തിരുവനന്തപുരം: ദേശീയ ജനസംഖ്യ രജിസ്റ്ററിനായുള്ള നടപടികള്‍ നിര്‍ത്തി വയ്‌ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു.കേന്ദ്രസര്‍ക്കാരിന്റെ നടപടികളെ പിന്തുണച്ച് പിണറായി സര്‍ക്കാര്‍ ദേശീയ ജനസംഖ്യ റജിസ്ട്രിയിലേക്കുള്ള ആദ്യഘട്ടമായുള്ള വിവരശേഖരണത്തിന് സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിയിരുന്നു. ഇത് പുറത്തായതോടെയാണ് നടപടികള്‍ നിര്‍ത്തി വയ്‌ക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്. ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യം മുഴുവന്‍ നടപ്പാക്കുന്നതിന് മുന്നോടിയായാണ് പൗരത്വ കണക്കെടുപ്പ് ആരംഭിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് പിണറായി സര്‍ക്കാര്‍ വിവരശേഖരണം തുടങ്ങിയത്. മുഖ്യമന്ത്രി കൈയ്യാളുന്ന പൊതുഭരണവകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഇക്കാര്യം മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെ പിണറായി പ്രതിസന്ധിയിലായിരുന്നു. ഇതേ തുടര്‍ന്നാണ് നടപടികള്‍ നിര്‍ത്തിവെച്ചത്.
സംസ്ഥാന സര്‍ക്കാരിന് വേണ്ടി പൊതുഭരണവകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറി കെ.ആര്‍.ജ്യോതിലാലാണ് ഉത്തരവിറക്കിയത്. പുതുക്കിയ ദേശീയ പൗരത്വ നിയമം ദേശീയ ജനസംഖ്യ രജിസ്റ്ററിലെ വിവരങ്ങള്‍ പൗരത്വ പട്ടികയിലേക്കും ഉപയോഗിക്കാന്‍ അനുമതി നല്‍കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളിലുണ്ടായ ആശങ്കയുടെ അടിസ്ഥാനത്തിലാണ് നടപടികള്‍ സ്വീകരിക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള അറിയിപ്പ്:
ദേശീയ പൗരത്വ രജിസ്റ്റര്‍ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കില്ല
പത്തു വര്‍ഷത്തിലൊരിക്കല്‍ നടത്തിവരുന്ന കനേഷുമാരി (സെന്‍സസ്)ക്ക് എല്ലാവിധ സഹായ സഹകരണങ്ങളും സംസ്ഥാന സര്‍ക്കാര്‍ എക്കാലത്തും നല്‍കിവന്നിട്ടുണ്ട്. രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പ് അനിവാര്യമായ ഒരു സ്ഥിതിവിവരക്കണക്കായതിനാല്‍ നിലവിലുള്ള രീതിയില്‍ സെന്‍സസിനോടുള്ള സഹകരണം തുടരാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.
എന്നാല്‍, 2019 ലെ പൗരത്വ നിയമഭേദഗതിയുടെ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവന്നിട്ടുള്ള ആശങ്കകള്‍ കൂടി കണക്കിലെടുത്ത് ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍.ആര്‍.സി) തയ്യാറാക്കുന്നതിന് സഹായകമായവിധം ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍.പി.ആര്‍) പുതുക്കുന്നതിനുള്ള നടപടികളുമായി യാതൊരു കാരണവശാലും സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കില്ല. ഭരണഘടനാ മൂല്യങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നതിനാലും പരമോന്നത നീതിപീഠത്തിന്റെ പരിഗണനയില്‍ ആയതിനാലും ഈ സാഹചര്യത്തില്‍ ഇത്തരത്തിലുള്ള ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) തയ്യാറാക്കുന്നതിനുള്ള നടപടികള്‍ നിര്‍ത്തിവെയ്‌ക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
















