മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിക്ക് തിരിച്ചുകയറ്റം. സെന്‍സെക്സ് 1325.34 പോയിന്റ് ഉയര്‍ന്ന് 34,103.48ലും നിഫ്റ്റി 365.05 പോയിന്റ് ഉയര്‍ന്ന് 9955.20ലും ക്ലോസ് ചെയ്തു. വ്യാപാരം ആരംഭിച്ച് ആദ്യ മണിക്കൂറില്‍ തന്നെ റെക്കോഡ് തകര്‍ച്ചയെ അഭിമുഖീകരിച്ച ഓഹരി വിപണി വ്യാപാര മധ്യത്തില്‍ തിരിച്ചുകയറി. വാരാന്ത്യ ദിനമായിരുന്ന വെള്ളിയാഴ്ച രാവിലെ ഒന്‍പതിന് 32,778 പോയിന്റില്‍ ആരംഭിച്ച വിപണി ആദ്യ ഒരു മണിക്കൂര്‍ പിന്നിട്ടതോടെ 3000 പോയിന്റിന്റെ തകര്‍ച്ചയെ അഭിമുഖീകരിച്ചു.
കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ ആഗോള വിപണിയിലുണ്ടായ വന്‍ ഇടിവ് ഇന്ത്യന്‍ മാര്‍ക്കറ്റിനെയും ഗുരുതരമായി ബാധിച്ചു. ആദ്യ മണിക്കൂറുകളില്‍ ബിഎസ്ഇയിലെ 30 സെന്‍സെക്സ് സ്റ്റോക്കുകളും 50 നിഫ്റ്റി സ്റ്റോക്കുകളും ഉള്‍പ്പെടെ നഷ്ടത്തിലായിരുന്നു. എസ്ബിഐ ഉള്‍പ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളും വില്‍പ്പന സമ്മര്‍ദ്ദത്തിലായിരുന്നു. എന്നാല്‍, വ്യാപാരമധ്യത്തില്‍ ഇന്ത്യന്‍ ഓഹരിവിപണി തകര്‍ച്ചയില്‍നിന്നു കരകയറി. എസ്ബിഐ, ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്സി തുടങ്ങിയ കമ്പനികള്‍ മികച്ച നേട്ടമുണ്ടാക്കി. എസ്ബിഐ, റിലയന്‍സ് ഇഡസ്ട്രീസ് എന്നിവയുടെ ഓഹരികളാണ് ഏറ്റവും ക്രിയാത്മകമായത്. ബിഎസ്ഇ മിഡിക്യാപ് , സ്മോള്‍ ക്യാപ് എന്നിവ 2.1 ശതമാനം, 1.3 ശതമാനം ഉയര്‍ന്നു. എല്ലാ സൂചകങ്ങളും ചുവപ്പ് മാറി പച്ചയെത്തിയ ശേഷമാണ് ഇന്നലത്തെ വിപണി ദിനം അവസാനിച്ചത്. ടെലികോം, ഓയില്‍ ആന്‍ഡ് ഗ്യാസ്, മെറ്റല്‍സ് തുടങ്ങിയ മേഖലകളിലുള്ള കമ്പനികളാണ് ഇന്നലെ കൂടുതല്‍ നേട്ടമുണ്ടാക്കിയത്. ആര്‍ബിഐ നിരക്ക് കുറച്ചേക്കുമെന്ന പ്രതീക്ഷയാണ് ഇന്ത്യന്‍ ഓഹരി വിപണിക്ക് കരുത്തേകിയത്.
അതേസമയം ആഗോള വിപണി കനത്ത തിരിച്ചടി നേരിട്ടു. അമേരിക്കന്‍ വിപണിയില്‍ 9.43 ശതമാനം ഇടിവ് രേഖപ്പെടുത്തി. ചൈനീസ്, ജപ്പാന് വിപണികളും തകര്‍ച്ചയെ നേരിട്ടു. അതേസമയം, യൂറോപ്യന്‍ വിപണികള്‍ കരുത്ത് കാട്ടി. ആഗോള വിപണി വ്യാപാര ആഴ്ചയില്‍ വന്‍ നഷ്ടമാണ് രേഖപ്പെടുത്തിയത്. കൊറോണ ഭീതി തുടര്‍ന്നാല്‍ ലോകം വീണ്ടും സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നതിന്റെ ലക്ഷണമാണ് ആഗോള വിപണി നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: