ന്യൂദല്‍ഹി: വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട നിര്‍ഭയ കേസ് പ്രതികളുടെ മരണവാറന്റ് പുറപ്പെടുവിക്കുന്നത് നീട്ടി. നിര്‍ഭയയുടെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ദല്‍ഹി പാട്യാല ഹൗസ് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. മുഴുവന്‍ നിയമനടപടികളും പൂര്‍ത്തിയാക്കാന്‍ നേരത്തെ പ്രതികള്‍ക്ക് കോടതി നല്‍കിയ ഒരാഴ്ചത്തെ സമയം കഴിഞ്ഞ ബുധനാഴ്ച അവസാനിച്ചിരുന്നു. ഇതോടെയാണ് പുതിയ മരണവാറണ്ട് പുറപ്പെടുവിക്കാനാവശ്യപ്പെട്ട് മാതാപിതാക്കള്‍ കോടതിയെ സമീപിച്ചത്. തങ്ങളുടെ ഹര്‍ജി വെള്ളിയാഴ്ച സുപ്രീംകോടതി കേള്‍ക്കാനിരിക്കുന്നതിനാല്‍ വിഷയം മാറ്റിവെക്കണമെന്ന് കേസ് പരിഗണിച്ചപ്പോള്‍ പ്രതികളുടെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. ഇനിയുള്ള നിയമനടപടികള്‍ സംബന്ധിച്ച് പ്രതിയായ പവന്‍ ഗുപ്ത ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും അഭിഭാഷകന്‍ വിശദീകരിച്ചു.
കുറ്റക്കാരനാണെന്ന് കണ്ടെത്തിയാലും പ്രതിയുടെ ജീവിതത്തിനും സ്വാതന്ത്ര്യത്തിനും അവസാന ശ്വാസം വരെ സംരക്ഷണം നല്‍കുന്നതാണ് ഭരണഘടനയുടെ 21-ാം അനുഛേദമെന്ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ധര്‍മേന്ദര്‍ റാണ വ്യക്തമാക്കി. നിയമപരമായ സാധ്യതകള്‍ ഉപയോഗിക്കാനുള്ള അവകാശവുമായി ബന്ധപ്പെട്ട വിഷയം കൂടിയാണിത്. കോടതിക്ക് പ്രതികളുടെ മൗലികാവകാശങ്ങള്‍ അവഗണിക്കാന്‍ സാധിക്കില്ല. ഹര്‍ജിയില്‍ തീരുമാനമെടുക്കുന്നത് കൂടുതല്‍ നിയമ സങ്കീര്‍ണതകള്‍ക്ക് വഴിവെക്കും. അദ്ദേഹം ചൂണ്ടിക്കാട്ടി. ദല്‍ഹി സ്റ്റേറ്റ് ലീഗല്‍ സര്‍വീസ് അതോറിറ്റി വാഗ്ദാനം ചെയ്ത അഭിഭാ
ഷകനെ നിരസിച്ച പ്രതി പവന്‍ ഗുപ്തയ്‌ക്ക് ജഡ്ജി അഭിഭാഷകനെയും ചുമതലപ്പെടുത്തി.
കോടതി നടപടി മാതാപിതാക്കളുടെ പ്രതിഷേധത്തിന് ഇടയാക്കി. നിര്‍ഭയയുടെ അമ്മ ആശാദേവി കണ്ണീരോടെയാണ് പ്രതികരിച്ചത്. ”എനിക്ക് നീതി വേണം. ഇതിനായി എത്ര ദിവസം ഇനി കോടതിയില്‍ കാത്തുനില്‍ക്കണം. ഇരയുടെ അമ്മയായ എനിക്കും അവകാശമുണ്ട്. ദയവ് ചെയ്ത് മരണവാറന്റ് പുറപ്പെടുവിക്കണം”. അവര്‍ പറഞ്ഞു. ഹര്‍ജി പരിഗണിക്കവെ കോടതിക്ക് പുറത്ത് പ്രതികളുടെ ബന്ധുക്കളും പ്രതിഷേധം നടത്തി. പ്രതികള്‍ നിപരാധികളാണെന്ന് ബന്ധുക്കള്‍ വാദിച്ചു. ഒരു അവസരം കൂടി നല്‍കണമെന്ന് മുകേഷ് കുമാറിന്റെ അമ്മ ചൂണ്ടിക്കാട്ടി. തനിക്ക് മകനല്ലാതെ മറ്റാരുമില്ലെന്ന് മൂന്നാം പ്രതിയായ വിനയ് ശര്‍മയുടെ അമ്മ പറഞ്ഞു.
















