തിരുവനന്തപുരം: കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ നീന്തല്‍ക്കുളം നവീകരണം അന്തിമഘട്ടത്തില്‍. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബാഗങ്ങള്‍ക്കും നീന്തിക്കുളിക്കാനായാണു വര്‍ഷങ്ങളായി ഉപയോഗശൂന്യമായി കിടന്നിരുന്ന നീന്തല്‍ക്കുളം നവീകരിക്കാന്‍ പൊതുഖജനാവില്‍ നിന്ന് ചെലവഴിക്കുന്നത് 26 ലക്ഷം രൂപയാണ്. രണ്ടു വര്‍ഷം മുന്‍പ് ആരംഭിച്ച അറ്റക്കുറ്റപ്പണികളാണ് പൂര്‍ത്തിയാകുന്നത്. നീന്തല്‍കുളത്തിലെ നവീകരണ പ്രവൃത്തികള്‍ക്ക് മാത്രമായി പതിനെട്ട് ലക്ഷം രൂപ അനുവദിച്ചു. അനുബന്ധ ജോലികള്‍ക്കായി 8 ലക്ഷവും അനുവദിച്ചു. 26 ലക്ഷം രൂപയാണ് ആകെ പദ്ധതി തുക. സാമ്പത്തിക പ്രതിസന്ധിയില്‍ ഞെരുങ്ങുന്ന സര്‍ക്കാര്‍ കുളം നവീകരണത്തിനായി ഖജനാവിലെ പണം ധൂര്‍ത്തടിക്കുകയാണെന്നു മാത്രമല്ല അറ്റക്കുറ്റപ്പണിയുടെ കരാര്‍ നേടിയിരിക്കുന്നത് സിപിഎം നിയന്ത്രണത്തിലുള്ള ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി ആണെന്നതും ശ്രദ്ധേയമാണ്.
പൊതുമരാമത്ത് വകുപ്പാണ് മന്ത്രിമന്ദിരങ്ങളുടെ അറ്റകുറ്റപ്പണികള്‍ നിര്‍വഹിക്കുന്നതെങ്കിലും പ്രവൃത്തികളുടെ മേല്‍നോട്ടം ടൂറിസം വകുപ്പിനാണ് നല്‍കിയത്. ഉപയോഗ ശൂന്യമായതിനാല്‍ സാധാരണ നിലയിലുള്ള നവീകരണ ജോലികളാണ് നടത്തിയതെന്നാണ് വിശദീകരണം. ഒപ്പം, വര്‍ഷങ്ങളായി ഉപയോഗിക്കാതെ കിടന്ന് കൊതുകുകള്‍ പെറ്റുപെരുകുന്ന സാഹചര്യത്തില്‍ക്കൂടിയാണ് നീന്തല്‍ക്കുളം നവീകരിക്കുന്നതെന്നും പറയുന്നുണ്ട്. കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെയാണ് ക്ലിഫ് ഹൗസ് വളപ്പില്‍ നീന്തല്‍ക്കുളം നിര്‍മിച്ചത്. നിര്‍മാണഘട്ടത്തില്‍ കുളം വന്‍ രാഷ്‌ട്രീയ വിവാദത്തിന് വഴിവച്ചിരുന്നു. കരുണാകരനു ശേഷം വന്ന ഒരു മുഖ്യമന്ത്രിയും ഈ നീന്തല്‍ക്കുളം ഉപയോഗിക്കുകയോ നവീകരിക്കുകയോ ചെയ്തിരുന്നില്ല.
അപകടത്തിനു ശേഷം ചികിത്സയുടെ ഭാഗമായി ഡോക്ടര്‍മാര്‍ നീന്തല്‍ ഉപദേശിച്ചതിനെത്തുടര്‍ന്നാണ് അന്ന് ഔദ്യോഗിക വസതിയില്‍ത്തന്നെ കരുണാകരന്‍ നീന്തല്‍ക്കുളം നിര്‍മിച്ചത്. പൊതുഖജനാവിലെ പണമുപയോഗിച്ച് കുളം കുത്തുന്നതിനെതിരേ അന്നു പ്രതിപക്ഷമായ സിപിഎം രംഗത്തുവന്നിരുന്നു. താന്‍ അധികാരത്തിലെത്തിയാല്‍ തന്റെ പട്ടിയെ അവിടെ കുളിപ്പിക്കുമെന്ന് പ്രതിപക്ഷനേതാവായിരുന്ന ഇ.കെ. നായനാര്‍ അന്നു പറഞ്ഞത്. കെ. കരുണാകരന്റെ കാലത്ത് ക്ലിഫ്ഹൗസിന്റെ ഒരുഭാഗത്ത് അദ്ദേഹത്തിനായി പൂജാമുറിയും ഒരുക്കിയിരുന്നു. മുന്നണിക്കുള്ളിലെ കലാപത്തെത്തുടര്‍ന്ന് കരുണാകരന്‍ അധികാരമൊഴിഞ്ഞപ്പോള്‍ മന്ത്രി ജി. കാര്‍ത്തികേയന്റെ ഔദ്യോഗികവസതിയായി ക്ലിഫ് ഹൗസ്. ഔദ്യോഗിക വസതിയൊഴിഞ്ഞെങ്കിലും നീന്തല്‍ക്കുളം ഉപയോഗിക്കാമെന്ന കാര്‍ത്തികേയന്റെ വാഗ്ദാനം കരുണാകരന്‍ സ്‌നേഹപൂര്‍വം നിരസിച്ചു. പിന്നീട് ഇ.കെ. നായനാര്‍, എ.കെ. ആന്റണി, വി.എസ്. അച്യുതാനന്ദന്‍, ഉമ്മന്‍ചാണ്ടി എന്നിവര്‍ മുഖ്യമന്ത്രിമാരായി ക്ലിഫ് ഹൗസില്‍ താമസിച്ചെങ്കിലും ആരും നീന്തല്‍ക്കുളം ഉപയോഗിച്ചില്ല. ക്ലിഫ് ഹൗസ് വളപ്പില്‍ മുഖ്യമന്ത്രിമാരുടെ കുടുംബാംഗങ്ങള്‍ കൃഷി ചെയ്‌തെങ്കിലും നീന്തല്‍ക്കുളം നവീകരിക്കാന്‍ ശ്രമിച്ചില്ല.
















