കുവൈത്ത് സിറ്റി: പുതുതായി 20 പേർക്കു കൂടി കോറോണ രോഗബാധ റിപ്പോർട്ട് ചെയ്തതോടെ രാജ്യത്ത് ആകെ വൈറസ് ബാധിച്ചവരുടെ എണ്ണം 255 ആയി. നേരത്തെ രോഗം സ്ഥിരീകരിച്ച മൂന്ന് ഇന്ത്യക്കാരുമായുള്ള സമ്പർക്കത്തിലൂടെയാണ് ഒമ്പത് ഇന്ത്യൻ പ്രവാസികൾക്ക് കൂടി രോഗം പകർന്നത്. ഇതോടെ കുവൈത്തിൽ വൈറസ് ബാധിച്ച ഇന്ത്യാക്കാരുടെ എണ്ണം പതിനേഴായി.
ഇതിനു പുറമെ മൂന്ന് ബംഗ്ലാദേശ് പൗരന്മാർക്കും ഒരു കുവൈത്ത് പൗരനും നേരത്തെ വൈറസ് സ്ഥിരീകരിച്ചവരുമായുള്ള സമ്പർക്കം വഴിയാണ് വൈറസ് ബാധയേറ്റത്. ഇതോടൊപ്പം ബ്രിട്ടനിൽ നിന്ന് മടങ്ങിയെത്തിയ ആറു കുവൈത്ത് പൗരന്മാർ, ഒരു ഫിലിപ്പൈൻസ് പൗരൻ എന്നിവർക്കാണ് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചത്.
ഞായറാഴ്ച മൂന്ന് പേർ രോഗമുക്തി നേടിയെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ആകെ 67 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. നിലവിൽ 188 പേരാണ് ചികിത്സയിലുള്ളത്. തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണം 12 ആയി. വിദേശത്തു നിന്നു പുതുതായി കൊണ്ടുവന്ന സ്വദേശികളെ കൂടി ചേർത്ത് നിരീക്ഷണ ക്യാമ്പിലുള്ളവരുടെ എണ്ണം 1231 ആയി വർധിച്ചു. 910 പേർ നിരീക്ഷണഘട്ടം പിന്നിട്ടതായും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അല്‍ സനദ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പൊതു ജനങ്ങൾ ആവശ്യമില്ലാതെ പുറത്തു പോകുന്നതും സർക്കാർ നിർദേശങ്ങളും നിബന്ധനകളും അവഗണിക്കുകയും ചെയ്യുന്നവരെ കടുത്ത ശിക്ഷക്ക് വിധേയമാക്കുന്നതിനാണ് സർക്കാർ തീരുമാനം. അതേ സമയം കർഫ്യൂ ഇല്ലാത്ത സമയങ്ങളിൽ ആളുകൾ അനാവശ്യമായി കൂട്ടംകൂടുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടന്നും ആവശ്യമെങ്കിൽ 24 മണിക്കൂർ കർഫൂ പ്രഖ്യാപിക്കുമെന്നും ആഭ്യന്തര മന്ത്രി അനസ് അൽ സലേഹ് ട്വിറ്ററിലൂടെ വ്യക്തമാക്കി.
















