പെരുമ്പടവം ശ്രീധരന്‍
കടുംചായങ്ങള്‍ ചാലിച്ച് ഏതോ ചിത്രകാരന്‍ വരച്ച പെയിന്റിംഗില്‍ ഹര്‍ഷോന്മാദം കൊണ്ടു പുളയുന്ന ഭാവമൂര്‍ച്ഛയോടെ അവള്‍ കിടന്നു. നേര്‍ത്ത പട്ടുവസ്ത്രങ്ങള്‍ അഴിഞ്ഞ് മെത്തയില്‍ നിന്ന് താഴേക്ക് ഒഴുകി. കാച്ചിയെടുത്ത പൊന്നിന്റെ നിറമായിരുന്നു അവളുടെ ശരീരത്തിന്. തടിച്ച നിതംബവും നിറഞ്ഞ മാറിടവും പാതി കൂമ്പിയ കണ്ണുകളും അവള്‍ക്ക് കാഴ്ചക്കാരന്റെ കൃഷ്ണമണി പൊള്ളിക്കുന്ന വശ്യശക്തിയുണ്ടാക്കി. അഴിഞ്ഞ തലമുടി തലയണയില്‍ കറുത്ത തരംഗങ്ങളായി നിറഞ്ഞു.
അരക്കെട്ടിലെ പൊന്നിന്റെ അരഞ്ഞാണം അവളുടെ ഉടലിന് മോഹിപ്പിക്കുന്ന മറ്റൊരു ഭംഗിയുണ്ടാക്കി.
ആളൊഴിഞ്ഞ പഴയ കൊട്ടാരത്തിന്റെ വെണ്‍ചുമരില്‍ ചിത്രപ്പണികളുടെ അലങ്കാരമുള്ള ഫ്രെയിമിനുള്ളില്‍ സ്ഥലകാലങ്ങളുടെ വിസ്മൃതിയിലെന്നപോലെ ആ പെയിന്റിംഗ് സ്ഥിതിചെയ്യുന്നു. അജ്ഞാതനായ ചിത്രകാരന്‍ അയാളുടെ അലൗകികമായ സൗന്ദര്യ ബോധത്തിന്റെ ശിഖരത്തില്‍ നില്‍ക്കുമ്പോള്‍ വരച്ചതായിരുന്നു അത്. കാമത്തിന്റെ ദിവ്യലാവണ്യം കൊണ്ടു ജ്വലിക്കുമ്പോഴും അവാച്യമായ നിഷ്‌കളങ്കതയും വിശുദ്ധിയുമുണ്ടായിരുന്നു ചിത്രത്തിലെ മോഹിനിക്ക്. അഭൗമമെന്നു തോന്നിപ്പിക്കുന്ന എന്തോ ഒന്ന്: എന്നാല്‍ അത് അഭൗമമല്ലതാനും.
ചിത്രത്തിനു പേരിട്ടിട്ടില്ല. വേണമെങ്കില്‍ ഉര്‍വശിയെന്നോ മോഹിനിയെന്നോ രതിയെന്നോ അഫ്രൗഡൈറ്റെന്നോ പേരിടാം അവള്‍ക്ക്. കാഴ്ചക്കാരുടെ ഹൃദയത്തില്‍ ആസക്തിയുടെ കൊടിയ വേനലുകള്‍ സൃഷ്ടിക്കാന്‍ അവള്‍ക്കു കഴിയും. ഒരു നിമിഷം പാപത്തെയും അടുത്ത നിമിഷം പുണ്യത്തെയും ഓര്‍മ്മിപ്പിച്ചുകൊണ്ട് കടുംനിറങ്ങളില്‍ അവള്‍ കാണികളുടെ ഹൃദയം കവര്‍ന്നു.
പെയിന്റിംഗില്‍ അവളെ നോക്കി നില്‍ക്കുമ്പോള്‍ പഴയ കൊട്ടാരത്തെ മൂടികിടക്കുന്ന ഏകാന്തതയില്‍ എവിടെയോ നിന്ന് തംബുരുവിന്റെ സംഗീതം കേള്‍ക്കാം.
പെട്ടെന്ന് വേര്‍പാടിന്റെയും കാത്തിരിപ്പിന്റെയും നിമിഷങ്ങള്‍ ഓര്‍മ്മവരും.
വലിയ ക്യാന്‍വാസില്‍ കടുംനിറങ്ങള്‍ കൊണ്ട് ഈ കാമമോഹിനിയെ സൃഷ്ടിക്കുമ്പോള്‍ അജ്ഞാതനായ കലാകാരന്‍ ലോകത്തോട് എന്താണ് പറയാന്‍ ആഗ്രഹിച്ചത്? നിങ്ങളുടെ കൂട്ടില്‍ ലയിച്ചുകിടക്കുന്ന നിഗൂഢ ഭംഗി എന്തൊക്കയോ ധ്വനിപ്പിക്കുന്നു. കലാസൗന്ദര്യമാണ്, വിശുദ്ധിയാണ്, പാപമാണ്, ബലിയാണ്, പ്രാര്‍ത്ഥനയാണ്, ഉന്മാദമാണ്, മരണമാണ്.
അതൊരു വേനല്‍ക്കാലമായിരുന്നു. നഗരത്തിനു മുകളില്‍ കത്തിമുനപോലെ തിളങ്ങുന്ന ഒരു പകല്‍. ആകാശം അപ്പോള്‍ അനന്തതയുടെ നീലിമയണിഞ്ഞിരുന്നു. പോയകാലങ്ങളുടെ സ്മൃതികളില്‍ നിന്നടിക്കുന്ന കാറ്റില്‍ വഴിവക്കിലെ മരങ്ങളില്‍ നിന്ന് പഴുത്ത ഇലകള്‍ കൊഴിഞ്ഞു.
അപ്പോള്‍ കൊട്ടാരത്തെ മൂടിക്കിടന്ന നിശബ്ദതയില്‍ തംബുരുവിന്റെ സംഗീതം മെല്ലെ ഉയര്‍ന്നുവന്നു.
സ്വര്‍ണനിറത്തില്‍ മനോഹരമായ ചിത്രപ്പണികളോടുകൂടിയ ഫ്രെയിമിനുള്ളിലെ കടുംചായങ്ങളില്‍ കിടന്ന് അനുനിമിഷം മുറുകുന്ന ഒരാനന്ദമൂര്‍ച്ഛയില്‍ അവള്‍ പുളഞ്ഞു. പഴയ കൊട്ടാരത്തിന്റെ ഏകാന്തതയില്‍ തംബുരുവിന്റെ സംഗീതം നിറയുന്നത് അവള്‍ അറിഞ്ഞു.
അടുത്ത നിമിഷം പെയിന്റിംഗിന്റെ വര്‍ണഭംഗിയില്‍ നിന്ന് ദേവനര്‍ത്തികയോ കാവ്യദേവതയോ പോലെ മെല്ലെ എഴുന്നേറ്റ് ചിത്രപ്പണികളോടു കൂടിയ ഫ്രെയിമില്‍ നിന്ന് അവള്‍ പുറത്തിറങ്ങി. പാദസരമണിഞ്ഞ തുടുത്ത കാലടികള്‍ കൊട്ടാരത്തിന്റെ വെണ്ണക്കല്‍ത്തറയില്‍ പതിഞ്ഞു.
ഇപ്പോള്‍ തംബുരുവിന്റെ സംഗീതം കേള്‍ക്കുന്നത് ദൂരെ എവിടെയോ നിന്നാണ്.
വിജനവും ഏകാന്തവുമായ കൊട്ടാരത്തിന്റെ ഓരോ മുറിയും ഇടനാഴിയും കടന്ന് അവള്‍ പുറത്തെ വാതില്‍ക്കല്‍ ചെന്നുനിന്ന് വിദൂരതയില്‍ കേള്‍ക്കുന്ന സംഗീതത്തിനു കാതോര്‍ത്തു.
ഏതോ മഹാവിജനതയില്‍ ഏകാന്തമായ ഒരു ഹൃദയം സ്‌നേഹത്താല്‍ കത്തിയെരിയുന്നു.
അവള്‍ വാതില്‍ ചാരി വിദൂരതയിലേക്കും നോക്കി കൊട്ടാരത്തിന്റെ കല്പടകളില്‍ ഇരുന്നു. അവളുടെ മുഖത്ത് മരുഭൂമിയില്‍ നിന്നുള്ള കാറ്റുകള്‍ വന്നലച്ചു.
അപ്പോള്‍ അവള്‍ ഒരുമഴ സ്വപ്നം കാണാന്‍ ആഗ്രഹിച്ചു.
വിജനമായ നഗരവീഥികളില്‍ അദൃശ്യമായ കാട് പോലെ വേനല്‍ കത്തുന്നു. ന്ഗനമായ ആകാശച്ചരിവുകള്‍… നഗ്നമായ വിദൂരതകള്‍…
മഴ അവള്‍ക്ക് ഒരു സ്വപ്നം മാത്രമായിത്തീരുന്നു:
വേനലെരിയുന്ന വിദൂരതകളില്‍ നോക്കിയിരിക്കുമ്പോള്‍ ദൂരെദൂരെ എവിടെയോ ഉള്ള ഇരുണ്ട കാടുകള്‍ ഒരു പകല്‍ക്കിനാവായി അളുടെ കണ്ണില്‍ നിറഞ്ഞു. ഇപ്പോള്‍ തംബുരുവിലെ സംഗീതം കേള്‍ക്കുന്നത് ആ ഇരുണ്ട കാടിന്റെ ഉള്‍ക്കാടുകളില്‍ എവിടെയോ നിന്നാണ്.
അവള്‍ ഒരു സ്വപ്നത്തിലെന്നപോലെ കൊട്ടാരത്തിന്റെ കല്‍പടവുകളിറങ്ങി ദൂരെ കേള്‍ക്കുന്ന സംഗീതത്തിന്റെ നേര്‍ക്കു നടന്നു. വിജനവും ഏകാന്തവുമായ വഴി ഒരു ദുര്‍ദേവതയെപ്പോലെ അവളെ ആകര്‍ഷിച്ചുകൊണ്ടു പോയി. അനന്തതയിലേക്ക് നീളുന്ന വഴിയില്‍ മരച്ചില്ലകള്‍ക്കുമേല്‍ വേനല്‍ എരിഞ്ഞുകൊണ്ടിരുന്നു. അവളുടെ ഹൃദയം ഒരു മരുഭൂമി പോലെ പൊള്ളി. കാടെത്ര ദൂരെയാണ്?…
ഒടുവില്‍ അവള്‍ ഏതോ ഒരു കാട്ടില്‍ ചെന്നു കയറി. എന്നാല്‍ ഇത്ര ദുരം അവളെ ആകര്‍ഷിച്ചുകൊണ്ടു വന്ന സംഗീതം ഇപ്പോള്‍ കേള്‍ക്കുന്നില്ല. അതിനു പകരം എവിടെയോ നിന്ന് വേഴാമ്പലിന്റെ കരച്ചിലാണ് കേള്‍ക്കുന്നത്.
വഴിതെറ്റിയതിന്റെ വിഭ്രാന്തിയോടെ കാടിനുള്ളില്‍ ചുറ്റി നടന്ന് ഒടുവില്‍ പുറത്തിറങ്ങിയപ്പോള്‍ ആത്മാവിനെ മോഹിപ്പിക്കുന്ന ആ സംഗീതം ദൂരെ എവിടെയോ വീണ്ടും കേട്ടു.
രക്തത്തില്‍ സ്‌നേഹവും രതിയും ഉന്മാദവും നിറയ്‌ക്കുന്ന ദിവ്യദിവ്യമായ സംഗീതം ഉത്ഭവിക്കുന്നത് എവിടെ നിന്ന്? ഏതു തംബുരുവില്‍ നിന്ന്?…
വേനലെരിയുന്ന ആകാശത്തിനു കീഴില്‍ കിടന്ന് അലയ്‌ക്കുന്ന കടല്‍ത്തീരത്ത് അവള്‍ കടല്‍ക്കാറ്റിനെതിരെ നിന്നു. കടല്‍ക്കാറ്റില്‍ അവ
പ്രതികരിക്കാൻ ഇവിടെ എഴുതുക: