ന്യൂദല്‍ഹി: ലോക കേരളസഭ ഭൂലോക തട്ടിപ്പാണെന്നും ഭരണഘടനയെ വെല്ലുവിളിക്കുന്ന പിണറായി സര്‍ക്കാര്‍ നടത്തുന്ന പരിപാടി ബഹിഷ്‌ക്കരിക്കുമെന്നും കേന്ദ്ര വിധേശകാര്യ സഹമന്ത്രി വി. മുകളീധരന്‍. സിപിഎമ്മിന് ഫണ്ട് കണ്ടെത്താനുള്ള പരിപാടിയായി ലോക കേരളസഭ മാറിയെന്നും പങ്കെടുക്കുന്നവരുടെ പശ്ചാത്തലം പോലും വ്യക്തമല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. ഇന്നത്തെ പ്രതിനിധിസമ്മേളനത്തില്‍ മുഖ്യാതിഥിയായിരുന്നു വി. മുരളീധരന്‍.
പൗരത്വ നിയമത്തിനെതിരെ നിയമസഭ പ്രമേയം പാസാക്കിയതില്‍ പ്രതിഷേധിച്ചാണു കേരളസഭ അദ്ദേഹം ബഹിഷ്‌കരിക്കുന്നത്. പ്രവാസികള്‍ക്കു വേണ്ടത് സമ്മേളന മാമാങ്കമല്ലെന്ന് മുരളീധരന്‍ ദല്‍ഹിയില്‍ പറഞ്ഞു. കഴിഞ്ഞ തവണയെടുത്ത തീരുമാനങ്ങള്‍ നടപ്പാക്കിയിട്ടില്ല.
കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ 16 കോടി രൂപ ഊരാളുങ്കല്‍ സൊസൈറ്റിക്കു നല്‍കിയാണ് സഭയ്‌ക്കു വേണ്ടി വേദിയൊരുക്കിയത്. ഇത്ര അടിയന്തര സാഹചര്യം എന്താണ്. തിരുവനന്തപുരത്ത് മറ്റ് ഹാളുകളില്‍ പരിപാടി നടത്താമായിരുന്നില്ലേയെന്നും മുരളീധരന്‍ ചോദിച്ചു.
ലോക കേരള സഭയുടെ പ്രതിനിധി സമ്മേളനത്തില്‍ 351 പ്രതിനിധികളാണുള്ളത്. 21 ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഉള്‍പ്പെടുന്നു. 28 രാജ്യങ്ങളിലെ പ്രതിനിധികളായിരുന്നു ആദ്യ സമ്മേളനത്തിനുണ്ടായിരുന്നത്.
അതിനിടെ പ്രതിപക്ഷം ബഹിഷ്‌കരിച്ച ലോക കേരള സഭയെ പ്രശംസിച്ച് രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന് അഭിനന്ദനക്കത്തയച്ചു. പ്രവാസികളുടെ ഏറ്റവും വലിയ വേദിയാണ് ലോക കേരള സഭയെന്ന് രാഹുല്‍ കത്തില്‍ പറഞ്ഞു. കത്ത് ട്വിറ്ററില്‍ പങ്കുവച്ച് രാഹുലിന് മുഖ്യമന്ത്രി നന്ദിയറിയിക്കുകയും ചെയ്തു.
















