കൊച്ചി: വ്യാജ പോക്സോ കേസുകളില്‍ പ്രതിയാക്കപ്പെടുന്നവരാണ് ഇത്തരം കേസുകളിലെ യഥാര്‍ത്ഥ ഇരയെന്ന് ഹൈക്കോടതി. വ്യാജ പോക്‌സോ കേസിലെ പ്രതി കോട്ടയം അയര്‍ക്കുന്നം സ്വദേശി രാംലാലിനെതിരായ കേസും കുറ്റപത്രവും റദ്ദാക്കിയാണ് സിംഗിള്‍ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
പോലീസ് എഴുതിപ്പൊലിപ്പിച്ച വ്യാജപോക്‌സോ കേസാണിതെന്ന് കോടതി ചൂണ്ടിക്കാട്ടി. മജിസ്‌ട്രേറ്റിന്റെ മൊഴിയില്‍ നിന്നു വ്യത്യസ്തമാണ് പോലീസിന്റെ മൊഴിയെന്ന് കോടതി പറഞ്ഞു. തുടര്‍ന്നാണ് ഇത്തരം കള്ളക്കേസുകളിലെ പ്രതികളാണ് യഥാര്‍ത്ഥ ഇരകളെന്നും ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂട്ടര്‍മാരും മനസിലാക്കണമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടത്. ഹര്‍ജിക്കാരന്റെ കേസ് തുടരുന്നത് കോടതി നടപടിയുടെ ദുരുപയോഗമാണെന്നു വിലയിരുത്തിയാണ് സിംഗിള്‍ബെഞ്ച് കേസ് റദ്ദാക്കിയത്.
സ്‌കൂള്‍ വാന്‍ ഓപ്പറേറ്ററായ രാംലാലിനെതിരെ 13 വയസുള്ള വിദ്യാര്‍ഥിനി നല്‍കിയ പരാതിയാണ് കേസിനടിസ്ഥാനം. 2018 ഓഗസ്റ്റ് 14ന് സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് വാനില്‍ വരുമ്പോള്‍ തന്റെയടുത്തു വന്നിരുന്ന രാംലാല്‍ തോളു കൊണ്ട് കൈയില്‍ ഇടിച്ചെന്ന പെണ്‍കുട്ടിയുടെ മൊഴിയെത്തുടര്‍ന്ന് പാമ്പാടി പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. രാംലാലിനോട് മറ്റൊരു സീറ്റിലേക്ക് മാറിയിരിക്കാന്‍ ആവശ്യപ്പെട്ടെന്നും അയാള്‍ മറ്റൊരു സീറ്റിലേക്ക് മാറിയെന്നും പെണ്‍കുട്ടി പോലീസില്‍ നല്‍കിയ പ്രഥമ വിവര മൊഴിയില്‍ പറയുന്നു.
എന്നാല്‍ കുറ്റപത്രത്തില്‍ എത്തിയപ്പോള്‍ സ്ഥിതി മാറി. രാംലാല്‍ തന്റെ ശരീരത്തില്‍ ചാരിയാണ് ഇരുന്നതെന്നും ഇയാള്‍ തന്റെ വയറില്‍ പിടിച്ചതായി അനുഭവപ്പെട്ടെന്നും പെണ്‍കുട്ടി പറഞ്ഞെന്നാണ് കുറ്റപത്രത്തില്‍. തുടര്‍ന്ന് കുട്ടിയെ വിളിച്ചു വരുത്തിയ മജിസ്‌ട്രേറ്റ് സ്വന്തം ഇഷ്ടപ്രകാരമാണോ ഇങ്ങനെ മൊഴി നല്‍കിയതെന്ന് ആരാഞ്ഞു.
പാമ്പാടി സ്റ്റേഷനിലെ പോലീസ് ഓഫീസറാണ് ഇങ്ങനെ പറയാന്‍ പഠിപ്പിച്ചതെന്ന് കുട്ടി വ്യക്തമാക്കി. ഇക്കാര്യം മജിസ്‌ട്രേട്ടിന്റെ മുന്നില്‍ നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്. സത്യസന്ധയായ പെണ്‍കുട്ടി ഇക്കാര്യം ഏറ്റു പറഞ്ഞതില്‍ സന്തോഷമുണ്ടെന്ന് സിംഗിള്‍ബെഞ്ച് അഭിപ്രായപ്പെട്ടു. പോക്‌സോ കേസുകളിലെ ഇത്തരം നടപടികള്‍ കോടതിയെയും പ്രോസിക്യൂഷന്‍ ഏജന്‍സിയെയും അലോസരപ്പെടുത്തുന്നുണ്ട്.
കുട്ടിയുടെ ആദ്യമൊഴിയനുസരിച്ച് കേസ് നിലനില്‍ക്കില്ലെന്നു കണ്ട പോലീസ് കേസ് പൊലിപ്പിച്ചതാണെന്നും ഇതു നിയമപരമായി നിലനില്‍ക്കില്ലെന്നും ഹൈക്കോടതി പറഞ്ഞു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി കേസിലെ തുടര്‍ നടപടികള്‍ റദ്ദാക്കിയത്.
















