അഹമ്മദാബാദ്: 2002ലെ ഗുജറാത്ത് കലാപത്തില്‍ അക്കാലത്തെ മുഖ്യമന്ത്രിയായിരുന്നു നരേന്ദ്ര മോദിക്ക് ഒരു പങ്കുമില്ലെന്ന് നാനവതി കമ്മിഷന്‍. ഗോധ്രയില്‍ കര്‍സേവകര്‍ യാത്ര ചെയ്തിരുന്നു ട്രെയ്‌നിനു തീവച്ചതിനു ശേഷം പൊട്ടിപ്പുറപ്പെട്ട കലാപം ആസൂത്രിതമായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സംഭവം അന്വേഷിച്ച നാനാവതി-മേത്ത കമ്മിഷന്‍ റിപ്പോര്‍ട്ട് ഗുജറാത്ത് നിയമസഭയുടെ മേശപ്പുറത്ത് വച്ചു. ആഭ്യന്തരമന്ത്രി പ്രദീപ് സിന്‍ ജഡേജയാണ് റിപ്പോര്‍ട്ട് ഇന്നു നിയമസഭയില്‍ വച്ചത്. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം പുറത്തുവന്നതോടെ ഗുജറാത്തില്‍ അന്ന് ഐപിഎസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ട് നരേന്ദ്ര മോദിക്കെതിരേ അടക്കം ഉയര്‍ത്തിയ ആരോപണങ്ങള്‍ പൂര്‍ണമായും പൊള്ളയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2002 ലെ ഗുജറാത്ത് കലാപം അന്വേഷിച്ചുകൊണ്ട് നാനാവതി-മേത്ത കമ്മീഷന്‍ തയാറാക്കിയ റിപ്പോര്‍ട്ട് ഗുജറാത്ത് സര്‍ക്കാറിനു 2014 ല്‍ ആണ് സമര്‍പ്പിച്ചു. കമ്മീഷന്‍ അംഗങ്ങളായ ജസ്റ്റിസ് നാനാവതി ജസ്റ്റിസ് അക്ഷയ് മേത്ത എന്നിവരാണ് ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിന് അന്നു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
പന്ത്രണ്ട് വര്‍ഷത്തിനിടെ കമ്മീഷന്‍ 24 തവണ അവധി നീട്ടി ചോദിച്ചിരുന്നു. 2008ല്‍ കമ്മീഷന്‍ നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടിലും മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. 2000ത്തോളം പേജുകളടങ്ങിയ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം വ്യക്തമാക്കാന്‍ അന്നു ജസ്റ്റിസ് നാനാവതി തയാറായില്ല. തുടക്കത്തില്‍ കെ.ജി. ഷായെ ആയിരുന്നു അന്വേഷണ ചുമതല ഏല്‍പിച്ചിരുന്നത്. എന്നാല്‍ നിരവധി വിമര്‍ശനങ്ങളെ തുടര്‍ന്ന് ജസ്റ്റിസ് കെ.ടി നാനാവതിയെ കൂടെ ഉള്‍പെടുത്തി കമ്മീഷന്‍ വികസിപ്പിക്കുകയായിരുന്നു. 2008ല്‍ കെ.ജി. ഷാ മരിച്ചതിനെ തുടര്‍ന്ന് അക്ഷയ് മേത്തയെ പകരമായി ഉള്‍പെടുത്തിയിരുന്നു.
















