ബെംഗളൂരു: ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരെ മംഗളൂരുവില്‍ നടന്ന പ്രതിഷേധത്തിനിടെ ഉണ്ടായ കലാപവും പോലീസ് വെടിവയ്‌പ്പിനെ തുടര്‍ന്നും നഗരത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന കര്‍ഫ്യൂവില്‍ ഇളവ് പ്രഖ്യാപിച്ചു.
ഇന്നലെ മംഗളൂരുവിലെത്തിയ മുഖ്യമന്ത്രി ബി.എസ്. യെദിയുരപ്പ, പോലീസ് ഉദ്യോഗസ്ഥര്‍, ജില്ലാ അധികാരികള്‍ എന്നിവര്‍ പങ്കെടുത്ത ഉന്നതതല യോഗത്തിനുംവിവിധ സമുദായ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്കും ശേഷമാണ് ഇളവ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
യോഗ ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി കര്‍ഫ്യൂവിലെ ഇളവുകള്‍ വിശദീകരിച്ചു. ഇന്നലെ വൈകിട്ട് മൂന്നുമുതല്‍ ആറുവരെ ഇളവു നല്‍കി. ഇന്ന് പകല്‍ കര്‍ഫ്യൂ നീക്കിയിട്ടുണ്ട്. നാളെ മുതല്‍ കര്‍ഫ്യൂ പൂര്‍ണമായും പിന്‍വലിക്കും. എന്നാല്‍, നിരോധനാജ്ഞ ഏതാനും ദിവസങ്ങള്‍ കൂടി തുടരുമെന്നും അദ്ദേഹം പറഞ്ഞു. പോലീസ് നടപടികളെ കുറിച്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയുരപ്പ പറഞ്ഞു. ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല. ഏതന്വേഷണം വേണമെന്നത് മന്ത്രിസഭാ യോഗത്തിനു ശേഷം തീരുമാനിക്കും.
പ്രതിഷേധക്കാര്‍ പോലീസ് സ്റ്റേഷന്‍ ആക്രമിക്കാന്‍ എത്തിയപ്പോഴാണ് പോലീസ് വെടിവച്ചത്. അവര്‍ പോലീസ് സ്റ്റേഷന്‍ ആക്രമിച്ചിരുന്നെങ്കില്‍ ഉണ്ടാകുമായിരുന്ന സംഭവങ്ങളെക്കുറിച്ച് ആലോചിച്ചു നോക്കാനും അദ്ദേഹം പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ട് വരുന്നതോടെ യഥാര്‍ത്ഥ വസ്തുത മനസ്സിലാകും. ഇതിന് സമയമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മരിച്ചവരുടെ കുടുംബത്തിന് അടിയന്തര ധനസഹായം നല്‍കാന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സാങ്കേതിക, നിയമ വശങ്ങള്‍ പരിശോധിച്ച ശേഷം കൂടുതല്‍ ധനസഹായം നല്‍കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്ത സംഭവത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. തനിക്ക് ലഭിച്ച വിവരം അനുസരിച്ച് ആവശ്യമായ രേഖകള്‍ ഉണ്ടായിരുന്നില്ലെന്നാണെന്നും അദ്ദേഹം പറഞ്ഞു.
പോലീസ് വെടിവയ്‌പ്പിനെക്കുറിച്ച് ആഭ്യന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപിയോടും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ ക്രമസമാധാന നില വിലയിരുത്താന്‍ വെള്ളിയാഴ്ച വൈകിട്ട് മുഖ്യമന്ത്രി ബെംഗളൂരുവില്‍ വിളിച്ചു ചേര്‍ത്ത ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഡിജിപിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
മംഗളൂരുവില്‍ നടന്ന പ്രതിഷേധം, മുന്‍കരുതല്‍, പോലീസ് നടപടികളിലേക്ക് കടക്കാനുണ്ടായ കാരണം എന്നിവയെല്ലാം വിശദമായി നല്‍കാനാണ് മുഖ്യമന്ത്രി നിര്‍ദേശിച്ചിരിക്കുന്നത്. ആശുപത്രിയില്‍ കയറി പോലീസ് പരിശോധന നടത്തിയെന്ന പരാതിയിലും മുഖ്യമന്ത്രി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
ഉപമുഖ്യമന്ത്രി ഗോവിന്ദ് കര്‍ജോല, ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈ, ദക്ഷിണ കന്നഡ ജില്ലയുടെ ചുമതലയുള്ള മന്ത്രി കോട്ട ശ്രീനിവാസ് പൂജാരി, ബിജെപി സംസ്ഥാന പ്രസിഡന്റും ദക്ഷിണ കന്നഡ എംപിയുമായ നളിന്‍കുമാര്‍ കട്ടീല്‍, എംപി ശോഭാകരന്തലജെ, എംഎല്‍എമാരായ സഞ്ജീവ് മട്ടാന്തൂര്‍, വേദവ്യാസ കമ്മത്ത്, ഡോ. വൈ. ഭരത് ഷെട്ടി എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
















