ബെംഗളൂരു: ആവശ്യമായ രേഖകള്‍ കാണിക്കാതെ റിപ്പോര്‍ട്ടിങ്ങിന് ശ്രമിച്ച കേരളത്തില്‍ നിന്നുള്ള പത്തോളം മാധ്യമ പ്രവര്‍ത്തകരെ മംഗളൂരു പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ പിന്നീട് വിട്ടയച്ചു. കഴിഞ്ഞ ദിവസം മംഗളൂരുവിലുണ്ടായ കലാപത്തില്‍ മരിച്ച രണ്ടു പേരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്യുന്ന വെന്‍ലോക്ക് ആശുപത്രിക്കു മുന്നില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. രാവിലെ ആറുമണിയോടെയാണ് കര്‍ഫ്യൂ നിബന്ധനകള്‍ ലംഘിച്ച് ഇവര്‍ ആശുപത്രിക്ക് കവാടത്തിനുള്ളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യാന്‍ ആരംഭിച്ചത്. കര്‍ഫ്യൂ ഉള്ളതിനാല്‍ കൂട്ടം കൂടി നില്‍ക്കരുതെന്നും ആശുപത്രിക്കു പുറത്തുപോയി റിപ്പോര്‍ട്ട് ചെയ്യണമെന്നും പോലീസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു.
ഇതിന് ചില മാധ്യമ പ്രവര്‍ത്തകര്‍ തയാറായില്ല. പിന്നീട് എട്ടുമണിയോടെ പോലീസ് കമ്മീഷണര്‍ ഡോ. പി.എസ്. ഹര്‍ഷ സ്ഥലത്തെത്തുകയും അക്രഡിറ്റേഷന്‍ ഇല്ലാത്ത എല്ലാ മാധ്യമപ്രവര്‍ത്തകരും ആശുപത്രിക്ക് വെളിയിലേക്ക് മാറണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, പോലീസ് പരിശോധനയെ ചിലര്‍ ചോദ്യം ചെയ്യുകയും രേഖകള്‍ കാണിക്കാതിരിക്കുകയും ചെയ്തു. ആശുപത്രിക്ക് പുറത്തേക്ക് പോകാന്‍ ഇവര്‍ തയാറാകാതിരുന്നതോടെയാണ് മാധ്യമ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തത്. മാധ്യമ പ്രവര്‍ത്തകരെന്ന വ്യാജേന ചിലര്‍ കടന്നു കയറി അക്രമം നടത്താന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തെ തുടര്‍ന്നായിരുന്നു നടപടിയെന്നാണ് പോലീസ് വിശദീകരണം.
അതേ സമയം, ആവശ്യമായ രേഖകള്‍ കാണിച്ച എല്ലാ മാധ്യമ പ്രവര്‍ത്തകരെയും റിപ്പോര്‍ട്ട് ചെയ്യാന്‍ പോലീസ് അനുവദിച്ചു. രാവിലെ മുതല്‍ ആശുപത്രിക്കു മുന്നില്‍ നിന്നുള്ള തത്സമയ ദൃശ്യങ്ങള്‍ മലയാളം ഒഴികെയുള്ള ദൃശ്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇവര്‍ക്കാര്‍ക്കും പോലീസിനെതിരെ പരാതിയില്ലെന്നതും ശ്രദ്ധേയമാണ്. പോലീസ് നടപടിക്ക് പിന്നാലെ മംഗലാപുരത്ത് വ്യാജ മാധ്യമ പ്രവര്‍ത്തകര്‍ അറസ്റ്റിലായെന്ന് കന്നഡ മാധ്യമങ്ങളും വാര്‍ത്ത നല്‍കിയിരുന്നു. മംഗളൂരുവില്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് തിരിച്ചറിയല്‍ രേഖകള്‍ ഉണ്ടായിരുന്നില്ല, പോലീസ് രേഖകള്‍ ചോദിച്ചെങ്കിലും പലരും കാണിക്കാന്‍ തയാറായില്ല. തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്ന് കമ്മീഷണര്‍ പറഞ്ഞു.
വ്യാജമാധ്യമ പ്രവര്‍ത്തകര്‍ എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയുരപ്പ പറഞ്ഞു. പിന്നീട് കേരളത്തില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ ബന്ധപ്പെട്ടതോടെ ഇവരെ വിട്ടയച്ചെന്നും അദ്ദേഹം പറഞ്ഞു.
















