ആലപ്പുഴ: സിപിഎമ്മിലെ വിഭാഗീയത പുതിയ തലത്തിലേക്ക്, പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയംഗമായ തോമസ് ഐസക്കിനെതിരെ പാര്‍ട്ടിയിലെ മറുപക്ഷം പ്രത്യക്ഷ സമരത്തിന്. പൊതുഖജനാവില്‍നിന്ന് ലക്ഷങ്ങള്‍ തുലച്ച കുട്ടനാട് കനകശേരി പാടത്തെ ബണ്ട് നിര്‍മാണമാണ് സിപിഎമ്മിലെ വിഭാഗീയതയില്‍ ജി. സുധാകര പക്ഷം ആയുധമാക്കുന്നത്.
ഇക്കഴിഞ്ഞ അഞ്ചിനാണ് കനകശേരി പാടശേഖരത്ത് മൂന്നാമതും മടവീണത്. ഇതോടെ കനകശേരി, വലിയകരി, മീനപ്പള്ളി പാടശേഖരങ്ങളിലായി 440 ഏക്കറിലെ പുഞ്ചക്കൃഷി നശിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഇതിനോടകം 86 ലക്ഷം രൂപയാണ് മടകുത്താനായി കനകാശേരിയില്‍ ചെലവഴിച്ചത്. പൊതുഖജനാവില്‍നിന്ന് ലക്ഷങ്ങള്‍ പാഴാക്കിയെന്നു മാത്രമല്ല, കര്‍ഷകരെയും പൊതുജനങ്ങളെയും ഏറെ ദുരിതത്തിലാക്കി. അശാസ്ത്രീയമായി ബണ്ട് നിര്‍മിച്ചതാണ് പ്രശ്‌നമായത്.
പ്രളയസമയത്തായിരുന്നു ആദ്യം ഇവിടെ മടവീഴ്ചയുണ്ടായത്. അന്നു മന്ത്രി തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ കടല്‍മണ്ണുനിറച്ച ചാക്കുകള്‍ അടുക്കിയാണ് മടകെട്ടിയത്. വീണ്ടും മടവീണപ്പോഴും എതിര്‍പ്പുകള്‍ അവഗണിച്ച് അതേരീതി അവലംബിച്ചു. മതിമോഹനന്‍ എന്ന തൊഴിലാളിയുടെ നേതൃത്വത്തില്‍ നടന്ന ഈ മടകുത്തലിനെ അന്ന് തോമസ് ഐസക് പ്രശംസിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടു, ഒരു വിഭാഗം സിപിഎമ്മുകാര്‍ ഐസക്കിന്റെ നേട്ടമായി കൊട്ടിഘോഷിച്ചു.
വെള്ളപ്പൊക്കമില്ലാത്ത സമയത്താണ് കഴിഞ്ഞ അഞ്ചിന് ഈ പാടത്ത് ഒരിക്കല്‍ക്കൂടി മടവീണത്. ഈ സാഹചര്യത്തിലാണ് ഉദ്യോഗസ്ഥരെ പഴിചാരി സിപിഎം സമരത്തിനിറങ്ങുന്നത്. ഈ മാസം 16ന് കൈനകരി ലോക്കല്‍ കമ്മിറ്റിയാണ് കളക്ടറേറ്റ് മാര്‍ച്ച് പ്രഖ്യാപിച്ചത്. ജി. സുധാകര പക്ഷത്തിന് മേല്‍ക്കൈയുള്ളതാണ് ലോക്കല്‍ കമ്മിറ്റി. മന്ത്രി തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ നടന്ന ബണ്ട് നിര്‍മാണത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് യാതൊരു പങ്കാളിത്തവുമില്ലെന്നതാണ് വാസ്തവം.
പാര്‍ട്ടി കേന്ദ്രകമ്മിറ്റിയംഗമായ മന്ത്രിയുടെ നേതൃത്വത്തില്‍ പാടശേഖരത്തില്‍ നടന്ന മടകുത്തല്‍ അശാസ്ത്രീയമാണെന്നാരോപിച്ച് സിപിഎം തന്നെ സമരത്തിനിറങ്ങുന്നുവെന്നതാണ് ശ്രദ്ധേയം. ബണ്ട് നിര്‍മാണത്തിനെതിരെ നേരത്തെ സിപിഎം ജില്ലാ കമ്മിറ്റി പത്രക്കുറിപ്പ് ഇറക്കിയിരുന്നു. കടല്‍ മണല്‍നിറച്ച് പ്ലാസ്റ്റിക് ചാക്കുകള്‍ അടുക്കി മടകെട്ടുന്നത് അശാസ്ത്രീയമാണെന്നും, കടുത്ത പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്നും അന്നേ ആരോപണമുയര്‍ന്നിരുന്നു. സിപിഎമ്മിലെ പ്രബല വിഭാഗവും ഇതിനെ എതിര്‍ത്തു. എന്നാല്‍ ഇതൊന്നും ഗൗനിക്കാതെയായിരുന്നു ധനമന്ത്രിയുടെ നേതൃത്വത്തില്‍ മടകുത്തിയത്.
















