ന്യൂദല്‍ഹി : നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിനായി നൂറോളം പേര്‍ എത്തിയതിനെ തുടര്‍ന്ന് അവസാന ദിവും പത്രിക നല്‍കാന്‍ സാധിക്കാതെ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. തിങ്കളാഴ്ച നാമനിര്‍ദ്ദേശ പത്രിക നല്‍കാന്‍ എത്തിയെങ്കിലും റോഡ്‌ഷോയുമായി എത്തിയപ്പോള്‍ മൂന്ന് മണിക്കൂര്‍ വൈകി സമയം കഴിഞ്ഞിരുന്നു. തുടര്‍ന്ന് ദിനമായ ഇന്നെത്തിയപ്പോള്‍ നാമ നിര്‍ദ്ദേശ പത്രിക നല്‍കാനുള്ളവരുടെ കനത്ത തെരക്കാണ് ഉള്ളത്.
ട്വിറ്ററിലൂടെ അരവിന്ദ് കേജ്‌രിവാള്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പതിവില്‍ നിന്നും വ്യത്യസ്തമായി നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ വരണാധികാരിയുടെ ഓഫീസിനു മുന്നില്‍ വലിയ ക്യൂവാണ് ഉള്ളത്. അതിനാല്‍ അധികൃതര്‍ ടോക്കണ്‍ വെച്ച് നാമ നിര്‍ദ്ദേശ പത്രിക സ്വീകരിക്കുകയായിരുന്നു. വൈകിട്ട് മൂന്ന് മണിയോടെ കേജ്‌രിവാള്‍ നാമ നിര്‍ദ്ദേശ പത്രിക നല്‍കാന്‍ എത്തിയപ്പോള്‍ അമ്പതോളം പേര്‍ക്ക് പിന്നില്‍ നിന്ന് വരണാധികാരിയെ കണേണ്ട അവസ്ഥയിലാണ്. ചൊവ്വാഴ്ച മാത്രം 100 പേരാണ് പത്രിക സമര്‍പ്പിക്കാനായി ദല്‍ഹി ജാമ്നഗര്‍ ഹൗസില്‍ എത്തിയത്. എന്നാല്‍ എല്ലാവരില്‍ നിന്നും പത്രിക സ്വീകരിക്കുമെന്ന് വരണാധികാരി അറിയിച്ചിട്ടുണ്ട്.
നോമിനേഷന്‍ സമര്‍പ്പിക്കുന്നതിനായി കാത്തുനില്‍ക്കുകയാണ്. എന്റെ ടോക്കണ്‍ നമ്പര്‍ 45 ആണ്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് നിരവധി പേരാണ് ഇന്ന് എത്തിയിരിക്കുന്നത്. ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുക്കാന്‍ നിരവധി പേര്‍ മുന്നോട്ടുവരുന്നതില്‍ വലിയ സന്തോഷം എന്നുമായിരുന്നു കേജ്‌രിവാളിന്റെ ട്വീറ്റ്.
അതേസമയം സമയപരിധി അവസാനിക്കുന്ന അവസാന ദിനം അസാധാരണമായ വിധത്തില്‍ ക്യൂ രൂപപ്പെട്ടതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും എഎപി നേതാവ് സൗരഭ് ഭരദ്വാജ് ആരോപിച്ചു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെന്ന പേരില്‍ ക്യൂവില്‍ ഇടംപിടിച്ചിരിക്കുന്ന മിക്കവരുടെയും കൈയ്യില്‍ പത്രികയോ മറ്റു രേഖകളോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
കേജ്‌രിവാള്‍ തിങ്കളാഴ്‌ച്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമെന്നാണ് ആദ്യം അറിയിച്ചത്. എന്നാല്‍ റോഡ്‌ഷോ നടത്തി ദല്‍ഹി ജാമ്നഗര്‍ ഹൗസില്‍ എത്തിയപ്പോള്‍ മൂന്ന് മണിക്കൂര്‍ വൈകി ഓഫീസിന്റെ പ്രവര്‍ത്തന സമയം അവസാനിച്ചിരുന്നു. ഇതോടെ ഇന്ന് പത്രിക നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.
















