കണ്ണൂര്‍: കേളകം അമ്പായത്തോട്ടില്‍ ഡോക്ടറേയും ഭാര്യയെയും രണ്ട് ദിവസം കെട്ടിയിട്ട് പീഡിപ്പിച്ചതായി പരാതി. ബംഗളൂരുവില്‍ താമസക്കാരായ ഇവര്‍ അമ്പായത്തോട്ടിലുള്ള വീട്ടിലെത്തിയപ്പോള്‍ മയക്കുമരുന്ന് നല്‍കി രണ്ടുദിവസം കെട്ടിയിട്ട് പീഡിപ്പിച്ചു എന്നാണ് പരാതി. പോലീസില്‍ പരാതി നല്‍കിയിട്ടും പോലീസ് തിരിഞ്ഞു നോക്കിയില്ലെന്നും മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയതിന് ശേഷമാണ് പോലീസ് അന്വേഷത്തിന് മുതിര്‍ന്നതെന്നും ഇവര്‍ ആരോപിക്കുന്നു. കഴിഞ്ഞ ജനുവരി പതിനാറിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നതെന്നും ഇവര്‍ മുഖ്യമന്ത്രി, ഡിജിപി, ജില്ലാ പോലീസ് മേധാവി എന്നിവര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.
സംഭവം നടന്ന് ഇത്രനാളായിട്ടും പോലീസ് യാതൊരു നടപടിയും സ്വീകരിക്കാത്തതിനെത്തുടര്‍ന്ന് അഡ്വ. രാജന്‍ വെള്ളോറത്ത് മുഖാന്തിരം ബുധനാഴ്ച ഡിവൈഎസ്പിയെ കണ്ടതിനു ശേഷമാണ് കേസെടുത്ത് പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം ആരംഭിച്ചത്. ജനുവരി 16 മുതല്‍ 18 വരെ ഇവരെ വീട്ടില്‍ കെട്ടിയിട്ടു പീഡിപ്പിക്കുകയായിരുന്നു. ഇവിടെ നിന്നും രക്ഷപ്പെട്ട ശേഷം ഇവര്‍ കേളകം പോലീസില്‍ പരാതി നല്‍കാനെത്തിയെങ്കിലും പോലീസ് പരാതി സ്വീകരിക്കുവാന്‍ തയാറായില്ല എന്നും ഇവര്‍ പറയുന്നു. ഇതിനു ശേഷമാണ് മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കുന്നത്. പരാതി നല്‍കിയിട്ടും ഒരു മാസത്തിന് ശേഷം കഴിഞ്ഞ അഞ്ചിനാണ് മുഖ്യമന്ത്രിയില്‍ നിന്നും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എന്തുകൊണ്ട് ഈ സംഭവത്തില്‍ കേസെടുടുത്ത് അന്വേഷണം നടത്തിയില്ല എന്ന് ചോദിച്ചു കൊണ്ടുള്ള കുറിപ്പ് ലഭിക്കുന്നത്. എന്നിട്ടും പോലീസ് മെല്ലെപ്പോക്ക് നയമാണ് സ്വീകരിച്ചത്.
ബംഗളൂരുവിലാണ് ഇവര്‍ താമസിച്ചു വരുന്നത്. അമ്പായത്തോട് ഇവര്‍ക്ക് നാലര ഏക്കർ ഭൂമിയും അതില്‍ ഒരു വീടുമുണ്ട്. ഈ വീട്ടില്‍ മറ്റുചിലര്‍ താമസമുണ്ടായിരുന്നു. അവര്‍ ചില കേസുകളില്‍ പെട്ടതിനാല്‍ ഇവരോട് ഇവിടെ നിന്നും ഒഴിയാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ സംഘം ഒഴിയാന്‍ തയ്യാറാകാഞ്ഞതിനെത്തുടര്‍ന്ന് പരാതി നല്‍കാനും മറ്റുമായി ജനുവരി 16 ന് നാട്ടിലെത്തിയ ദമ്പതികളെ ഗുണ്ടാ സംഘങ്ങളെ ഉപയോഗിച്ച് വീടിനകത്തു അടച്ചിട്ട് മയക്കുമരുന്ന് നല്‍കി പീഡിപ്പിക്കുകയായിരുന്നു എന്നാണ് ഇവര്‍ പരാതിയില്‍ പറയുന്നത്. ഗുണ്ടാസംഘങ്ങള്‍ റിവോള്‍വര്‍ അടക്കം കാണിച്ച് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചത്. ഇവരുടെ കയ്യിലുണ്ടായിരുന്ന സ്വര്‍ണ്ണം പണം, എടിഎം കാര്‍ഡ് എന്നിവയും ഇവര്‍ കവര്‍ന്നു. സംഭവത്തിനു ശേഷം ബംഗളൂരുവില്‍ എത്തിയപ്പോള്‍ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറും ഇവര്‍ മോഷണം നടത്തിയെന്ന് മനസ്സിലായി. ഇതുസംബന്ധിച്ച് ബെംഗളൂരു പോലീസിലും പരാതി നല്‍കിയതായും ഇവര്‍ പറയുന്നു. സംഭവത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം ഊര്‍ജ്ജിത മാക്കിയതായും ഇതില്‍ ഉള്‍പ്പെട്ട പ്രതികളില്‍ നാലുപേരെയും തിരിച്ചറിഞ്ഞതായും അതില്‍ ഒരാള്‍ കസ്റ്റഡിയിലായതായും വിവരമുണ്ട്.











