി സമ്പര്‍ക്കത്തില്‍ വന്നവരിലുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ വൈറസ് പ്രത്യക്ഷപ്പെട്ടതെന്നത് ആശങ്ക പടര്‍ത്തുന്നു. ഇവരില്‍ കുറേപ്പരെ കണ്ടെത്തി ഐസൊലേറ്റ് ചെയ്യാന്‍ സാധിച്ചിട്ടുണ്ടെങ്കിലും ഭൂരിപക്ഷത്തെയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇവരില്‍ രോഗമുള്ള ധാരാളം പേര് സമൂഹ മധ്യത്തിലുണ്ടെന്നു തന്നെയാണ് സൂചന.
പേടിസ്വപ്നമായി മാറിയത് മഹാരാഷ്ട്ര, തമിഴ്നാട്, കേരളം, ആന്ധ്രപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ക്കാണ്. ആറു സംസ്ഥാനങ്ങളില്‍ നിന്നായി മൂവായിരത്തോളം പേരാണ് സമ്മേളനത്തില്‍ പോയി മടങ്ങിയെത്തിയത്. തമിഴ്നാട്ടില്‍ നിന്ന് ആയിരത്തഞ്ഞൂറോളം പേരാണ് പങ്കെടുത്തത്. ഇവരില്‍ 1131 പേര് തിരിച്ചെത്തി. എഴുപതോളം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 300 പേരെ കണ്ടെത്താനായിട്ടില്ല.
കര്‍ണാടകത്തില്‍ കൊറോണ ബാധിച്ച് മരണമടഞ്ഞ, തുമക്കുരു സ്വദേശിയായ മൗലവി 45 കുടുംബാംഗങ്ങള്‍ അടക്കം 85 പേരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ട്. യുപിയില്‍ നിന്ന് 569 പേര് ദല്‍ഹിയില്‍ സമ്മേളനത്തിന് പോയതായും ഇവരെ തിരിച്ചറിഞ്ഞതായും ഡിജിപി പിവി രാമശാസ്ത്രി അറിയിച്ചു.185 പേരാണ് മഹാരാഷ്ട്രയില്‍ നിന്ന് പോയത്. ഇവരില്‍ അഹമ്മദ് നഗറില്‍ നിന്നുള്ള 29 വിദേശികള്‍ അടക്കം 35 പേരില്‍ 16 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു.
പൂനെയില്‍ നിന്ന് പോയ 130 പേരില്‍ ഭൂരിപക്ഷവും തിരിച്ചെത്തിയിട്ടുപോലുമില്ലെന്ന് ജില്ലാ കളക്ടര്‍ നവല്‍ കിഷോര്‍ റാം വ്യക്തമാക്കി. ആന്ധ്രയില്‍ പുതുതായി കൊറോണ സ്ഥിരീകരിച്ച 43 പേരും ആസാമില്‍ രോഗം സ്ഥിരീകരിച്ച നാലു പേരും മതസമ്മേളനത്തില്‍ പങ്കെടുത്തവരാണ്.
ജമ്മു കശ്മീരിലെ 20 ഗ്രാമങ്ങള്‍ റെഡ് സോണുകളാണ്. ശ്രീനഗറില്‍. ദല്‍ഹിയില്‍ പോയി വന്നയാള്‍ കെട്ടിപ്പിടിച്ച പത്തു വയസുകാരന് രോഗം സ്ഥിരീകരിച്ചു. ഹിമാചലില്‍ നിന്ന് പോയ 23 പേരെ തിരിച്ചറിഞ്ഞു.
മധ്യപ്രദേശില്‍ നിന്ന് പോയ 107 പേരില്‍ 57 പേരെ മാത്രമേ കണ്ടെത്താനായിട്ടുള്ളൂ. ഛത്തീസ്ഗഡില്‍ നിന്ന് പോയവരില്‍ 101 പേരെ കണ്ടെത്തി ഐസൊലേഷനിലാക്കി. ഗുജറാത്തില്‍ നിന്ന് ഇരുനൂറോളം പേരാണ് പോയത്. ഇവരില്‍ ഒരാള്‍ (70കാരന്) കോവിഡ് ബാധിച്ച് മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: