തിരുവനന്തപുരം: നിതി ആയോഗ് പ്രസിദ്ധീകരിച്ച സുസ്ഥിര വികസന ലക്ഷ്യ സൂചികയില്‍ വ്യവസായ വികസനത്തിലും അടിസ്ഥാന സൗകര്യങ്ങളിലും കേരളം നടത്തിയത് വന്‍ കുതിപ്പ്. ഈ രണ്ട് മേഖലകളും ഉള്‍പ്പെടുന്ന വിഭാഗത്തില്‍ 88 പോയിന്റുമായി കേരളം ഒന്നാമതെത്തി. കഴിഞ്ഞ വര്‍ഷം ഈ വിഭാഗത്തില്‍ 68 പോയിന്റുമായി രണ്ടാമതായിരുന്നു. ഒരു വര്‍ഷത്തിനിടെ 20 പോയിന്റ് വര്‍ദ്ധന കൈവരിച്ചു. ഹരിയാന, പഞ്ചാബ്, ഒഡിഷ സംസ്ഥാനങ്ങളെ പിന്നിലാക്കിയാണ് കൊച്ചു കേരളത്തിന്റെ നേട്ടം. സുസ്ഥിര വികസനത്തിലെ 17 ഘടകങ്ങള്‍ പരിഗണിച്ചുള്ള ആകെ കണക്കിലും കേരളം ഒന്നാമതാണ്. വ്യവസായത്തിനൊപ്പം ആരോഗ്യ മേഖലയിലും കേരളമാണ് ഒന്നാമത്. വിദ്യാഭ്യാസം, ലിംഗ സമത്വം എന്നീ മേഖലകളില്‍ രണ്ടാം സ്ഥാനമുണ്ട്.
നിതി ആയോഗ് ഒക്‌ടോബറില്‍ പുറത്തുവിട്ട ഇന്ത്യ ഇന്നോവേഷന്‍ സൂചികയിലും കേരളം മികവ് കാട്ടിയിരുന്നു. മികച്ച ബിസിനസ് സാഹചര്യം, മനുഷ്യ മൂലധനം എന്നീ വിഭാഗങ്ങളില്‍ കേരളം രണ്ടാമതെത്തിയിരുന്നു. നിക്ഷേപ സാഹചര്യം, നൂതനാശായ പ്രോത്സാഹനം എന്നീ വിഭാഗങ്ങളില്‍ നാലാം സ്ഥാനവും നേടി.
ഈ സര്‍ക്കാരിന്റെ കാലത്ത് വ്യവസായ, അടിസ്ഥാന സൗകര്യ വികസനത്തില്‍ നടത്തിയ മുന്നേറ്റത്തിന്റെ ഫലമാണ് സുസ്ഥിര വികസന സൂചികയിലെ ഒന്നാം സ്ഥാനം. വ്യവസായ അടിസ്ഥാന സൗകര്യ വികസനം, വ്യവസായ-വാണിജ്യ രംഗത്തെ നിയമപരിഷ്‌കാരങ്ങള്‍, ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍, പുതിയ രീതികള്‍ സ്വീകരിക്കാന്‍ അനുകൂലമായ സാഹചര്യം, നൈപുണ്യ വികസനം തുടങ്ങിയ രംഗങ്ങളിലെ പുരോഗതിയാണ് കേരളത്തെ മുന്നില്‍ എത്തിച്ചത്.
ഒരു വ്യവസായസൗഹൃദ സംസ്ഥാനം എന്ന നിലയില്‍ വലിയ മാറ്റം കൈവരിക്കാന്‍ കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടെ കേരളത്തിന് സാധിച്ചു. നിക്ഷേപം പ്രോത്സാഹിപ്പിക്കാന്‍ ആവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ വലിയ കുതിപ്പ് നടത്തി. സംരംഭങ്ങള്‍ക്ക് അനുമതി നല്‍കുന്ന നടപടികള്‍ ലളിതവും വേഗതയുള്ളതുമാക്കി. അന്യായ സമരങ്ങളുടെയും ലോക്കൗട്ടുകളുടെയും കാലം ഓര്‍മ്മയായി.
ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസിനു വേണ്ടി സവിശേഷമായ ഒരു നിയമം പാസ്സാക്കിയ സംസ്ഥാനമാണ് കേരളം. വ്യവസായം തുടങ്ങുന്നതിനുള്ള നടപടികള്‍ ലളിതമാക്കാന്‍ നിലവിലെ 7 നിയമങ്ങളിലും 10 ചട്ടങ്ങളിലും ഭേദഗതി വരുത്തി കേരള ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ആന്റ് ഫെസിലിറ്റേഷന്‍ ആക്ട് പാസാക്കി. കെ-സ്വിഫ്റ്റ് എന്ന ഓണ്‍ലൈന്‍ ക്ലിയറന്‍സ് സംവിധാനം വഴി അപേക്ഷ സമര്‍പ്പിച്ച് 30 ദിവസത്തിനകം അനുമതി ലഭിച്ചില്ലെങ്കില്‍ കല്‍പ്പിത അനുമതി ലഭിച്ചതായി കണക്കാക്കി നിക്ഷേപകന് സംരംഭം തുടങ്ങാം. നേരത്തെ, വ്യവസായ ലൈസന്‍സുകളുടെ കാലാവധി ഒരു വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെയായിരുന്നു. ഈ സര്‍ക്കാര്‍ കാലാവധി 5 വര്‍ഷമാക്കി. മുന്‍കൂര്‍ അനുമതിയില്ലാതെ 10 കോടി വരെ മുതല്‍മുടക്കുള്ള വ്യവസായം തുടങ്ങാമെന്ന നിയമം നടപ്പാക്കി. വ്യവസായ വികസനത്തില്‍ വലിയ കുതിപ്പിന് ഈ നിയമം വഴിയൊരുക്കും. വ്യവസായം തുടങ്ങി, മൂന്നു വര്‍ഷം കഴിഞ്ഞ് ആറു മാസത്തിനകം ലൈസന്‍സുകളും അനുമതികളും നേടിയാല്‍ മതി.
പെട്രോ കെമിക്കല്‍, ലൈഫ് സയന്‍സ്, ഇലക്‌ട്രോണിക്‌സ്, ലൈറ്റ് എഞ്ചിനിയറിങ്ങ്, ഫുഡ് പ്രോസസ്സിങ്ങ്, ഡിഫന്‍സ് തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട 14 വ്യവസായ പാര്‍ക്കുകള്‍ പൂര്‍ത്തിയായി വരികയാണ്. ഐ ടി വ്യവസായവും സ്റ്റാര്‍ട്ട്അപ്പുകളും പ്രോത്സാഹിപ്പിക്കുന്നു. കൊച്ചിയില്‍ ആരംഭിച്ച ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ട്അപ്പ് കോംപ്ലക്‌സ് സൗത്ത് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സ്റ്റാര്‍ട്ട്അപ്പ് കോംപ്ലക്‌സാണ്. കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടെ സംസ്ഥാനത്ത് 52800 എംഎസ്എംഇ യൂണിറ്റുകള്‍ നിലവില്‍ വന്നു. ഇതിലൂടെ 4700 കോടി രൂപയുടെ നിക്ഷേപമുണ്ടായി. 1.82 ലക്ഷം പേര്‍ക്ക് തൊഴിലും ലഭിച്ചു. പരമ്പരാഗത വ്യവസായ മേഖലയില്‍ കൂലിയും തൊഴിലും വര്‍ദ്ധിച്ചു. പൊതുമേഖലയില്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ ലാഭത്തിലെത്തി.
കോയമ്പത്തൂര്‍-കൊച്ചി വ്യവസായ ഇടനാഴിക്ക് അനുമതി ലഭിച്ചത് സംസ്ഥാനത്തിന്റെ വ്യവസായ വികസനത്തില്‍ വന്‍ കുതിപ്പിന് വഴിയൊരുക്കും. വ്യവസായ ഇടനാഴിയോട് അനുബന്ധിച്ച് വ്യവസായ ക്ലസ്റ്ററുകള്‍ രൂപീകരിക്കും. പ്രകൃതിവാതകം കുറഞ്ഞ ചെലവില്‍ വ്യവസായങ്ങള്‍ക്കും വീടുകള്‍ക്കും നേരിട്ട് എത്തിക്കാന്‍ ലക്ഷ്യമിട്ട് നടപ്പാക്കുന്ന ഗെയ്ല്‍ പൈപ്പ് ലൈന്‍ പദ്ധതി ഉടന്‍ പൂര്‍ത്തിയാകും. ആകെയുള്ള 408 കിലോ മീറ്ററില്‍ മൂന്ന് കിലോ മീറ്റര്‍ മാത്രമാണ് പൈപ്പിടാന്‍ ബാക്കിയുള്ളത്.
















