തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരേ മുസ്ലിംലീഗിന്റെ നേതൃത്വത്തില്‍ നടന്ന സത്യാഗ്രഹത്തിന് അഭിവാദ്യവുമായി ശബരിമല മുന്‍മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ ചിത്രം അച്ചടിച്ചത് വിവാദത്തിലേക്ക്. ചെര്‍പ്പുളശേരി നഗരസഭ വൈസ് ചെയര്‍മാന്‍ കെ.കെ.എ. അസീസിന്റെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് ആറു മണിവരെ സംഘടിപ്പിച്ച ഏകദിന സത്യാഗ്രഹ സമരത്തിന്റെ പോസ്റ്ററുകൾ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ‘ഇന്ത്യ എല്ലാവരുടേതുമാണ്, ഞാനുമുണ്ടാകും നമ്മുക്ക് കൈകോര്‍ക്കാം’ എന്ന വാചകങ്ങളോടെ സിഎഎ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പോസ്റ്റര്‍. എന്നാല്‍, സംഭവം വിവാദമായതോടെയാണ് ഗുരുവായൂര്‍, ശബരിമല മുന്‍ മേല്‍ശാന്തി ഫേസ്ബുക്കിലൂടെ വിശദീകരണം നല്‍കിയത്. വിഷയത്തിന്റെ നിജസ്ഥിതി മനസ്സിലാക്കാതെ തനിക്കെതിരേ ഏറെ ആക്ഷേപമുണ്ടായത് ഏറെ മനോ വിഷമം ഉണ്ടാക്കി. അഭിവാദ്യ കാര്‍ഡില്‍ ഫോട്ടോ വയ്‌ക്കാനും കാര്‍ഡ് പുറത്തിറക്കാനും തന്റെ അറിവോ സമ്മതമോ ഉണ്ടായിട്ടില്ല എന്നു മാത്രമല്ല, ഇത്തരം രാഷ്‌ട്രീയ കാര്യങ്ങളില്‍ അനുകൂലമായോ പ്രതികൂലമായോ സമീപനം സ്വീകരിക്കുക എന്നത് എന്റെ പ്രവര്‍ത്തന പരിധിയില്‍ വരുന്ന കാര്യവുമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം- ഞാന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, അയ്യപ്പന്‍ കാവ് മേല്‍ശാന്തി (മുന്‍ ഗുരുവായൂര്‍, ശബരിമല മേല്‍ശാന്തി). ഇന്നലെ(20/01/2020) ചെര്‍പ്പുളശ്ശേരി ബസ് സ്റ്റാന്റ് പരിസരത്ത് മുസ്ലീം ലീഗിന്റെ നേതൃത്വത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്നു എന്ന് പറയപ്പെടുന്നതിന്റെ വാര്‍ത്തയില്‍ എന്റെ ഫോട്ടോ വെച്ച അഭിവാദ്യ കാര്‍ഡുകള്‍ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വൃത്താന്തം എന്റെ ശ്രദ്ധയില്‍ പ്പെട്ടു. അതിനെ തുടര്‍ന്ന് അതിന്റെ വാസ്തവം എന്തെന്ന് മനസ്സിലാക്കാതെ ഒട്ടനവധി പേര്‍ ആക്ഷേപാര്‍ഹമായ രീതിയില്‍ ഒട്ടനവധി പ്രസ്താവനകള്‍ ഇറക്കിയതായി മനസ്സിലാക്കുന്നു.നിജസ്ഥിതി മനസ്സിലാക്കാതെയുള്ള ഇത്തരം പ്രസ്താവനകള്‍ എനിയ്‌ക്ക് ഏറെ മനോ വിഷമം ഉണ്ടാക്കി.ഈ കാര്യത്തില്‍ എന്റെ അറിവോ സമ്മതമോ ഉണ്ടായിട്ടില്ല എന്നു മാത്രമല്ല, ഇത്തരം രാഷ്‌ട്രീയ കാര്യങ്ങളില്‍ സമീപനം അനുകൂലമായോ പ്രതികൂലമായോ സ്വീകരിക്കുക എന്നത് എന്റെ പ്രവര്‍ത്തന പരിധിയില്‍ വരുന്ന കാര്യവുമല്ല. ഇത്തരം അവാസ്ഥവമായ പ്രസ്താവനയെ തുടര്‍ന്ന് ആര്‍ക്കെങ്കിലും മനോവിഷമം നേരിട്ടുണ്ടെങ്കില്‍ അതില്‍ ഞാന്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു. സ്വാമി ശരണം.
















