ശബരിമല: കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടെ തെറ്റിദ്ധാരണ മൂലം ശബരിമല ദർശനം നടത്താതെ മുസ്ലീങ്ങളായ അയ്യപ്പ ഭക്തർ മടങ്ങി. കർണാടക സംഘത്തോടൊപ്പമാണ് പരമ്പരാഗത വേഷത്തിൽ മുസ്ലീങ്ങൾ എത്തിയത്. ഇവർ വലിയനടപ്പന്തലിൽ എത്തിയതോടെയാണ് സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ചും കേന്ദ്ര പോലീസും ചേർന്ന് തടഞ്ഞത്.
ചിക്ബെല്ലാപ്പൂര്‍ ജില്ലയില്‍ നിന്നെത്തിയ ആറ് പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇവരില്‍ രണ്ടുപേര്‍ അഹിന്ദുക്കളാണ്. ഭാര്‍ഗവേന്ദ്ര, പ്രേംകുമാര്‍, ടി.വി വിനോദ്, ബാബു റെഡ്ഡി, അന്‍സാര്‍ഖാന്‍, നയാജ്ബാഷ എന്നിവരാണ് സംഘാംഗങ്ങള്‍. അന്‍സാര്‍ഖാന്‍, നയാജ്ബാഷ എന്നിവര്‍ മുസ്ലീം വേഷം ധരിച്ചാണ് എത്തിയത്. അൻസാർഖാനും നയാജ്‌ബാഷയും തങ്ങളുടെ സുഹൃത്തുക്കളാണെന്നും വിശ്വാസമുള്ളതുകൊണ്ടാണ് ദർശനത്തിയതെന്നും ഒപ്പമുണ്ടായിരുന്നവർ പറഞ്ഞെങ്കിലും പോലീസ് തടയുകയായിരുന്നു.
കർണാടക പോലീസിന്റെ സാന്നിധ്യത്തിൽ ഇവരെ ചോദ്യം ചെയ്തെങ്കിലും ഒന്നും കണ്ടെത്താനായില്ല. മുസ്ലീങ്ങൾക്ക് ശബരിമലയിൽ ദർശനം നടത്താമെന്ന് അറിയില്ലായിരുന്നുവെന്നും അതിനാലാണ് തടയാൻ നിർദേശം നൽകിയതെന്നും കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ അറിയിച്ചു. തെറ്റിദ്ധാരണ മാറിയതോടെ സംഘത്തിന് ദർശനം നടത്താനുള്ള സൗകര്യം ഒരുക്കിയെങ്കിലും മാനസിക വിഷമമുണ്ടായതിനാൽ സന്നിധാനത്തേയ്‌ക്ക് പോകുന്നില്ലെന്ന് അൻസാർഖാനും നയാജ്‌ബാഷയും അറിയിക്കുകയായിരുന്നു. തുടർന്ന് ഒപ്പമുണ്ടായിരുന്നവർ ദർശനം നടത്തി മടങ്ങുകയും ചെയ്തു.
















