ന്യൂദല്‍ഹി: പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് അക്കാദമിക് രംഗത്തെ ആയിരത്തിലേറെ പ്രമുഖരുടെ സംയുക്തപ്രസ്താവന. ബുദ്ധിജീവികളും പണ്ഡിതരും ഗവേഷകരുമായ 1,100 പേര്‍ ഒപ്പിട്ട പ്രസ്താവനയാണ് പുറത്തിറക്കിയത്. മുന്‍ കാലങ്ങളില്‍ പലരും പ്രഖ്യാപനങ്ങള്‍ നടത്തിയെങ്കിലും പിന്നീടു മറന്നു പോയ അയല്‍രാജ്യങ്ങളിലെ മതന്യൂനപക്ഷങ്ങളെ മറക്കാതെ സംരക്ഷിച്ച കേന്ദ്ര സര്‍ക്കാരിനെ അഭിനന്ദിക്കുന്നതായി പ്രസ്താവനയില്‍ പറയുന്നു.
പ്രൊഫ. ശ്രീപ്രകാശ് സിങ്(ദല്‍ഹി യൂണിവേഴ്‌സിറ്റി), പ്രൊഫ. അയ്‌നുള്‍ ഹസന്‍(ജെഎന്‍യു ഡീന്‍), മീനാക്ഷി ജെയ്ന്‍ (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സയന്‍സ് റിസെര്‍ച്ച്), പ്രൊഫ. മസ്ഹര്‍ ആസിഫ്(ജെഎന്‍യു). ഡോ. എം.എ. ബെഗ്(ദല്‍ഹി സക്കീര്‍ ഹുസൈന്‍ കോളേജ് പ്രിന്‍സിപ്പാള്‍), സിറാജുള്‍ ഇസ്ലാം(വിശ്വഭാരതി സര്‍വകലാശാല, കൊല്‍ക്കത്ത) തുടങ്ങി ആയിരത്തിലേറെ പണ്ഡിതരാണ് പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് രംഗത്തു വന്നത്. തെറ്റിദ്ധാരണകള്‍ പ്രചരിപ്പിച്ച് രാജ്യത്ത് ഭീതി പടര്‍ത്തി, കലാപാന്തരീക്ഷം സൃഷ്ടിക്കാനുള്ള ചില കേന്ദ്രങ്ങളുടെ ശ്രമത്തില്‍ ഇവര്‍ ആശങ്ക പ്രകടിപ്പിച്ചു. വ്യാജപ്രചാരവേല, വര്‍ഗീയത, അരാജകത്വം എന്നിവയുടെ പിടിയില്‍ അകപ്പെടരുതെന്ന് എല്ലാ വിഭാഗങ്ങളോടും പ്രസ്താവന അഭ്യര്‍ഥിക്കുന്നു.
പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ മത ന്യൂനപക്ഷങ്ങളെ കരുതലോടെ സംരക്ഷിക്കണം എന്ന ഏറെക്കാലത്തെ ആവശ്യമാണ് ഈ ഭേദഗതിയിലൂടെ സാധ്യമായത്. നെഹ്‌റു-ലിയാഖത്ത് കരാര്‍ പരാജയപ്പെട്ടതിനു ശേഷം കോണ്‍ഗ്രസ്സും സിപിഎമ്മും അടക്കമുള്ള എല്ലാ രാഷ്‌ട്രീയ പ്രസ്ഥാനങ്ങളും പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ ദുരിതം അനുഭവിക്കുന്ന മതന്യൂനപക്ഷങ്ങളെ ഇന്ത്യ സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. ഏറെയും ദളിത് സമൂഹത്തില്‍പ്പെട്ട ആ ന്യൂനപക്ഷങ്ങളെ മറക്കാതെ അവരെ സംരക്ഷിക്കുക വഴി കേന്ദ്ര സര്‍ക്കാര്‍ നമ്മുടെ മഹത്തായ സംസ്‌കാരം കൂടിയാണ് പ്രതിഫലിപ്പിച്ചത്, പ്രസ്താവനയില്‍ പറയുന്നു.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കുണ്ടായിരുന്ന ആശങ്കകള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ തൃപ്തരാണെന്ന് ബംഗാളിലെ സര്‍വകലാശാലകളില്‍ നിന്നുള്ള നിരവധി പ്രൊഫസര്‍മാര്‍ ഒപ്പിട്ട പ്രസ്താവനയില്‍ പറയുന്നു. ഇന്ത്യയുടെ മതേതര ഭരണഘടനയോട് ഏറ്റവും യോജിക്കുന്ന തരത്തിലാണ് ഭേദഗതി തയാറാക്കിയിരിക്കുന്നത്. ഏതെങ്കിലും രാജ്യത്തെ, ഏതെങ്കിലും മതത്തില്‍പ്പെട്ട ആര്‍ക്കും ഇന്ത്യയില്‍ പൗരത്വം നിഷേധിക്കുന്നില്ല. പൗരത്വത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ മാറ്റിയിട്ടുമില്ല. പ്രത്യേക സാഹചര്യത്തില്‍ മൂന്നു രാജ്യങ്ങളില്‍ നിന്ന് പലായനം ചെയ്യേണ്ടി വന്ന മതന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നു എന്നു മാത്രം. അതേസമയം ഈ മൂന്നു രാജ്യങ്ങളില്‍ നിന്നുള്ള മറ്റു മതസ്ഥര്‍ക്ക് നിലവിലുള്ള ചട്ടങ്ങള്‍ അനുസരിച്ച് ഇന്ത്യയില്‍ പൗരത്വം നേടാവുന്നതുമാണ്, പ്രസ്താവന വിശദീകരിക്കുന്നു.
















