Categories: Samskriti

ബ്രഹ്മപദത്തിലേക്കുള്ള പ്രയാണം

വിവേകചൂഡാമണി

ആത്മസംയമനത്തിനുള്ള ഉപദേശം

ശ്ലോകം 136

നിയമിതമനസാമും ത്വം സ്വാത്മാനമാത്മ

ന്യയമഹമിതി സാക്ഷാദ്‌വിദ്ധി ബുദ്ധിപ്രസാദാത്

ജനിമരണ തരംഗാപാര സംസാര സിന്ധും

പ്രതര ഭവ കൃതാര്‍ത്ഥോ ബ്രഹ്മരൂപേണ സംസ്ഥ:

മനസ്സിനെ നിയന്ത്രിച്ച് ബുദ്ധിയുടെ പ്രസാദത്താല്‍ നീ ഇവിടെ തന്നില്‍ തന്നെ ഈ പരമാത്മാവ് താന്‍ എന്ന് ആത്മതത്വത്തെ സാക്ഷാത്കരിക്കണം.പരമാത്മാവുമായി താദാത്മ്യം പ്രാപിച്ച് ജനന രമണ രൂപത്തിലുള്ള തിരമാലകളോട് കൂടിയതും മറുകര കാണാത്തതുമായ സംസാര സമുദ്രത്തെ മറികടക്കണം.ബ്രഹ്മ രൂപത്തില്‍ ഉറച്ചിരുന്നു കൃതാര്‍ത്ഥനാവൂ. ആത്മസ്വരൂപത്തെ വിശദമാക്കിയ ശേഷം ആത്മതത്വത്തില്‍ ഉറച്ചിരിക്കാന്‍ ഗുരു ശിഷ്യന് നിര്‍ദ്ദേശം നല്‍കുകയാണ് ഇവിടെ. നന്നായി നിയമനംചെയ്ത, അടക്കിയ ശുദ്ധമനസ്സ് കൊണ്ട് വേണം സാധകന്‍ മുന്നേറാന്‍. ഇഷ്ടദേവതയുടെ ആരാധനം, ധ്യാനം എന്നീ ഉപാസനങ്ങളിലൂടെ വേണം മനസ്സിനെ നിയന്ത്രിക്കാന്‍. ലൗകിക വിഷയങ്ങളില്‍ നിന്ന് മനസ്സിനെ മോചിപ്പിക്കുമ്പോള്‍ അത് നിയമനംചെയ്തതും. വിഷയ  വികാരവിചാരങ്ങളില്‍ പെട്ട് കുടുങ്ങി കിടക്കലാണ് മനസ്സ് പലപ്പോഴും. ഉപാസന കൊണ്ട്, ധ്യാന പരിശീലനം കൊണ്ട് മനസ്സ് ശാന്തമായിത്തീരും. അപ്പോള്‍ വിക്ഷേപങ്ങളെല്ലാം ഒടുങ്ങി മനസ്സ് സ്വസ്ഥവും ശുദ്ധവുമാകും. അന്ത:കരണത്തെ തന്നെയാണ് പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ മനസ്സെന്നും ബുദ്ധിയെന്നും വേറെ പറഞ്ഞിരിക്കുന്നത്. മനസ്സിലെ വിക്ഷേപം ബുദ്ധിയില്‍ ആവരണമാകും. ഈ മറയെ അവിദ്യ, മായ, വാസന എന്നൊക്കെ വിളിക്കും. മായാമറ കാരണം ബുദ്ധിയ്‌ക്ക് തെളിമയുണ്ടാകില്ല. അതിനാലാണ് ആദ്യം മനസ്സിനെ നിയന്ത്രിക്കാന്‍ പറയുന്നത്. ശാന്തമായ മനസ്സ് തെളിഞ്ഞ ബുദ്ധിയ്‌ക്ക്  വഴിവെയ്‌ക്കും.. ബുദ്ധി തെളിയുന്ന അവസ്ഥയാണ് ‘ബുദ്ധി പ്രസാദാത് ” എന്ന് പറഞ്ഞിരിക്കുന്നത്.

സംശയം മുതലായ എല്ലാ ദോഷങ്ങളും ബുദ്ധി തെളിമയാല്‍ നീങ്ങും. അപ്പോഴാണ് ആത്മ ദര്‍ശനമുണ്ടാവുക. തന്നില്‍ നിന്ന് വേറിട്ട ഒന്നായല്ല ആത്മാവിനെ അറിയുന്നത് താന്‍ തന്നെയാണ് അത് എന്ന് സ്വയം അനുഭവമാകണം. ഇത്രയും കാലം ശരീരമാണ് ഞാന്‍ എന്ന് തെറ്റായി കരുതിയതിനെ തള്ളിക്കളയാന്‍ ആത്മസാക്ഷാത്കാരത്തിലൂടെ കഴിയുന്നു. എന്നെ എനിക്ക് അറിയാന്‍ മറ്റൊന്നിന്റേയും ആവശ്യമില്ല. അതിന് ഇന്ദ്രിയങ്ങളോ മനസ്സോബുദ്ധിയോ ഒന്നും വേണ്ട. കൂരിരുട്ടത്തു പോലും എന്നെ ഞാന്‍ അറിയുന്നു. മറ്റൊരു വെളിച്ചത്തിന്റെയോ മറ്റൊരാളുടേയോ സഹായം അതിന് വേണ്ട. സ്വന്തം സ്വരൂപത്തെ തന്നില്‍  താന്‍ തന്നെയായി അറിയലാണ് ആത്മസാക്ഷാത്കാരം. ഇന്ദ്രിയങ്ങള്‍ക്കും മനസ്സിനും ബുദ്ധിയ്‌ക്കുമൊക്കെ പ്രത്യക്ഷമായോ പരോക്ഷമായോ ഈ അറിവ് നേടാനാകാത്തതിനാല്‍ ഇതിനെ അപരോക്ഷാനുഭൂതി എന്ന് പറയുന്നു.

സ്വപ്‌നത്തില്‍ നിന്നും ഉണരുമ്പോലെയാണ് സത്യത്തിനെ സാക്ഷാത്കരിക്കുന്നത്. അതുവരെ സ്വപ്‌നലോകവുമായി ഉണ്ടായിരുന്ന എല്ലാ താദാത്മ്യവും അവസാനിച്ച് താന്‍ ഉണര്‍ന്നവനായിത്തീരുന്നു.അതുപോലെ ശരീരം മുതലായ ഉപാധികളുമായി ബന്ധപ്പെട്ട എല്ലാ പരിമിതികളും ആത്മസാക്ഷാത്കാരത്തിലൂടെ നീങ്ങുന്നു. മറികടക്കാന്‍ പറ്റാത്തതായ അപാരതീരമാണ്  സംസാരസാഗരത്തിന്റേത്. എന്നാല്‍ ആത്മതത്ത്വമറിഞ്ഞയാള്‍ ജനന മരണങ്ങളാകുന്ന കൂറ്റന്‍ തിരമാലകള്‍ ആര്‍ത്തിരമ്പുന്ന ആ സംസാരക്കടലിനെ മറികടക്കുക തന്നെ ചെയ്യും. ബ്രഹ്മമാകുന്ന മറുകരയിലെത്തുന്നതു തനെയാണ് സംസാരസാഗരത്തെ തരണം ചെയ്യല്‍.പ്രത എന്ന് പറഞ്ഞതു കൊണ്ട് സദ്യോ മുക്തിയെയാണ് അര്‍ത്ഥമാക്കുന്നത്.

ബ്രഹ്മപദത്തെ നേടുന്ന ആത്മജ്ഞാനി എന്നും കൃതകൃത്യനായിത്തീരും. തന്റെ ആത്മാവും പരമാത്മാവും ഒന്ന് തന്നെയെന്ന് അപ്പോള്‍ അനുഭവമാകും. ചെയ്യേണ്ടതു മുഴുവന്‍ ചെയ്തു കഴിഞ്ഞാലുള്ള സംതൃപ്തിയാന്ന് കൃതാര്‍ത്ഥത. ഇനി ചെയ്യാനൊന്നുമില്ല. നേടേണ്ടതെല്ലാം നേടുന്നതുമാണ് ഇത്. അവനവനെ ശരിയ്‌ക്ക് അറിഞ്ഞാല്‍ പിന്നെ എല്ലാമായി. ഓരോ ആളും അങ്ങനെ തന്റെ ആത്മസ്വരൂപത്തെ അറിഞ്ഞ് കൃതാര്‍ത്ഥനാവട്ടെ… എന്നാണ് ഗുരുവിന്റെ ഉപദേശ രൂപേണയുള്ള  അനുഗ്രഹവചനങ്ങള്‍.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക